2016, ഡിസംബർ 2, വെള്ളിയാഴ്‌ച

ബാല്യത്തിലെ മൗനി

Blog post no: 453

ബാല്യത്തിലെ മൗനി

ബാല്യത്തിലെ ഞാൻ
''മൗനം വിദ്ധ്വാനു ഭൂഷണം''
എന്ന മട്ടിൽത്തന്നെ ആയിരുന്നു.
അപ്പോൾ ഒരാൾ
മൗനം വിഡ്ഡ്യാനു ഭൂഷണം
എന്ന് സ്വയം ''ഉണ്ടാക്കി'' പറഞ്ഞിരുന്നു.
ബാല്യത്തിൽനിന്നു കൗമാരത്തിലേക്കും
യൗവ്വനത്തിലേക്കും മദ്ധ്യവയസ്സിലേക്കും
ജീവിതം ചേക്കേറിയപ്പോൾ
പലപ്പോഴും മൗനം വാചാലമായി.
ഈ ജീവിതയാത്രയിൽ ഞാനിതാ വീണ്ടും
മൗനത്തിലേക്കു തിരിച്ചുപോകുന്നു.
മാനം വേണമെങ്കിൽ....
മൗനം പാലിക്കുക -
മനസ്സ് മന്ത്രിക്കുന്നു;
മന്ത്രിച്ചുകൊണ്ടേയിരിക്കുന്നു.....

2016, നവംബർ 10, വ്യാഴാഴ്‌ച

വിശ്വാസം

Blog post no: 452 -

വിശ്വാസം

(ചിന്താവിഷയം)

ഒരു കാര്യത്തെക്കുറിച്ചുള്ള വിശ്വാസം, ഒരാളെക്കുറിച്ചുള്ള വിശ്വാസം - എല്ലാം മനസ്സിൽ വേരൂന്നിയാൽ അത് മാറ്റാൻ നന്നേ പ്രയാസമാണ് അഥവാ, മനസ്സിൽ അങ്ങനെ വേരൂന്നിയ വിശ്വാസം തെറ്റാണെങ്കിലും ശരിയാണെങ്കിലും, നല്ലതാണെങ്കിലും, അല്ലെങ്കിലും.  ആ നിലക്ക് അങ്ങനെ വിശ്വസിക്കുന്ന ആളോട് എതിരായി എന്തുപറഞ്ഞാലും അത് ആ ആൾ ചെവിക്കൊള്ളില്ല എന്നർത്ഥം.  അത് മനസ്സിലാക്കി മറ്റുള്ളവർ സംസാരം നിർത്തുക, പെരുമാറുക എന്നൊക്കെയേ കരണീയമായതുള്ളൂ.  

വിശ്വാസം സ്നേഹത്തിന്റെ പുറത്താക്കാം, ഭക്തിയുടെ ആകാം, മതത്തിന്റെ - ജാതിയുടെ ആകാം, രാഷ്ട്രീയം ആകാം - അങ്ങനെ എന്തും ആകാം.  ഒരാളുടെ വിശ്വാസം അയാളെ രക്ഷിക്കട്ടെ - അല്ലാതൊന്നും പറയാനില്ല.  കാരണം, വിശ്വാസത്തിനു അതിന്റെ ഉടമസ്ഥനെ/ഉടമസ്ഥയെ വേദനിപ്പിക്കാനും അയാളെത്തന്നെ ഇല്ലാതാക്കാനുംവരെ കഴിയും! 

ഏതായാലും, ''വിശ്വാസം'' എന്നത് മുകളിൽപ്പറഞ്ഞപോലെയൊക്കെയായ നിലക്ക്, വിശ്വാസം ഒരാൾ ഊട്ടിയുറപ്പിക്കുന്നത്, വേരുറപ്പിക്കുന്നത് നല്ലപോലെ ആലോചിച്ചേ ആകാവൂ എന്നുവരുന്നു.  മാത്രമല്ല, ഇടയ്ക്കു സാധിക്കുമ്പോഴെല്ലാം ഒരു സ്വയം വിശകലനവും അഭികാമ്യം.  അതോടൊപ്പം ആ വിശ്വാസം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാതിരിക്കയും വേണം.  

2016, ഒക്‌ടോബർ 9, ഞായറാഴ്‌ച

ഒരമ്മമ്മയുടെ ആത്മഗതം


Blog post no: 451 -

ഒരമ്മമ്മയുടെ ആത്മഗതം

(അമ്മയിൽനിന്നും സ്വീകരിച്ച  ഗർഭപാത്രത്തിൽ (Uterus Transplantation ) പിറന്ന മകനുമായി ഒരമ്മയുടെ   ചിത്രവും വാർത്തയും ഇന്നത്തെ പത്രത്തിൽ   കണ്ടു.  അതാണ് ഈ കൊച്ചുകവിതക്കു ആധാരം.)



അമ്മമ്മയല്ല ഞാനമ്മയുമാണ് പൊന്നോമന-

ക്കുഞ്ഞേ നിന്റെ, എൻ ഗർഭപാത്രത്തിൽ

പിറന്ന നിൻ സ്വന്തമമ്മയെപ്പോലവേ!

ഗർഭപാത്രമെന്നോമനപുത്രിക്ക്

നൽകാതിരുന്ന സർവശക്താ, എൻ

ഗർഭപാത്രമവൾക്കു നൽകാൻ

തോന്നിപ്പിച്ചു, വിജയിപ്പിച്ചു നീ.

ഗർഭപാത്രമില്ലെന്ന സന്താപവു-

മില്ലിപ്പോൾ, ഗർഭശ്രീമാനായുള്ളോരു

പുത്രനെയും സമ്മാനിച്ചു നീ!


2016, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

മോഷണഭ്രമം


Blog post no: 450 -

മോഷണഭ്രമം 

(ചിന്താവിഷയം) 

ക്ലെപ്‌റ്റോമാനിയ എന്നൊരു വാക്കുണ്ട്.  അതായത് മോഷണഭ്രാന്ത്/മോഷണഭ്രമം.  ചിലർക്ക് എന്ത്, എവിടെ കണ്ടാലും മോഷ്ടിക്കാനുള്ള ഒരു താല്പര്യം കൂടും.  അതുകൊണ്ടു പ്രത്യേകിച്ച് ഒരു ഉദ്ദേശ്യം ഉണ്ടാവണം എന്നില്ല.  താൻ അത് നേടി എന്ന ഒരു ആത്മസംതൃപ്തി!  എന്നാൽ പലനാൾ കള്ളൻ ഒരു നാൾ അകപ്പെടുമല്ലോ.  

പറഞ്ഞുവന്നത്, മുഖപുസ്തകത്തിലും മുകളിൽപ്പറഞ്ഞ പ്രവണതക്ക് അടിമയായവർ കുറവില്ല. ഒരു കടപ്പാട് പോലും വെക്കാതെ നല്ല രചനകൾ അതേപടി, തങ്ങളുടെ സൃഷ്ടിയാണ് എന്ന് വരത്തക്കവിധത്തിൽ പോസ്റ്റ് ചെയ്യുന്നു! 

''കൊണ്ടുപോകില്ല ചോരന്മാർ....'' എന്ന് ചെറുപ്പത്തിൽ വിദ്യാലയത്തിൽ പഠിച്ചവർതന്നെ വിദ്യ മോഷ്ടിക്കുന്നു! 

സാഹിത്യ/പോസ്റ്റ് മോഷ്ടാക്കളേ, അതൊന്നും വേണ്ടെന്നേ. രണ്ടെങ്കിൽ രണ്ടു വരികൾ നമുക്ക് നമ്മുടെ സ്വന്തമായി എഴുതാൻ നോക്കാം.  തെറ്റുകൾ മറ്റുള്ളവർ ചൂണ്ടിക്കാണിച്ചാൽ അതുൾക്കൊണ്ടു മുന്നോട്ടു പോകാം.  എന്നാൽ രക്ഷയുണ്ട്. എന്നാലേ രക്ഷയുള്ളൂ. 

2016, സെപ്റ്റംബർ 17, ശനിയാഴ്‌ച

ആശുപത്രി

Blog post no: 449 -

ആശുപത്രി 

അസ്പതാൽ എന്ന് ദൂരെനിന്നു കണ്ടപ്പോൾ ഒന്ന് അടുത്തുചെന്നു നോക്കിക്കളയാം എന്ന് തോന്നി.  

അത് മുഴുവനായി ഞാൻ വായിച്ചു -

ബീമാർ താലോം കെ അസ്പതാൽ!  അതായത് അസുഖമുള്ള പൂട്ടുകൾക്കുള്ള ആശുപത്രി. 

മനസ്സിലായോ?  പൂട്ടും താക്കോലും റിപ്പർ ചെയ്തു, അത് വേണമെങ്കിൽ പുതുതായി ഉണ്ടാക്കിക്കൊടുക്കുന്ന 
സ്ഥലം.  

ഒന്നുകൂടി വ്യക്തമാക്കിയാൽ - കീ മേക്കർ, പൂട്ടും താക്കോലും കിട്ടുന്ന സ്ഥലം. 

തല കറങ്ങുന്നുണ്ടോ?  വന്നോളൂ, മരുന്നുതരാം.   

2016, ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

അല്പം മസാലദോശ വിശേഷങ്ങൾ


Blog post no: 448 -

അല്പം മസാലദോശ വിശേഷങ്ങൾ
(നർമ്മം)

മസാലദോശ - ജീവിതത്തിലെ പല സന്ദര്ഭങ്ങളിലും എനിക്ക് മറക്കാനാവാത്ത ചില അനുഭവങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അതിൽ ചിലത് ഇതാ -
എന്റെ ഒരു ഏട്ടൻ കാർന്നോർ ബോംബെയിൽ ആദ്യമായി എത്തിയപ്പോൾ, ആഹരിക്കുന്നതിനായി ഒരു ഉഡുപ്പി ഹോട്ടലിൽ കയറി. ''2 മസാലദോശ'' - ഓർഡർ പാസ്സാക്കി. രണ്ടാമത്തെ ആൾ ആര് എന്ന് പാവം വെയ്റ്റർ നോക്കുന്നത് മനസ്സിലാക്കി, ''ദൂസരാ ആദ്മി നഹി. ദോനോം മേരെക്കോഹീ ഹേ'' എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം മാതൃ കയായി. 

ഇത് അങ്ങോർതന്നെ മറ്റുള്ളവരോട് പറയാൻ മടികാണിച്ചില്ല എന്ന വാസ്തവം ആണ് ഇത് എഴുതാൻ കാരണം എന്ന് പറയേണ്ടതില്ലല്ലോ.

***

ഇദ്ദേഹംതന്നെ പണ്ട് ഞാനുമായി മലമ്പുഴ ഡാമിലെ ഒരു ഹോട്ടലിൽ കയറിയപ്പോൾ, ''ചട്ട്ണി കൊണ്ടുവരൂ'' എന്ന് വൈറ്ററോട് പറഞ്ഞു. മസാലദോശ ഓർഡർ ചെയ്തു കഴിഞ്ഞു.
വൈറ്ററുടെ ആത്മാഭിമാനം ആളിക്കത്തി. ''ഏതാ ഐറ്റം വേണ്ടതെന്നു പറഞ്ഞാൽ മതി. ചട്ട്ണിയും സാമ്പാറുമൊക്കെ അതിനോടൊപ്പം വരും.'' പാവം, നമ്മുടെ കഥാനായകൻ വിചാരിച്ചു, മസാലദോശ വരുന്നതിനുമുമ്പ് ചട്ട്ണി വരട്ടെ. അതും നുണഞ്ഞുകൊണ്ടു ഇരിക്കാമല്ലോ എന്ന്.
***

ഞാൻ ബഹറിനിൽ ഉണ്ടായിരുന്നപ്പോൾ, ഗൾഫ് ഡെയിലി ന്യൂസിൽ ഒരു ദേഹം എഴുതിയത് ഓർക്കുന്നു - പുള്ളിക്കാരൻ ഹോട്ടലിൽ കയറി ആറു മസാലദോശകൾ ഒന്നിച്ചു ഓർഡർ ചെയ്യുമത്രേ! (വയറ്റിൽ കോഴിക്കുട്ടികൾ ഉണ്ടോ എന്തോ)! ഒരിക്കൽ അത് ദർശിച്ച ഒരു സർദാർജി ചിരി പാസ്സാക്കിയപ്പോൾ, എഴുന്നേറ്റു ഒന്ന് പൊട്ടിച്ചാലോ എന്ന് നമ്മുടെ എഴുത്തുകാരന് തോന്നിയത്രേ. ഇങ്ങനെ അവഹേളിക്കുകയോ - അല്ലാ പിന്നെ.

***
പഴയ ഒരു ഹിന്ദി സിനിമാനടൻ (വില്ലൻ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന ആൾ) മൊട്ടത്തലയൻ ഷെട്ടി ഉണ്ടായിരുന്നു. അദ്ദേഹവുമായി ഒരു കൂടിക്കാഴ്ചയിൽ അദ്ദേഹം താഴ്മയായി മൊഴിഞ്ഞു:
''ഞാൻ താരമൊന്നുമല്ലന്നേ, മസാലദോശക്കു പേരുകേട്ട ഒരു സാധാരണ ഉടുപ്പിക്കാരൻ.''
***

വെളിയിൽ കറങ്ങിനടന്ന ഒരവസരത്തിൽ എന്റെ വാമഭാഗം പറഞ്ഞു - മസാലദോശ തിന്നിട്ടു കുറേ ആയി. ആയിക്കളയാം - ഞാൻ പറഞ്ഞു. കാര്യം സാധിക്കുകയും ചെയ്തു.
പിന്നീടൊരിക്കൽ, വീട്ടിൽ ഉണ്ടാക്കി. വീട്ടുകാരി പറഞ്ഞു - ഈ സാധനത്തിനല്ലേ നമ്മൾ അന്ന് ...... രൂപ കൊടുത്തത്? വയറു മാനംപോലെ കത്ത്ണൂ. എന്നുപറഞ്ഞാൽ, മനസ്സ് വല്ലാതെ വേദനിക്കുന്നു എന്ന് പാലക്കാടൻ ഭാഷ്യം! ഞാൻ മനസ്സിൽ പറഞ്ഞു - എന്റെ ഭാര്യേ, ഞാൻ അങ്ങനെ പണ്ട് ഹോട്ടലിൽ കൊടുത്ത പൈസയും, സിനിമ കണ്ട പൈസയുമൊക്കെ ഉണ്ടെങ്കിൽ ഇന്നൊരു മണിമാളിക കെ ട്ടാമായിരുന്നു. പക്ഷെ, പറഞ്ഞില്ല. ബോധം പോയാലോ.
***

എന്റെ ഒരു സുഹൃത്ത്, എന്താ കഴിക്കുക എന്ന് ചോദിച്ചപ്പോൾ, പറഞ്ഞു:
മദാലസ ആയിക്കളയാം.
മദാലസയോ?
അതേടോ, ആ വാക്കിനു എന്തൊരു ചന്തം. മസാലദോശ, മസാലദോശ - മനസ്സിലായോ?
***

ഒന്നുരണ്ടു ഫിലിപ്പിനോ സുഹൃത്തുക്കൾക്ക് ഞാൻ മസാലദോശ വാങ്ങിച്ചുകൊടുത്ത് കൃതകൃത്യനായി - അറിയട്ടെ അവർ ഈ സൗത്ത് ഇന്ത്യൻ ഡിഷിന്റെ മഹത്വം. അതിലൊരാൾ പിന്നീട് ഒരു സുഹൃത്തിനോട് പറയുന്ന കേട്ടു - ഞാൻ പുള്ളിക്കാരന് പൊട്ടറ്റോ കറി നിറച്ച കുബൂസ് വാങ്ങിച്ചുകൊടുത്തത്രെ!

2016, ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

മങ്ങൽ!



മങ്ങൽ!

സുഗന്ധപുഷ്പങ്ങൾ മണമുതിർക്കുന്നു,
ആ സൗരഭം വായുവിൽ പടരുന്നു;
സജ്ജനങ്ങൾ നല്ലനിലയ്ക്കു പെരുമാറുന്നു,
ആ സ്വഭാവവിശേഷം ലോകരറിയുന്നു;
സുഗന്ധപുഷ്പങ്ങളുടെ സൗരഭത്തിനു
മങ്ങലേല്പിക്കുവാൻ മറ്റു പൂക്കൾക്കാവില്ല;
എന്നാല്‍ സജ്ജനങ്ങളുടെ നല്ല പെരുമാറ്റത്തിന്
മങ്ങലേല്പിക്കുവാൻ മറ്റു മനുഷ്യർക്കാവും!

2016, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

മോചനം!


Blog post no: 446 -

മോചനം!

(മിനിക്കഥ)

തൊട്ടതിനും പിടിച്ചതിനുമൊക്കെ ദേഷ്യപ്പെടുന്ന നല്ലപാതിയെക്കുറിച്ചാലോചിച്ച് അയാൾ വല്ലാതെ വിഷമിച്ചു.  നല്ലഭാഷയിൽ പറഞ്ഞുനോക്കി.  രക്ഷയില്ല.

ഒരു വിവാഹമോചനം?  മാന്യത അതിനനുവദിക്കുന്നില്ല.  ഈ ജീവിതത്തിൽനിന്നുതന്നെയുള്ള മോചനം അഥവാ ആത്മഹത്യ?  വേണ്ട, അത്  ഭീരുത്വമാണ്.  അല്ലാതെ ഇതിൽനിന്നു ഒരു മോചനത്തിന് എന്ത് മാർഗ്ഗം - അയാൾ എന്നും തലപുകഞ്ഞാലോചിക്കും.

ആലോചന കടുത്ത രക്തസമ്മർദ്ധത്തിൽ കൊണ്ടെത്തിച്ചു.  ആയിക്കോട്ടെ..... ഇനി അത് അധികം വൈകാതെ ഹൃദയസ്തംഭനത്തിൽ എത്തിക്കണേ ദൈവമേ.... അയാൾ മനമുരുകി പ്രാർത്‌ഥിച്ചു.

2016, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

വാട്ട്സപ്പ് വട

Blog post no: 445 -

വാട്ട്സപ്പ് വട

ഞാൻ വാമഭാഗവുമായി നടക്കാനിറങ്ങി.  വഴിവക്കിൽ വഴിവാണിഭം തകർക്കുന്നു.  വടാപ്പാവും സമോസയും ഒക്കെ വേണമെങ്കിൽ ആകാം.  വഴിയിൽനിന്ന് അങ്ങനെ കഴിക്കാറില്ല.

സംസാരം വടകളെക്കുറിച്ചായി.  പൊട്ടറ്റോ വട, ഉഴുന്നു വട.... ഉഴുന്നിനു വില കൂടിയപ്പോൾ ഉഴുന്നുവടക്കും വില കൂടി.   അപ്പോൾ ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു:

''നിനക്ക്   വാട്ട്സപ്പ് വട വേണോ?''

വാട്ട്സപ്പ് വടയോ?

അതെ, ഞാൻ കാണിച്ചുതരാം.

നടന്നു നടന്നു കുറെ ദൂരം എത്തിയപ്പോൾ വഴിവക്കിൽ ഒരു ''ചായക്കട''. അതിന്റെ പേര് ഇങ്ങനെ:

വാട്ട്സപ്പ് വട.    പുറമെനിന്ന്, പൊട്ടറ്റോ വട, പാവ് (മഹാരാഷ്ട്രിയൻ ബ്രെഡ്) എന്നിവയൊക്കെ കാണാം.

അതെ, കാലത്തിനു അനുസരിച്ചു കോലം.  ഇത്  വാട്ട്സപ്പിന്റെ കാലം.

2016, ജൂലൈ 31, ഞായറാഴ്‌ച

അധികപ്രസംഗവും അതിസാരവും


Blog Post no: 444-

അധികപ്രസംഗവും അതിസാരവും 


മൗനം നമുക്കാവശ്യ,മെങ്കിലോ

അതിമൗനം അനാവശ്യംതാൻ;

സംസാരം ആവശ്യ,മെങ്കിലോ

അതിസംസാരം അതിസാരംപോലെതാൻ!

അതിസാരത്തി,നൗഷധമുണ്ടെന്നാലും

ഭക്ഷണക്രമം പ്രധാനംതാൻ.

വാരിവലിച്ചു ഭക്ഷിക്കുന്നോർ-

ക്കതിസാരം ഭേദമാവില്ലതന്നെ. 

2016, ജൂലൈ 25, തിങ്കളാഴ്‌ച

മൊഹബത് സുലൈമാനി


Blog post no: 443 -


മൊഹബത് സുലൈമാനി 




ആവശ്യമുള്ളവ:

സാഹചര്യവെള്ളം, വിശ്വാസചായ, പ്രണയമധുരം.


ഉണ്ടാക്കുന്ന വിധം:

വളരെ എളുപ്പം; അല്പം ശ്രദ്ധിക്കണമെന്നുമാത്രം.
സാഹചര്യവെള്ളം തിളച്ചാൽ, ഒരല്പം വിശ്വാസചായ ഇടുക.  അത് ഒരു ഗ്ളാസ്സിലേക്കു പകരുക.
പിന്നീട്, ഒരു ഒന്ന് - ഒന്നര ടീസ്പൂൺ പ്രണയമധുരം ചേർത്ത് ഇളക്കുക.
ഒന്നാംതരം മൊഹബത് സുലൈമാനി റെഡി.

(പ്രചോദനം : Oru Suhruthu )

2016, ജൂലൈ 19, ചൊവ്വാഴ്ച

ഗ്രാമീണ വായനശാല

Block post no: 442 -


ഗ്രാമീണ വായനശാല 

ഗ്രാമീണ വായനശാലയുടെ ആവശ്യം നാം പണ്ടേ, അതായത് പഠിച്ചിരുന്ന കാലത്ത്, സ്‌കൂളിൽ പഠിച്ചിരുന്നു.  ഇന്ന് അതിന്റെ ആവശ്യം അല്ല അത്യാവശ്യം വന്നുചേർന്നിരിക്കുന്നു!  കാരണം, ഇന്നത്തെ തലമുറക്ക് പ്രത്യേകിച്ചു് വായനാശീലം കുറവ് എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല.  കംപ്യുട്ടർ ഗെയിംസിന്റെ കാര്യത്തിലോ, ഫേസ്ബുക്ക്, വാട്ട്സപ്പ് മുതലായവയുടെ കാര്യങ്ങളിലോ അങ്ങനെ ആകാൻ വഴിയില്ല.  എന്നാൽ, വായനയുടെ കുറവ് അവരുടെ വ്യക്തിത്വത്തെ സാരമായി ബാധിക്കുന്നുണ്ട് എന്നാണ് എന്റെ എളിയ അഭിപ്രായം.

ഓരോ ഗ്രാമത്തിലും വായനശാലകൾ ആവശ്യംതന്നെ.  നമ്മുടെ ഭാഷയിലും, ആഗോളഭാഷയിലുമുള്ള പുസ്തകങ്ങൾ വായിക്കണം.

“വായിച്ചാലും വളരും വായിച്ചില്ലങ്കിലും വളരും. വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും. ” —കുഞ്ഞുണ്ണിമാഷിന്റെ കവിത ഇത്തരുണത്തിൽ വളരെ വളരെ അർത്ഥവത്തതായി തോന്നുന്നു.

സാക്ഷരകേരളത്തിലെ - പട്ടണങ്ങളിലെ, ഗ്രാമങ്ങളിലെ ജനസമൂഹം ഇത് ഗൗരവമായി എടുത്തില്ല എങ്കിൽ ഈ തലമുറയോടും, അടുത്ത തലമുറകളോടും ചെയ്യുന്ന ക്രൂരതയാണ് എന്ന് ഓരോ പട്ടണ-ഗ്രാമവാസിയും മനസ്സിലാക്കുക, അതിനനുസരിച്ചു പ്രവർത്തിക്കുക എന്നതേ കരണീയമായ മാർഗ്ഗമുള്ളൂ.

ഒരിക്കൽകൂടി - വികസനങ്ങൾ എന്തെല്ലാം ഉണ്ടായാലും, വായനശാല ഇല്ലാത്ത ഗ്രാമം - അതിനു ശ്രമിക്കാത്ത ഗ്രാമവാസികൾക്ക് ചിന്താശീലവും, പ്രവർത്തനശീലവുമില്ല, അവർ നാടിന്റെ, ഗ്രാമത്തിന്റെ നന്മ ആഗ്രഹിക്കുന്നില്ല എന്നുപറഞ്ഞാൽ അതൊരു അതിശയോക്തിയാവില്ലതന്നെ.

2016, ജൂലൈ 5, ചൊവ്വാഴ്ച

പൂജക്കെടുക്കാത്ത പൂവുകൾ


Blog post no: 441 -

പൂജക്കെടുക്കാത്ത പൂവുകൾ

പൂജക്കെടുക്കാത്ത പൂക്കളെ
വെറുക്കേണ്ട കാര്യമില്ല;
പൂജക്കെടുക്കാത്തതിന് കാരണം
എന്തെങ്കിലും ഉണ്ടായിരിക്കാം.
എന്നാൽ, ആ കാരണം ഒരുപക്ഷേ
പൂക്കളുടെ കുറ്റംകൊണ്ടാവില്ല.
ആയതുകൊണ്ട്, ആവുമെങ്കിൽ
ആ പൂക്കളെ വേറെ എന്തെങ്കിലും
കാര്യത്തിന് ഉപയോഗിക്കാം.
അപ്പോൾ, പൂക്കൾക്ക് കിട്ടിയ ആ
ശാപത്തിൽനിന്നു മോചനം
കിട്ടുന്നതോടൊപ്പം അങ്ങനെ
ചിന്തിച്ചു പ്രവർത്തിച്ച
ആൾക്ക് പുണ്യവും കിട്ടുന്നു!

2016, ജൂൺ 26, ഞായറാഴ്‌ച

കാലം


Blog post no: 440

കാലം

(മിനിക്കഥ)

അസുഖം വന്ന് മീനയുടെ ശരീരം വേദനിച്ചപ്പോഴൊക്കെ അവളെ ഡോക്ടർ കൊടുത്ത വേദനാസംഹാരികൾ സഹായിച്ചു.  എന്നാൽ, മനസ്സു വേദനിച്ചപ്പോൾ, അവ തികച്ചും നിസ്സഹായകം.

വേദനിപ്പിച്ചയാളും വല്ലാതെ വേദനിച്ചു.  ഗോവിന്ദ് വേദനിപ്പിക്കണമെന്നു വിചാരിച്ചതല്ല.  അങ്ങനെ പറ്റിപ്പോയി.  ഇനി എന്തുപറഞ്ഞാലും അതു കൂടുതൽ തെറ്റിദ്ധാരണകൾക്കേ വഴിയൊരുക്കൂ എന്നവനു തോന്നി.  അമിതസ്നേഹം വരുത്തിവെച്ച വിന.  ആയതുകൊണ്ടു വേദനിക്കാം, വേദന മറക്കാൻ നോക്കാം, കാലം തന്നെ, അവളെ രക്ഷിക്കട്ടെ - അവൻ വിചാരിച്ചു.

2016, ജൂൺ 19, ഞായറാഴ്‌ച

പരിഹാരം, മിത്രങ്ങൾ, മഴ, മഴ....


Blog post no: 439 -

പരിഹാരം 

പാപചിന്തകൾ വരുത്തും
പിരിമുറുക്കമതിൻ ഫലം;
പ്രായശ്ചിത്തമാണതിൻ
പരിഹാരമെന്നു നിശ്ചയം.



മിത്രങ്ങൾ! 

ഉഷ-രവിമാർ, പിന്നെ
രജനി-സോമന്മാ-
രിവരല്ലോ മിത്രങ്ങൾ
പണ്ട് പണ്ടേ.....
ഈ ജന്മത്തിലെ
മാനുഷരല്ലിവ-
രെന്നാലോ, യുഗ-
യുഗങ്ങളായ്‌ ദിന-
രാത്രങ്ങളുമായ്
ബന്ധമുള്ളവർ ഇവർ!


മഴ, മഴ.... 

സന്ധ്യയടുക്കാൻ സമയമേറെ,
കരിമുകിലുകൾ പരന്നു,
താരകങ്ങൾ തിരിച്ചുപോയി;
ഭൂമിദേവി തയ്യാറെടുത്തു -
മഴയെ സ്വാഗതം ചെയ്യാൻ!
വേഴാമ്പലുകൾ സന്തോഷിച്ചു -
കാത്തിരിപ്പുകൾക്ക് ശേഷം
മഴയെ ആസ്വദിക്കാൻ.
സസ്യലതാദികൾ പുഞ്ചിരിച്ചു,
അവയുടെ മനം കുളിർത്തു.
പക്ഷിമൃഗാദികളൊക്കെയും തഥൈവ.
ചുരുക്കത്തിൽ, പുഴകളും
മലകളും, പൂവനങ്ങളും
ആനന്ദനൃത്തമാടി
ചന്നം പിന്നം പെയ്യുന്ന
മഴയെ, നിന്നെ ഏല്ലാർക്കും വേണം.

2016, ജൂൺ 13, തിങ്കളാഴ്‌ച

എന്നിട്ടും മനുഷ്യാ, നീ......


Blog post no: 438 -

എന്നിട്ടും മനുഷ്യാ, നീ...... 


പൂക്കൾക്കും മനുഷ്യർക്കും
സമാനതകളേറെയുണ്ട്;
വ്യത്യാസമോ ചുരുക്കവും.
സുഗന്ധമുള്ള പൂക്കളിൻ
സുഗന്ധമെമ്പാടും പരക്കുന്നു;
സത്സ്വഭാവികളാം
മനുഷ്യർതൻ  കീർത്തിയും.
ചില പൂക്കൾക്കുണ്ട്
സൌന്ദര്യവും സൌരഭ്യവും!
അതുപോൽ, മനുഷ്യർക്കും -
സൌന്ദര്യവും സത്സ്വഭാവവും.
പ്രകൃതി, പൂക്കളിൻ  പ്രകൃതത്തിൽ
മാറ്റം വരുത്തുന്നില്ല,യെന്നാൽ
മനുഷ്യർക്കവരുടെയ
സ്വഭാവത്തിൻ  കാര്യത്തി-
ലവർ വിചാരിച്ചാൽ
മാറ്റാമെന്ന  നല്ല കാര്യം
നല്ലനിലക്കുതന്നെ വെച്ചുനീട്ടി.
എന്നിട്ടും മനുഷ്യാ, നീ.......
വിവേകബുദ്ധിക്കു പേരുകേട്ട നീ...

2016, ജൂൺ 2, വ്യാഴാഴ്‌ച

എതിരേല്പ്..


Blog post no: 437 -

എതിരേല്പ്..




ദിനങ്ങളേറേയായ്‌ നിങ്ങൾക്കു

ജലപാനം ഞാൻ നൽകിയിട്ട്;

എങ്കിലും നിങ്ങളെതിരേറ്റു എന്നെ

ഉണർവോടെ, പ്രസരിപ്പോടെ.

2016, മേയ് 25, ബുധനാഴ്‌ച

അഭിപ്രായം


Blog post no: 436 -

അഭിപ്രായം 

(സ്കിറ്റ്)


നവവധു (ആഹാരം കഴിക്കുന്ന ഭർത്താവിനോട്):

എങ്ങനെയുണ്ട് എന്റെ പാചകം?

ഭർത്താവ്:  എന്റെ അഭിപ്രായം വേണം അല്ലെ? തുറന്ന അഭിപ്രായം വേണോ?

ഭാര്യ:  വേണം.

ഭർത്താവ്:  പറയാം.  പക്ഷെ, പിണങ്ങരുത്.

ഭാര്യ:  ഇല്ല.

ഭർത്താവ്: എന്നാൽ പറയാം. പണ്ട് എന്റെ മുത്തച്ഛൻ മുത്തശ്ശിയോട് പാടിപ്പറഞ്ഞ അതേ അഭിപ്രായം -

ഉപ്പേരിയും നിന്റെ ചോറുമെടുത്തങ്ങ്

കുപ്പയിൽ കൊട്ടണമെന്നേ തോന്നൂ.''


ഭാര്യ:  (ഭാവം മാറുന്നു. കരച്ചിലിന്റെ വക്കിലെത്തുന്നു.)

ഭർത്താവ്:  അയ്യോ, എന്റെ പൊന്നേ, ഞാൻ വെറുതേ പറഞ്ഞതല്ലേ. അസ്സലായിട്ടുണ്ട്.

ഭാര്യ:  സത്യം?

ഭർത്താവ്:  (ആദ്യം സ്വന്തം തലയിൽ, പിന്നെ ഭാര്യയുടെ തലയിൽ കൈവെച്ചുകൊണ്ട്)  ഇതാ എന്നാണെ, നിന്നാണെ സത്യം, സത്യം, സത്യം.

ഭാര്യ: (ചിരി പൊട്ടുന്നു)

ഭർത്താവ് (മനോഗതം)  വരട്ടെ, വരട്ടെ. ഇനിയും സമയം കിടക്കുന്നു.   

2016, മേയ് 16, തിങ്കളാഴ്‌ച

പൊറാട്ടുനാടകവും രാഷ്ട്രീയവും.

Blog post no: 435 -
പൊറാട്ടുനാടകവും രാഷ്ട്രീയവും. 

''പോലല ലല്ലീലേ പോലാ ലല്ലീ ലേ.......''

മകളുടെ വീട്ടിന്റെ പാലുകാച്ചൽ ചടങ്ങു കഴിഞ്ഞ്, നെന്മാറയിൽ എത്തിയപ്പോൾ standനു മുന്പിലുള്ള ഗ്രൗണ്ടിൽ പൊറാട്ടു നാടകം കളിക്കുന്നു. ''സുന്ദരികൾ'' ആയ സ്ത്രീ വേഷങ്ങൾ അരങ്ങു തകർക്കുന്നു. കുറച്ചു കണ്ടുകളയാം.   വർഷങ്ങൾക്കു മുമ്പ് കണ്ടതാണ്.
അച്ചുമാമൻ വരുന്നു. LDFനു വേണ്ടിയുള്ള പ്രചരണം.
പൊറാട്ടുനാടകത്തിനു പാലക്കാടിന്റെ അനുഷ്ഠാനകലയായ കണ്യാർകളിയുമായി ബന്ധമുണ്ടെന്നു തോന്നി.  എന്നാൽ, കണ്യാർകളി പന്തലിൽ വട്ടത്തിൽ കളിക്കുന്നു.  പൊറാട്ടുകളി സ്റ്റേജിൽ നിന്ന സ്ഥലത്തുതന്നെ കളിക്കുന്നു.  കണ്യാർകളിക്കുള്ള ചുവടുകൾ പൊറാട്ടുകളിക്ക് ഇല്ല.  പൊറാട്ടുകളിയിൽ  ശൃംഗാരം കൂടുതൽ ഉണ്ടാകും. വേറെയും പല വ്യത്യാസങ്ങളും ഉണ്ട്.

പൊറാട്ടു നാടകം ഇവിടെ ''രാഷ്ട്രീയ''വല്ക്കരിച്ചിരിക്കുന്നു. അച്ചുമാമന്റെ സൽഭരണം, പിന്നീടുവന്ന ദുർഭരണം......

കുറച്ചുനേരം കണ്ടു.  അച്ചുമാമൻ എത്തുന്നതേയുള്ളൂ.  വേറെ പരിപാടി ഉണ്ടായിരിന്നതുകൊണ്ട്  ഞങ്ങൾ സ്ഥലം വിട്ടു.

ഇനിയൊരിക്കൽ കൊടുവായൂർ പോയപ്പോൾ അതാ:

 ''പോലല ലല്ലീലേ പോലാ ലല്ലീ ലേ.......''

കാറിൽ പ്രചരണം.  അല്ലാ, ഇത്തവണ UDFനു വേണ്ടിയാണല്ലോ.  വഴിയെ BJP ക്ക് വേണ്ടിയും ഉണ്ടാകുമോ.

പണ്ട് എന്റെ ബന്ധത്തിൽപ്പെട്ട ഒരു പെൺകുട്ടിയോട് പരീക്ഷക്ക്‌ എത്ര മാർക്കു കിട്ടി എന്നു ചോദിച്ചാൽ പറയുമായിരുന്നു - കുറഞ്ഞ മാർക്കു കിട്ടിയ രണ്ടുപേരുടെ മാർക്കുകൾ ആദ്യം.  പിന്നെ തന്റേത്.  അതുപോലെ, മൂന്നു മുന്നണികളും ആദ്യം മറ്റു രണ്ടു മുന്നണികളുടെ സ്വഭാവ വിശേഷങ്ങൾ വിവരിക്കുന്നു. പിന്നെ....

നടക്കട്ടെ.  നമുക്ക് എല്ലാം കേൾക്കാം. 

2016, ഏപ്രിൽ 20, ബുധനാഴ്‌ച

സന്ധ്യ

Blog post no: 434

സന്ധ്യ 


അല്പമകലെയുള്ളയാ കുന്നിന്ചെരുവിലേ-

ക്കോടിക്കയറട്ടെ ഞാൻ സൂര്യനെത്തലോടാൻ!

കാറ്റത്തിളകിയാടുന്ന ആലിലകൾതൻ സ്വര-

മൊന്നു ശ്രവിക്കട്ടേ ഞാനീ സുന്ദര സന്ധ്യയിൽ.

''മാനത്തുനിന്നും മഴവില്ലു കാൺകെ മനസ്സു

മേലോട്ടു കുതിക്കുന്നുമേ''യെന്നു പാടിയ

കവിയുടേതുപോലൊരു മനമാണെനിക്കും  -

നിഷ്ക്കളങ്കനായ്  പ്രകൃതിമാതാവിൻ മുമ്പിൽ!

2016, ഏപ്രിൽ 7, വ്യാഴാഴ്‌ച

രസവും നീരസവും

Blog post no: 433 -

രസവും നീരസവും
(മിനിക്കഥ)

അവസാനത്തെ പന്തിയാണെങ്കിലും വിഭവങ്ങളൊന്നും തീർന്നിട്ടില്ലയെന്നു തോന്നുന്നു.

''രസത്തിനു ചോറ് വേണോ?''

''ആയിക്കോട്ടെ.'' അയാൾ ചോറു വാങ്ങി, രസത്തിനായി കാത്തിരുന്നു.

കുറച്ചുനേരത്തിനു ശേഷം ഒരാൾ അറിയിച്ചു:

''സോറി ട്ടോ, രസം കഴിഞ്ഞിരിക്ക്ണു.''

അയാൾ, നീരസത്തോടെ ഇല മടക്കിവെച്ച് എഴുന്നേറ്റു.

2016, മാർച്ച് 24, വ്യാഴാഴ്‌ച

അപ്പുവും അപ്പൂപ്പനും


Blog post No: 432 -

അപ്പുവും അപ്പൂപ്പനും

(ബാല സാഹിത്യം)


അപ്പു, അപ്പൂപ്പന്റെ കയ്യിൽപ്പിടിച്ചു നടന്നു. നടക്കുന്നതിനിടയിൽ അപ്പൂപ്പനോട്‌ എന്തൊക്കെയോ സംശയങ്ങൾ ചോദിച്ചു. അപ്പൂപ്പൻ അതിനു ഉചിതമായ മറുപടികൾതന്നെ കൊടുത്തു.

''അപ്പൂപ്പാ, ഞാൻ ഇനി കുറച്ചുദൂരം തന്നേ നടക്കട്ടെ?''

അപ്പൂപ്പൻ മനസ്സല്ലാ മനസ്സോടെ സമ്മതിച്ചു. ''സൂക്ഷിച്ചു നടക്കണം'', ഒരു മുന്നറിയിപ്പ് കൊടുക്കാനും മറന്നില്ല.

''ശരി''. അപ്പു ഉത്സാഹത്തോടെ നടന്നു. ഒരു കൊച്ചു കുന്നു കയറി. പുറകിൽ അപ്പൂപ്പനും. അപ്പു സന്തോഷം കൊണ്ട് തുള്ളിച്ചാടി.

കുന്നിറങ്ങി കുറെ കഴിഞ്ഞപ്പോൾ അപ്പു ഒരു കുഴിയിൽ അറിയാതെ കാൽ വെച്ചു. പാവം വീണു കരയാൻ തുടങ്ങി. അപ്പൂപ്പൻ സമാധാനിപ്പിച്ചു. എന്നിട്ട്, അപ്പുവിന്റെ ഭാഷയിൽ പറഞ്ഞു മനസ്സിലാക്കിക്കൊണ്ട് ഒരു ഉപദേശവും കൊടുത്തു:

നമ്മുടെ ജീവിതവും ഇതുപോലെ ആണ്. കുന്നും കുഴിയും നിറഞ്ഞത്. കുന്നു കയറുമ്പോൾ സന്തോഷിക്കുന്ന നാം, കുഴിയിൽ വീഴുമ്പോൾ ദു:ഖിക്കുന്നു. കുഴിയിൽ വീഴാതെ ശ്രദ്ധിക്കുക. വീണാൽ, ദുഖിക്കാതെ, സ്വയം ആശ്വസിക്കാൻ നോക്കുക.

''മനസ്സിലായോ?'' അപ്പൂപ്പൻ അപ്പുവിനോട് ചോദിച്ചു.

''ഉവ്വ്'' അപ്പു കരച്ചിനിടയിൽ ചിരിക്കാൻ ശ്രമിച്ചുകൊണ്ട്‌ പറഞ്ഞു. വീണ്ടും അപ്പൂപ്പന്റെ കൈ പിടിച്ചു നടന്നു.

2016, മാർച്ച് 21, തിങ്കളാഴ്‌ച

സമാധാനം!


Blog-post No: 431-

സമാധാനം!

സമാധാനമെവിടെയെന്നു തിര-

ക്കുന്നു ഞാൻ കാലങ്ങളായ്;

സമാധാനമൊട്ടുമേ കണ്ടില്ല ഞാ-

നൊരിക്കലു,മെവിടെയുമിന്നേവരെ !

പെട്ടെന്നൊരിക്കലുദിച്ചുയെൻ 

ചിന്തയിലൊരു പുത്തൻ വെളിച്ചം -

സമാധാനത്തോടെ വീക്ഷിക്കണം,

ചിന്തിക്കണം, വർത്തിക്കണ-

മെങ്കിൽ നീയനുഭവിക്കും.... 

യുഗയുഗങ്ങളായ് തിരക്കുന്ന 

നിന്നുള്ളിൽത്തന്നെയുള്ളയീ

സർവ്വവ്യാപിയാം സമാധാനം!

2016, മാർച്ച് 12, ശനിയാഴ്‌ച

ഞങ്ങളുടെ വഴക്കു തീർന്നു!


Blog Post No: 430 -

ഞങ്ങളുടെ വഴക്കു തീർന്നു!

(മിനിക്കഥ)


അവൾ കാലു മാറി, മാസങ്ങളോ വർഷങ്ങളോ ആയി ''അടുത്ത്'' പെരുമാറി, മൂർദ്ധന്യാവസ്ഥയിൽ എത്തിച്ചശേഷം!

ദിവസങ്ങൾ കഴിഞ്ഞു. അവനു ഭൂതോദയം ഉണ്ടായി. തനിക്ക് എവിടെയാണ് തെറ്റു പറ്റിയത്? ശരിക്കും ഒരു ''പോസ്റ്റ്‌മോര്ട്ടെം'' നടത്തി. അനന്തരം അതുപ്രകാരം ''ആ ക് ഷ ൻ'' എടുത്തു. എല്ലാം ശുഭം! അവൻ ഉള്ളുതുറന്നു ചിരിച്ചു.

അവൾക്കെഴുതുകതന്നെ ചെയ്തു - ഞങ്ങൾ ഭാര്യാഭര്ത്താക്കന്മാരുടെ വഴക്കു തീർന്നു കേട്ടോ. പ്രേമ, കാമ വികാരങ്ങളിൽ, ചെയ്തികളിൽ ഉത്സുകരായി സന്തോഷത്തോടെ ജീവിക്കുന്നു. നീ തന്ന ഉർവശിശാപത്തിൽ വിഷമം തോന്നിയിരുന്നുവെങ്കിലും അതൊരു ഉപകാരമായി ഭവിച്ചിരിക്കുന്നു. നന്ദി, നന്ദി.

2016, മാർച്ച് 7, തിങ്കളാഴ്‌ച

ഇന്നു മഹാശിവരാത്രി.


Blog post no: 429 -

ഇന്നു മഹാശിവരാത്രി.


പണ്ട് ശിവരാത്രിക്ക് എല്ലാവരും രാത്രി ഉറക്കം കളഞ്ഞ് പല വിനോദങ്ങളിൽ ഏർപ്പെട്ടിരുന്നത് ഓര്മ്മവരുന്നു. അതിൽ പ്രധാനം തവിട്ടുക്കുറി.

കുറെ തവിട് കൊണ്ടുവന്നു വെക്കും. ഓരോരുത്തരും ഒരു നിശ്ചിത നാണയം മുടക്കും. അഞ്ചു പൈസ, പത്ത് പൈസ..... അതൊക്കെ തവിട്ടിൽ നല്ലപോലെ കലര്ത്തി എത്ര ആളുകൾ ഉണ്ടോ അത്ര ഭാഗങ്ങൾ ആക്കി വിഭജിക്കും. ഓരോ തവിട്ടുക്കൂനയിലും കളിക്കാരുടെ പേരുകൾ എഴുതിയ തുണ്ടുകടലാസ് കുലുക്കിഎടുത്തശേഷം വെക്കും. തവിട് നല്ലപോലെ തിരഞ്ഞ് അതിൽനിന്നു കിട്ടുന്ന നാണയം / നാണയങ്ങൾ അയാൾക്ക്‌ സ്വന്തം. ചിലപ്പോൾ ഒന്നുമുണ്ടാവില്ല. ചിലര്ക്ക് നല്ലപോലെ കിട്ടും. കളി തുടരും. ചിലര് പാപ്പരാകും. ചിലര് ''കടം'' വാങ്ങിച്ചത് കൊടുക്കാൻ ആവാതെ ചമ്മും. ചിലര് ''ചില്ലറപ്പണക്കാർ'' ആകും. മിക്കവാറും തറവാട്ടിലുള്ള എല്ലാവരും പങ്കെടുക്കും. ബന്ധുക്കളും അയല്പക്കക്കാരും ഉണ്ടാകും.

അങ്ങനെയും ഒരു കാലം.

2016, ഫെബ്രുവരി 28, ഞായറാഴ്‌ച


Blog post no: 428 -
പുതിയ കുസൃതികൾ

(ഒരു കുസൃതിമാളു പരമ്പര)

സമാധാനം -

മാളുവിന്റെ അമ്മ, അമ്മമ്മയുടെയും മുത്തച്ഛന്റെയുംകൂടെ രണ്ടു ദിവസം താമസിച്ചു തിരിച്ചു വന്നു.  മാളുവിന്റെ വികൃതികൾ കണ്ട്, പറഞ്ഞു:

ഓ, രണ്ടു ദിവസം എനിക്ക് നല്ല സമാധാനം ആയിരിന്നു.

മാളു:  എനിക്കും.

***

പ്രസംഗം -

ഇനിയൊരിക്കൽ മാളു, അമ്മമ്മ-മുത്തച്ഛന്റെ വീട്ടിൽ.  അല്പം വൈകി സായാന്ഹസവാരിക്കിറങ്ങിയ അമ്മമ്മ ടോര്ച്ച് എവിടെ എന്ന് തിരഞ്ഞു.  അതാ, മാളു ടോര്ച്ച് കയ്യിൽ പിടിച്ചു, മൈക്കാക്കി കണ്ണാടിയുടെ മുമ്പിൽനിന്നു പ്രസംഗം  പൊടിപൊടിക്കുന്നു.

***

ബന്ധങ്ങൾ -

''ഈ ആൾ, ആ ആളുടെ ആരാണ്?'' ചില അടുത്ത ബന്ധുക്കളെ ചൂണ്ടിക്കാണിച്ചുകൊണ്ട് അമ്മമ്മ മാളുവിനോട്.

മാളു കൃത്യമായി ഉത്തരം പറഞ്ഞു.

അടുത്തതായി ചില അകന്ന ബന്ധുക്കളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ചോദിച്ചു.  മാളു  അത് ആകെ ''കൊളം'' ആക്കി.  (കാരണം, ആദ്യത്തെ കൂട്ടർ തറവാട്ടിനുള്ളിൽ/കുടുംബത്തിനുള്ളിൽത്തന്നെ വീണ്ടും ബന്ധുക്കൾ ആയവർ ആണ്.   അത് ഉദാഹരണമാക്കി തട്ടിവിട്ടതാണ്.)

2016, ഫെബ്രുവരി 21, ഞായറാഴ്‌ച

ഇഞ്ചി കടിക്കുന്നവർ!


Blog-post No: 427 -

ഇഞ്ചി കടിക്കുന്നവർ!

(ചിന്താവിഷയം)

''ഇഞ്ചി കടിച്ച കുരങ്ങിനെപ്പോലെ'' എന്നൊരു പറച്ചിൽ ഉണ്ട്. 
smile emoticon
മുന്കോപം എന്ന വാക്കിനു ഇഞ്ചി എന്നൊരു പ്രയോഗം ഗ്രാമ്യഭാഷയിൽ ഉണ്ട്. അപ്പോൾ, നമ്മുടെ ഇടയിൾ, ഒരുപക്ഷെ നാംതന്നെ, പലപ്പോഴും ''ഇഞ്ചി'' ഉള്ളവർ ആണ്. ഇഞ്ചി ആരോഗ്യത്തിനു നല്ലതുതന്നെ. എന്നാൽ, ഇവിടെ, ആലോചിചിച്ചു നോക്കാം - ഇഞ്ചി കടിക്കേണ്ട വല്ല കാര്യവും ഉണ്ടോ? അവനവനു ബുദ്ധിമുട്ട്, മറ്റുള്ളവര്ക്ക് ശല്യം.....
ആയതുകൊണ്ട്, ഇഞ്ചി കൈവശം ഉണ്ടെങ്കിൽ, നമുക്കത് മാറ്റിവെക്കാം; കടിക്കേണ്ട, എന്താ? അല്ലെങ്കിലോ? മറ്റുളളവർ നമ്മെപ്പിടിച്ചു കടിച്ചുകളഞ്ഞു എന്ന് വരും കേട്ടോ. :) 

- o0o - 
smile emoticon