2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

നമ്മുടെ ഭാഷ


Blog No: 176 -


നമ്മുടെ ഭാഷ
(ലേഖനം)

നമ്മുടെ ഭാഷയിൽ, മറ്റു ഭാഷകളിലെന്നപോലെത്തന്നെ  അംഗീകരിക്കപ്പെട്ട  വാക്കുകൾ, പ്രയോഗം മുതലായവയൊക്കെയുണ്ട്.

എഴുതുന്നതിൽ പലർക്കും പല രീതിയാണ്.  എഴുതുന്നത് ശരിയാണെങ്കിലും, പലർക്കും വായിക്കുന്നവര്ക്ക് താല്പ്പര്യമുണ്ടാക്കത്തക്ക വിധത്തിൽ എഴുതാൻ സാധിക്കും.  പലർക്കും അത് സാധിക്കില്ല. എന്നാൽ അതല്ല ഇവിടെ ഉദ്ദേശിക്കുന്നത്.

പഴഞ്ചൊല്ലുകൾ - അതേപടി ഉപയോഗിക്കേണ്ടതാണ്.

പത്രങ്ങളും, ആനുകാലികപ്രസിദ്ധീകരണങ്ങളും, ദൃശ്യമാധ്യമങ്ങളുമൊക്കെ ഇവയെ പലപ്പോഴും ശരിയായ രീതിയിൽ അല്ലാതെയും, വളച്ചൊടിച്ചും പ്രയോഗിക്കുന്നത് കാണുമ്പോൾ വിഷമം  തോന്നാറുണ്ട്.  നമുക്ക് ഭാഷയ്ക്ക്‌ ഒരു 'മുതല്ക്കൂട്ടു'' നൽകാനായില്ലെങ്കിലും ഉള്ള ''മുതൽ'' നശിപ്പിക്കരുതല്ലോ.

ഒരുപക്ഷെ, ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ നിലവാരം കുറഞ്ഞതോ, അലസതയോ അഥവാ ഓർമ്മിച്ചുവെച്ച് ശരിയായി പ്രയോഗിക്കാൻ മിനക്കെടാതിരിക്കുന്നതോ ഒക്കെ ഇതിനു കാരണങ്ങൾ ആണ്.  സംശയമുള്ളവ സംശയം തീര്ത്തശേഷം ആയാൽ പോരെപിന്നെ, അറിയാത്തത് അല്ലെങ്കിൽ തെറ്റിച്ചത്  മറ്റുള്ളവർ ചൂണ്ടിക്കാണിക്കുമ്പോൾ പലര്ക്കും തുറന്ന മനസ്സോടെ  സമ്മതിക്കാനും വിഷമം കാണുന്നു.

നമ്മുടെ പൂർവ്വികർ, ഭാഷയിലെ എഴുത്തുകാർ, കവികൾ എന്നിവരുടെ രചനകളിൽനിന്ന് ഒരു ഭാഗം എടുത്ത് എഴുതുമ്പോൾ അത് ശരിയായി എഴുതിയില്ലെങ്കിൽ അവരോടും, ഭാഷയോടും ചെയ്യുന്ന കടുത്ത അനീതിയാകും.

’’മലകളിളകിലും മഹാജനാനാം മനമിളകാ’’ എന്ന കവിവാക്യം അതേപോലെ എഴുതിയില്ല എങ്കിൽ കവിയോടും ഭാഷയോടും ചെയ്യുന്ന ദ്രോഹം തന്നെയാണ്.

''കാക്ക കുളിച്ചാൽ കൊക്കാകാ '' എന്ന പഴമൊഴി അങ്ങനെതന്നെ എഴുതണം.  മനമിളകാ എന്ന് പറഞ്ഞാൽ മനസ്സ് ഇളകുകയില്ല; കൊക്കാകാ എന്നാൽ കൊക്ക് (കൊറ്റി) ആകില്ല.  എന്നാൽ, ഒരാൾ എന്നോട് പറഞ്ഞു - കൊക്കാകില്ല എന്നാണു വേണ്ടത്; എന്താണീ കൊക്കാകാ (പരിഹസിച്ചുകൊണ്ട്, സ്വയം ശരിയും, ഞാൻ എഴുതിയത് തെറ്റും എന്ന് സമരത്ഥിച്ചുകൊണ്ട്) എന്ന് ചോദിച്ചാൽ എന്ത് മറുപടി പറയാനാണ്?

ഇങ്ങനെ വേറെയും പല വസ്തുതകളും ഉണ്ട്.  എന്നാൽ, ഞാൻ ഉദ്ദേശിച്ചത് മാന്യവായനക്കാർ അതിന്റേതായ ശരിയായ രീതിയിൽത്തന്നെ എടുക്കുമെന്ന വിശ്വാസത്തിൽ ഈ കൊച്ചു ലേഖനം അവസാനിപ്പിക്കട്ടെ. 

അതെ, ഉപകാരം ചെയ്തില്ലെങ്കിലും, ഉപദ്രവിക്കരുതല്ലോ - ഭാഷയെ പരിക്കേൽപ്പിക്കരുത്, കൊല്ലരുത്!      

2014, ഫെബ്രുവരി 25, ചൊവ്വാഴ്ച

ചക്കയും മാങ്ങയും



Blog-post No: 175 -

ചക്കയും മാങ്ങയും 

(മിനിക്കഥ)

മാളൂട്ടി നാട്ടിലേക്ക്  അച്ഛന്റെയും അമ്മയുടെയും കൂടെ വണ്ടി  കയറി. നാട്ടില്‍ പോയാല്‍ ചക്കയും മാങ്ങയുമൊക്കെ തിന്നാമെന്നു വണ്ടിയില്‍ വച്ച് അച്ഛന്‍ അമ്മയോട് പറഞ്ഞത് കേട്ടപ്പോള്‍ മാളൂട്ടി കൊഞ്ചിക്കൊണ്ട്  പറഞ്ഞു, എനിച്ചറിയാം. ജാക്ക്  ഫ്രൂട്ട്, പിന്നെ, മാങ്കോ . അച്ഛാ നാന്‍ ചക്ക  മരൂം കണ്ടിട്ടില്ല്യാ. പിന്നെ മാങ്ക മരൂം. പ്ലാവും മാവും ഒക്കെ കാണിച്ചു തരാമെന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍, മാളൂട്ടി പറഞ്ഞു, വേണ്ട വേണ്ട ചക്കമരം. പിന്നെ, മാങ്ക  മരം. ശരി? മാളൂട്ടിയുടെ അമ്മക്ക് ചിരി അടക്കാനായില്ല. അപ്പോള്‍ മാളൂട്ടി, ഈ അമ്മയെന്തിനാ ചിരിച്ച്ന്? പ്രാന്താ? അമ്മക്ക് അതൊന്നും കാണിച്ചു കൊക്കണ്ടാട്ടോ അച്ഛാ. അച്ഛന്‍ ചിരിച്ചുകൊണ്ട് ശരി  എന്നും പറഞ്ഞു മാളൂട്ടി കാണാതെ അമ്മയെ കാണാതെ കണ്ണിറുക്കി.

നന്മ

*മലയാളംആര്‍ട്ടിക്കിള്‍ബ്ലോഗ്‌ * വായനയുടെനവവസന്തം*
2014, ഫെബ്രുവരി 24, തിങ്കളാഴ്‌ച

ഓട്ടോഗ്രാഫ്

Blog-post No: 174 - 

ഓട്ടോഗ്രാഫ്

ഓർമ്മക്കുറിപ്പ്‌

തറവാട്.

അമ്മയുടെ വലിയ പെട്ടിയിൽ പണ്ട് സൂക്ഷിച്ച പഴയ പുസ്തകങ്ങൾ..... എന്റെ മിത്രങ്ങൾ!

അതാ അവക്കിടയിൽ ഒരു ഓട്ടോഗ്രാഫ്. 

പേജുകൾ മറിച്ചപ്പോൾ....

ഓർക്കുന്നു - ''സകല''യിലെ ''' വിട്ടുപോയ ആ എഴുത്തിന്റെ ഉടമയെ -

ഒന്നോ രണ്ടോ ക്ലാസ്സുകളിൽ തോറ്റു, എന്റെ ഒപ്പമെത്തിയ ആ ചേച്ചിയെ....

പിന്നീട്, ആ ക്ലാസ്സിലെ ഒരു സഹപാഠിയെത്തന്നെ വിവാഹം  കഴിച്ച  ആ ചേച്ചിയെ... 

വാക്കുകളിൽ ആദ്യത്തെ അക്ഷരങ്ങൾ മാത്രം തിരിച്ചു തിരിച്ചു പറഞ്ഞു നർമ്മം വാരി വിതറുന്ന  ആ ചേച്ചിയെ....

കാലചക്രം ഉരുണ്ടപ്പോൾ.... ഭാര്യയായി, അമ്മയായി, അമ്മൂമ്മയായി മാറിയ ആ സ്നേഹമയിയായ ചേച്ചിയെ....

ഇനി കാണുമ്പോൾ ചോദിക്കണം - ന്റെഎ ട്ടോഗ്രാഫിൽഓ ഴുതിയഎ  ചകംവാ ർമ്മയുണ്ടോഓ ച്ചിചേ

(എന്റെ ഓട്ടോഗ്രാഫിൽ എഴുതിയ വാചകം ഓർമ്മയുണ്ടോ ചേച്ചീ?)

തോറ്റ്വോന്നാ ഞാൻ പറേട്ടേ.... ''സക വിധ ഭാവുകങ്ങളും നേരുന്നു.'' (സകല അല്ല)  J


2014, ഫെബ്രുവരി 23, ഞായറാഴ്‌ച

ഒരു തുടർക്കഥ


Blog-post No: 173 -

ഒരു തുടർക്കഥ

(കവിത)


ശ്രദ്ധിക്കുന്നു ഞാനെന്നുമെൻ

ചെരുപ്പുകുത്തിയാം സുഹൃത്തിനെ;

മരത്തണലിലാ ചെരുപ്പുകുത്തി

കർമ്മനിരതനായിരിക്കുന്നു;

അവിടേക്കായ് നടന്നു വന്നൊരാൾ

ചെരുപ്പുകളതാ അഴിക്കുന്നു,

ദേവാലയത്തിൻ മുമ്പിലെന്നപോൽ;

ചെരുപ്പുകുത്തിയാ ചെരുപ്പുകൾ

സസൂക്ഷ്മം വീക്ഷിക്കുന്നു;

നിമിഷങ്ങൾ കൊഴിഞ്ഞുവീണപ്പോൾ

ചെരുപ്പു രണ്ടും പുതുപുത്തനായ്;

ചെരുപ്പുകളിട്ടയാൾ കീശയിൽ

കയ്യിട്ടു നീട്ടുന്നു നോട്ടൊരെണ്ണം;

ചെരുപ്പുകുത്തിയത് വാങ്ങി,

കൈകൂപ്പി, വീണ്ടും ജോലിയിലായൊ-

രു തുടർക്കഥയിലെന്നപോൽ!


2014, ഫെബ്രുവരി 20, വ്യാഴാഴ്‌ച

മംഗ്ലീഷും മലയാളവും

Blog-post No: 172 -


മംഗ്ലീഷും മലയാളവും

(കവിത)



മംഗ്ലീഷിൻ പ്രാധാന്യമറിയുന്നു നാ-

മമ്മമലയാളത്തിലെത്തുന്നതിൻ മുമ്പേ  

മംഗ്ലീഷിനെ പുണരാം നമുക്കിപ്പോൾ

പിന്നെയാവാമമ്മമലയാളത്തെ 

മംഗ്ലീഷു പണിമുടക്കുന്നു പലപ്പോഴും

ആയമ്മ  നിസ്സഹായയായ് തീരുന്നു 

മംഗ്ലീഷിനെ കുറ്റം പറയേണ്ട നാമൊരിക്കലും

തല മറന്നെണ്ണ തേക്കുന്നതിൻ തുല്യമാമാത്

തടസ്സങ്ങളൊന്നുമില്ലെങ്കിൽ നമുക്കൊക്കെ

മലയാളത്തിലെത്താൻ കഴിയുന്നതുണ്ടല്ലോ 

എന്തിന്നു പഴിക്കണം നാം മംഗ്ലീഷിനെ

അമ്മ മലയാളത്തിൻ സഹായിയാമായമ്മയെ

2014, ഫെബ്രുവരി 19, ബുധനാഴ്‌ച

ഒക്കെ തെറ്റ്, ഒക്കെ തെറ്റ്

Blog-post No:  171 -


ഒക്കെ തെറ്റ്, ഒക്കെ തെറ്റ്

(മിനി സ്കിറ്റ്)


''താൻ വല്ലാതെ തൂക്കം കൂടിയിട്ടുണ്ടല്ലോ, വേണീ?''

''ഓ പിന്നേ... ആ വേയിംഗ് മെഷീൻ കേടാ, മോഹനേട്ടാ?'''

''അപ്പോൾ, എന്റെ തൂക്കത്തിന് വ്യത്യാസം കണ്ടില്ലല്ലോ?''

''കൂടിയിരിക്കും, അല്ലാ പിന്നേ.''

''മോഹന്റെ വൈഫ്‌ വല്ലാതെ തടിച്ചിട്ടുണ്ടെന്നു  ആ വേണു പറഞ്ഞതോ?''

''അയാൾക്ക്‌ അയ്‌ സ്പെഷ്യലിസ്റ്റിനെ കാണാൻ വൈകി.''

''അതൊക്കെപ്പോട്ടെ, വേണീ താൻ ഈയിടെയായി ഡയറ്റിൽ പഴയപോലെ ശ്രദ്ധിച്ചു  കാണുന്നില്ല.''

''ഇതാപ്പോ നന്നായെ.  മോഹനേട്ടന്റെ ഒബ്സെർവേഷൻ  തീരെ മോശം.''


2014, ഫെബ്രുവരി 17, തിങ്കളാഴ്‌ച

നരജീവിതം


Blog-post No: 170 -


നരജീവിതം

(കവിത)


അഭിനന്ദനവും, അപകീർത്തിയും

ഇശ്ചയും, ഇശ്ചാഭംഗവും

ഉണർവും,  ഉണർവില്ലായ്മയും

എതിരില്ലായ്മയും, എതിർപ്പും

ഐക്യവും, ഐക്യമില്ലായ്മയും

ഒരുമയും, ഒരുമയില്ലായ്മയും

ഔചിത്യവും, ഔചിത്യമില്ലായ്മയും

കഴിവും, കഴിവുകേടും

ചന്തവും, ചന്തമില്ലായ്മയും

തന്റേടവും, തന്റേടമില്ലായ്മയും

പഠിപ്പും, പഠിപ്പില്ലായ്മയും

ലാഭവും, നഷ്ടവും

വളർച്ചയും, വളർച്ചയില്ലായ്മയും

സുഖവും, ദു:ഖവും

ഹരണവും, ഗുണനവും

നിറഞ്ഞതത്രേ നരജീവിതം.  



കുറിപ്പ്:  സുഹൃത്തേ, അഭിപ്രായം എഴുതുന്നതോടൊപ്പം താങ്കളുടെ ബ്ലോഗ്‌ അപ്ഡേറ്റ് തരിക.  പല കാരണങ്ങൾകൊണ്ടും വായിക്കാൻ വിട്ടുപോയി എങ്കിൽ ശ്രദ്ധിക്കാനാണ്.

2014, ഫെബ്രുവരി 16, ഞായറാഴ്‌ച

ദേവി


Blog-post No: 169 -

ദേവി
(അനുഭവകഥ)


ജീവിതത്തിൽ ദു:ഖകരവും സന്തോഷകരവുമായ അനുഭവങ്ങൾ കുറെ ഉണ്ടായിട്ടുണ്ട്.  അഞ്ച് പതിറ്റാണ്ടുകളോടടുക്കുന്നു ആ ദു:ഖാനുഭവം ഉണ്ടായിട്ട്.  ഇന്നും പലപ്പോഴായി എന്റെ മനസ്സിലേക്ക് ആ കൊച്ചു നക്ഷത്രം (അകാലത്തിൽ പൊലിഞ്ഞുപോയ എന്റെ അനിയത്തി) കടന്നു വരുന്നു.

ഒരു ഏട്ടനും അനിയത്തിയും ചെറുപ്പത്തിൽ എങ്ങനെ സ്നേഹിക്കും - ഒരുപക്ഷെ അതിലധികം ഞങ്ങൾ അന്യോന്യം സ്നേഹിച്ചു - നിഷ്ക്കളങ്കമായ സ്നേഹം.  ദേവി (ദേവകിക്കുട്ടി എന്ന ഞങ്ങളുടെ മുത്തശ്ശിയുടെ പേര്) - എന്റെ കൊച്ചു പെങ്ങൾ - അവൾ എന്റെ എല്ലാമായിരുന്നു.

അഞ്ചാറു വയസ്സിനു താഴെ ഉള്ള അവളെ ഞാൻ എടുത്തുകൊണ്ടു നടന്നു.  അറിയാവുന്ന കഥകളൊക്കെ പറഞ്ഞു കേൾപ്പിച്ചു.  അവൾക്കു സന്തോഷമുണ്ടാക്കുന്നതെല്ലാം ഞാൻ ചെയ്തു.  കോമാളിത്തരങ്ങൾ കാട്ടി.  നീല ഉടുപ്പിട്ട, തടിച്ച കവിളുകളുള്ള, പ്രകാശിക്കുന്ന കണ്ണുകളുള്ള ഒരു കൊച്ചു സുന്ദരിയായിരുന്നു അവൾ. 

അമ്മ, മേമ (ചെറിയമ്മ) മുതലായവർ  പ്പോഴും ഒര്മ്മപ്പെടുത്തും - പിള്ളരേ, കുട്ടികളെ സൂക്ഷിച്ചോൾ.  മുതിർന്ന കുട്ടികളുടെ ചുമതലയാണ് താഴെ ഉള്ളവരെ നോക്കുക എന്നത്.  അതെ, തറവാട്ടിന് മുമ്പിലൂടെ പുറത്ത് പോയാൽ ബസ്സും കാറുമൊക്കെ ഓടുന്ന പാത - പിറകുവശത്താണെങ്കിൽ കുളം.  രണ്ടും അപകടം പിടിച്ചവ. എന്ത് ചെയ്യുകയാണെങ്കിലും -  പഠിക്കുകയാണെങ്കിൽക്കൂടി  എന്റെ കുഞ്ഞുപെങ്ങൾ അരികിലുണ്ടാകും.

അവളെ ഒരു രോഗം ബാധിച്ചു.  അച്ഛൻ ആവുന്നതെല്ലാം ചെയ്തു.  ആയുര്വേദ വൈദ്യനെക്കാണിച്ചു മരുന്നുകൾ കൊടുത്തു.  മുഖവും കാലുകളുമൊക്കെ നീരുകെട്ടും.  കുറേക്കഴിഞ്ഞാൽ പോകും, വീണ്ടും വരും. 

ഒരിക്കൽ, ആറാം ക്ലാസ്സിലേക്ക് കടന്ന ഞാൻ ഹോംവര്ക്ക്   ചെയ്തുകൊണ്ടിരിക്കുമ്പോൾ, ദേവിയുടെ കണ്ണുകൾ മറിഞ്ഞു മറിഞ്ഞു പോകുമ്പോലെ.... വിളിച്ചിട്ട് കേള്ക്കുന്നില്ല.  ഞാൻ നിലവിളിച്ചുകൊണ്ട് അമ്മയെയും മറ്റും അറിയിച്ചു.  അവളെ ഉമ്മറത്തെ തിട്ടില്നിന്നു അകത്തെ കോലായിൽ കൊണ്ടുപോയി കിടത്തി.  ബോധം വരുന്നതും കാത്തു ഞാൻ ഇരുന്നപ്പോൾ, ചുണ്ടുകൾ  ഒന്നുരണ്ടു  തവണ വിറപ്പിച്ചു.  പിന്നെ അതുണ്ടായില്ല. 

വേലായുധ വലിയച്ഛൻ സശ്രദ്ധം അവളെ വീക്ഷിച്ചു. എന്നിട്ട് അമ്മയോട് പറഞ്ഞു: നിനക്ക് ഭാഗ്യമില്ല. അവൾ പോയി!

ഞാൻ വാവിട്ടു നിലവിളിച്ചു.  ഞാനും വരും നെന്റെ കൂടെ... അങ്ങനെ എന്തൊക്കെയോ പുലമ്പി. 

ഈ സംഭവം അമ്മയെയും, പ്രത്യേകിച്ച് അച്ഛനെയും വല്ലാതെ ബാധിച്ചു.  കാലം മുന്നോട്ടുപോയി. പതുക്കെ പതുക്കെ എല്ലാവരും സ്വയം ആശ്വസിക്കുന്നതോടൊപ്പം മറ്റുള്ളവരെയും ആശ്വസിപ്പിച്ചു.  ദേവിക്ക് താഴെ ഒരനിയത്തി.  പിന്നീട് അവൾക്കു താഴെ വേറൊരനിയത്തി.  വീണ്ടും കാലം കടന്നു പോയി.  ഞാൻ വിവാഹിതനായി.  എനിക്ക് രണ്ടു പെണ്മക്കൾ.  ഇന്ന് അവരും കുടുംബിനികളായി.

എങ്കിലും ആ കൊച്ചുനക്ഷത്രം - എന്റെ ദേവി ഈ വയസ്സിലും എന്റെ  ഓർമ്മകളിൽ... ചിന്തകളിൽ……. വല്ലപ്പോഴും സ്വപ്നങ്ങളിൽ നിറഞ്ഞുനില്ക്കുന്നു.   എന്റെ ബാലമനസ്സിന് ഏറ്റ മുറിവ് ഇക്കാലമത്രയും ഉണങ്ങാതെ, വല്ലപ്പോഴും വേദനിപ്പിച്ചുകൊണ്ടിരിക്കും. ഇന്നും ഒരു കൊച്ചുകുട്ടിയുടെ മനസ്സുള്ള എന്റെ കണ്ണുകൾ ഈറനണിയും.  അതെ, സ്നേഹത്തിനു മരണമില്ല, ഈ സ്നേഹം എന്റെ മരണംവരെയും എന്നോടൊപ്പമുണ്ടാകും.   

***


കുറിപ്പ്:  സുഹൃത്തേ, അഭിപ്രായം എഴുതുന്നതോടൊപ്പം താങ്കളുടെ ബ്ലോഗ്‌ അപ്ഡേറ്റ് തരിക.  പല കാരണങ്ങൾകൊണ്ടും വായിക്കാൻ വിട്ടുപോയി എങ്കിൽ ശ്രദ്ധിക്കാനാണ്.  നന്ദി.