2019, ഫെബ്രുവരി 28, വ്യാഴാഴ്‌ച

കണ്ണാ.....



My Blog no: 469

കണ്ണാ.....
(ദിനസരിക്കുറിപ്പ് - 24 /02 /2019)

ഞായറാഴ്ച കാലത്തുതന്നെ ഒരു ബന്ധുവിന്റെ കല്യാണത്തിനായി അംബർനാഥിലേക്കു പുറപ്പെട്ടു. കല്യാണം വളരെ ഭംഗിയായി കഴിഞ്ഞു. ശാപ്പാടും കഴിഞ്ഞു. അപ്പോൾ, നാട്ടിൽനിന്നു ഒരു ഫോൺ - കണ്ണൻ മരിച്ചു. എനിക്ക് വല്ലാത്ത വിഷമംതോന്നി.
കണ്ണൻ (ചെന്താമരാക്ഷൻ) - എന്റെ കുട്ടിമാമയുടെ മകൻ. അവൻ സുഖമില്ലാതെ കിടപ്പാണെന്നു അറിഞ്ഞിരുന്നു. പക്ഷെ, ഇത് ഓർക്കാപ്പുറത്തായിപ്പോയി.
വേണ്ടപ്പെട്ടവരെ വിളിച്ചു സംസാരിച്ചു. എന്റെ കൂട്ടുകാർക്കൊക്കെ മെസ്സേജ് ഇട്ടു. ഒരാൾ പ്രതികരിച്ചു:
ചിരിച്ചുകൊണ്ടു കല്യാണത്തിന് പോയി, കരഞ്ഞുകൊണ്ട് തിരിച്ചു വന്നോ?
വേറൊരാൾ:
അയ്യോ, പാവം. എന്നും ചിരിച്ച മുഖം, ആരോടും ഒരു പരാതിയോ പരിഭവമോ ഇല്ല.
അതെ, എന്റെ സഹോദരാ, നിന്നെ പരിചയമുള്ളവരൊക്കെ അങ്ങനെ പറയും. നിന്റെ ജീവിതം ആ നിലക്ക് ധന്യമാണ്. വെറുതെ, ഒരാൾ മരിച്ചുപോയാൽ പറയുന്ന ഭംഗിവാക്കല്ല. കൂടുതൽ പറയാൻ വാക്കുകളുമില്ല.
കുന്നുകൾപോലെ ധനമുണ്ടാകിലും
ഇന്ദ്രനുസമനായ് വാണീടുകിലും
ഒന്നുരിയാടുവതിന്നിടകിട്ടാ
വന്നാൽ യമഭടർ നാരായണ ജയ!
(ഭാഗവതം കിളിപ്പാട്ട്)
യമഭടർ വന്നു ഉരിയാടാൻ ചാൻസ് തന്നാലും, നീ ചിരിച്ചുകൊണ്ടു അവരുടെ കൂടെ പോകും! നിന്റെ മനസ്സ്, ആ ഭാവം എല്ലാവര്ക്കും ഉണ്ടാവട്ടെ.
എന്നും നീ ഞങ്ങളുടെ, അറിയുന്ന എല്ലാവരുടെയും മനസ്സിൽ ജീവിക്കും, കണ്ണാ...

2019, ജനുവരി 5, ശനിയാഴ്‌ച

മണാലിയിലേക്കൊരു യാത്ര.



My Blog post no: 468 -
*മണാലിയിലേക്കൊരു യാത്ര.

കഴിഞ്ഞ ഡിസംബർ 24ന് ഞങ്ങൾ (ഞാനും ഭാര്യയും, മക്കളും കുടുംബവും, ഇവിടെയുള്ള അളിയനും കുടുംബവും) മണാലിയിലേക്കു തിരിച്ചു. കല്യാണിൽനിന്ന് മുംബൈ സെന്റെറിൽ എത്തി. അവിടെനിന്നു രാജധാനി എക്സ്പ്രെസ്സിൽ ന്യൂ ദില്ലിയിലേക്ക്.
''രാജധാനി''യിലെ യാത്ര സുഖകരമായിരുന്നു. പതിനാറു മണിക്കൂറുകൾക്കുശേഷം ന്യൂ ദില്ലിയിലെത്തി. ഇതിനകം കാലാവസ്ഥയിലെ മാറ്റത്തിനനുസരിച്ചു ഞങ്ങൾ തണുപ്പിനുള്ള വസ്ത്രങ്ങൾ ധരിച്ചുകഴിഞ്ഞു. തുടർച്ചയായിത്തന്നെ, നേരത്തെ ഏർപ്പാടാക്കിയിരുന്നതിനു അനുസരിച്ചുള്ള പന്ത്രണ്ടു സീറ്റുകൾ ഉള്ള വണ്ടിയിൽ മണാലിയിലേക്കു യാത്രയായി.


ഇടയ്ക്കു നാലഞ്ചു സ്ഥലങ്ങളിൽ വണ്ടി നിർത്തി. മണാലിയിൽ എത്തുമ്പോൾ അർദ്ധരാത്രി കഴിഞ്ഞിരുന്നു. രാത്രി ഹോട്ടലിൽ ഉറങ്ങി. വൈകിയിട്ടാണ് എഴുന്നേറ്റത്.
പ്രഭാതകൃത്യങ്ങളെല്ലാം കഴിഞ്ഞു, ഞങ്ങൾ അടുത്തുള്ള ഹഡിംബ ക്ഷേത്രത്തിലേക്കു പോയി. ഈ ഹഡിംബ മഹാഭാരതത്തിൽ പറയുന്ന ഹിഡുംബി (ഭീമസേനന്റെ ഭാര്യ)തന്നെയാണെന്ന് മനസ്സിലായി.
നീണ്ട ക്യൂവിൽ നിന്നു, ഹിഡുംബയെ വണങ്ങി. കുറേനേരം അവിടെയൊക്കെ കറങ്ങിനടന്നു. ചുറ്റും പൈൻ മരങ്ങൾ. ഇവിടെ മാത്രമല്ല, ഈ പ്രദേശത്ത് എവിടെയും ഈ മരങ്ങൾ ഭംഗിയേകിക്കൊണ്ടു തലയുയർത്തി നിൽക്കുന്നു.
ഞങ്ങൾ തിരിച്ചു ഹോട്ടെലിൽ എത്തി. ഉച്ചഭക്ഷണം അല്പം വൈകിയെങ്കിലും കഴിച്ചു. പിന്നീട് അന്ന് എവിടേക്കും പോയില്ല.
പിറ്റേദിവസം ഞങ്ങൾ ട്രാവെലെറിൽത്തന്നെ കാഴ്ചകൾക്കായി ഇറങ്ങി. കുന്നിൻപുറത്തുള്ള ഒരു ക്ഷേത്രസമുച്ചയത്തിലേക്കു പോയി. അതാ, വസിഷ്ഠമഹര്ഷിക്ക് ഒരു ക്ഷേത്രം. പക്ഷെ, മഹർഷിയെ കണ്ടില്ല. അടച്ചിട്ടിരുന്നു. അടുത്ത് ചുടുനീരുറവകളിൽനിന്നുള്ള വെള്ളം ശേഖരിച്ചു കുളം ഉണ്ടാക്കിയതിൽ ചിലർ കുളിച്ചു രസിക്കുന്നു.
കുറേനേരത്തിനുശേഷം ഞങ്ങൾ ഹോട്ടലിലേക്ക് തിരിച്ചു.
പിറ്റേദിവസം നല്ല തണുപ്പ്. മൈനസ് ഏഴ് എന്ന് പറയുന്നതു കേട്ടു. എവിടയും മഞ്ഞുമൂടിയിരിക്കുന്നു. നല്ല ഭംഗി. എങ്കിലും അതെല്ലാവരും ആസ്വദിച്ചു

ഞങ്ങൾ മണാലിയാത്രയിലെ കാതലായ താഴ്വാരക്കാഴ്ചകൾക്കായി തിരിച്ചു.
വണ്ടി നീങ്ങി. കുറെ ദൂരം കഴിഞ്ഞപ്പോൾ ഡ്രൈവർ ഒരു കടയുടെ മുമ്പിൽ വണ്ടി നിർത്തി. ഇവിടെനിന്നു തണുപ്പിനെ ചെറുക്കാനുള്ള വസ്ത്രങ്ങളും പാദരക്ഷകളും വാടകക്ക് വാങ്ങാം. ഞങ്ങൾ അങ്ങനെ ചെയ്തു.


ബഹിരാകാശ സഞ്ചാരികളെപ്പോലെ തോന്നിപ്പിച്ചപ്പോൾ അതൊക്കെയിട്ട് ഫോട്ടോകൾ എടുക്കാൻ എല്ലാവര്ക്കും ഉത്സാഹം!
വണ്ടി നീങ്ങി, നീങ്ങുന്നില്ല - ഗതാഗതക്കുരുക്ക്. പിന്നെ പതുക്കെ നീങ്ങി. പിന്നെയും തഥൈവ. നിമിഷങ്ങൾ കഴിഞ്ഞു, മണിക്കൂർ കഴിഞ്ഞു. മൂത്രശങ്ക തീർക്കാൻ സൗകര്യമില്ല എന്ന് വരുമോ. ഏതായാലും അധികം വൈകാതെ, ഒരു സ്ഥലം കണ്ടു - ഒരു പാറ മറവ്. നടന്നുപോയി, ''കവചകുണ്ഡലങ്ങൾ'' ഭാഗികമായി മാറ്റി, ഒരുവിധം കാര്യം സാധിച്ചു. ആ ആശ്വാസം അനുഭവിച്ചുതന്നെ അറിയണം കേട്ടോ.
തിരിച്ചു വണ്ടി നിന്ന സ്ഥലത്തേക്ക് നടന്നു. വണ്ടി കാണുന്നില്ല. പ്രരിഭ്രമമായി. ഒരുവിധം ഡ്രെസ്സിനുള്ളിൽനിന്നു മൊബൈൽ ഫോൺ എടുത്തു. ഞാൻ വിളിക്കുന്നതിനുമുമ്പേ വിളി ഇങ്ങോട്ടു കിട്ടി. ഞാൻ, തെറ്റായി താഴെയുള്ള പാതയിൽക്കൂടിയാണ് തിരിച്ചതെന്നു മനസ്സിലായി. അയ്യോ, ''വഴിതെറ്റുന്നു വയസ്സാകുമ്പോൾ'' എന്ന ഇടശ്ശേരികവിത ഓർമ്മവന്നു. ഹേ, വെറുതെ. അത്രക്കൊന്നുമില്ല. സ്വയം സമാധാനിച്ചു. വണ്ടിക്കുള്ളിൽ കേറിയപ്പോൾ എല്ലാവരും ഒരുവിധം ''ആക്കിക്കൊണ്ടുള്ള'' ചിരിയും പാസ്സാക്കുന്ന കണ്ടു.
വണ്ടി പതുക്കെ എത്തേണ്ട സ്ഥലത്തെത്തി. ''എന്ജോയ് ബ്യൂട്ടി ഓഫ് ദി വാലി'' എന്ന് എഴുതിവെച്ചിരിക്കുന്നു. അതെ, മനോഹരംതന്നെ. ''സ്റ്റോപ്പിങ് അറ്റ് ദി വുഡ്സ്'' എന്ന പ്രകൃതിസ്നേഹം തുളുമ്പുന്ന കവിത മനസ്സിലേക്കോടിയെത്തി. എന്നാൽ, മനോഹരംതന്നെ, പക്ഷെ എനിക്ക് സമയമില്ല എന്നത് ഇവിടെ വേണ്ട. മറ്റുള്ളവർക്ക് സമയമുണ്ടെങ്കിൽ എനിക്കുമുണ്ട്. ആവോളം.
ചിലർ സ്കേറ്റിങ് കളിക്കുന്നു. ചിലർ റോപ്പ് വെ യാത്ര എന്ജോയ് ചെയ്യുന്നു. ഞങ്ങൾ മണാലി പുത്രന്മാരും പുത്രികളുമായി വേഷമിട്ടു ഫോട്ടോക്ക് പോസ് ചെയ്തു. ചിലർ മഞ്ഞിൻകഷ്ണങ്ങൾ എടുത്ത് എറിഞ്ഞു കളിക്കുന്നു. മാള ഒരു ചിത്രത്തിൽ പറഞ്ഞപോലെ, ഒരു ''കപ്ലിങ്സ്'' കെട്ടിമറിയുന്നു. കയ്യിലുള്ള മൊബൈൽ ഫോൺ ഒരാൾക്ക് കൊടുത്ത് ഫോട്ടോ എടുക്കാൻ പറയുന്നു.......



കാഴ്ചകൾ മനോഹരം, കളികൾ അതിമനോഹരം....
ഞങ്ങൾ അവിടെനിന്നു യാത്ര തിരിച്ചു.
പിറ്റേ ദിവസം, വീണ്ടും ഹഡിംബ ക്ഷേത്ര പരിസരത്തേക്ക് പോയി. ഫാമിലി ട്രീയും കീ ചെയിൻസും മറ്റും അവിടത്തെ കലാകാരന്മാരിൽനിന്നു സംഘടിപ്പിച്ചു. ഇത്തവണ, ഭീമന്റെയും ഹിഡുംബിയുടെയും പുത്രൻ വീര ഘടോൽഘജന്റെ ക്ഷേത്രത്തിലും പോയി. രാക്ഷസനാണെങ്കിൽത്തന്നെ എന്തുവേണം. അദ്ദേഹം വീരനായിരുന്നു. ഭീമസേനന്റെ പുത്രൻ. മഹാഭാരതത്തിലെ ഒരു കഥാപാത്രം. നമ്മൾ, ഭാരതീയർ വീരന്മാരെ, വീരവനിതകളെ ആരാധിക്കും. നല്ലവരെ സ്തുതിക്കും. അസുരനെങ്കിലും മഹാബലിയെപ്പോലെ.
അന്നത്തെ രാത്രി അവസാനിക്കുന്നതിനു മുമ്പ് ഞങ്ങൾ ഹോട്ടലിനിന്നു യാത്രയായി. വന്നതുപോലെ, ന്യൂ ദില്ലിയിലേക്ക്. പിന്നെ, ട്രെയിനിൽ മുംബൈ സെൻട്രലിലേക്കും..
അങ്ങനെ, മണാലി യാത്രയും കഴിഞ്ഞു.
*Manali, Kullu, Himachal Pradesh.

ആകാംക്ഷ, ആകാംക്ഷ!

Blog Post no: 467
ആകാംക്ഷ, ആകാംക്ഷ!

(ദിനസരിക്കുറിപ്പ് - 24 / 12 / 2018)


ഒരു കഥ ഓർമ്മവരുന്നു. പണ്ടു പണ്ട് ഒരിടത്ത് ഒരു സംസ്കൃതപണ്ഡിതൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന് ''തലയിലെഴുത്ത്'' വായിക്കാനുള്ള കഴിവ് ഉണ്ടായിരുന്നത്രെ!
പണ്ഡിതൻ, ഒരിക്കൽ ഒരു പുഴയോരത്തുകൂടി നടക്കുമ്പോൾ, ഒരു തലയോട്ടി കണ്ണിൽപ്പെട്ടു. അത് കയ്യിലെടുത്ത്, ''തലയിലെഴുത്ത്'' വായിച്ചുതുടങ്ങി. ''സമുദ്രതീരെ മരണം.....'' അവസാനം ഇങ്ങനെ - ''മരണശേഷവും ചിലത് നടക്കാനുണ്ട്..''
പണ്ഡിതന് ആകാംക്ഷയായി. എന്തായിരിക്കാം അത്? അദ്ദേഹം തലയോട്ടി കൈയ്യിലെടുത്തു വീട്ടിലേക്കു നടന്നു. വീടിന്റെ പുറകുവശത്ത് ഭദ്രമായി ഒരിടത്ത് വെച്ചു.
ദിവസവും രാവിലെ ആ തലയോട്ടിക്കു വല്ലതും സംഭവിച്ചോ എന്ന് നോക്കും. ഒരിക്കൽ ഈ കാഴ്ച ഭാര്യ കണ്ടു. ഭാര്യക്ക് തോന്നി - ഇത് ഇങ്ങേരുടെ ആദ്യഭാര്യയുടെ തലയോട്ടി ആയിരിക്കുമോ. ആവും. നോക്കണേ - ഇവിടെ ഞാൻ ഉള്ളപ്പോൾ, ആദ്യഭാര്യയോടുള്ള ഒരു സ്നേഹം! ഇപ്പോൾ കാണിച്ചുതരാം. മഹിളാമണി ഒരു ഒലക്ക കൊണ്ടുവന്നു, ആ തലയോട്ടി പൊട്ടിച്ച് തവിടുപൊടിയാക്കി.!
ആ കാഴ്ച കണ്ടു പണ്ഡിതൻ ചിരിച്ചുകൊണ്ട് പറഞ്ഞു - ഇപ്പോൾ മനസ്സിലായി, ഈ തലയോട്ടിയുടെ വിധി എന്തെന്ന്!
അങ്ങനെ, ആ വല്ലാത്ത ആകാംക്ഷക്കു വിരാമമായി.
ഞാൻ ഈ പറഞ്ഞത് ആകാംക്ഷ ഒരു വല്ലാത്ത അവസ്ഥയാണ് എന്നാണ്. എനിക്ക് ഈയിടെ ഒരു ആകാംക്ഷയുണ്ടായി - മുകളിൽ എഴുതിയതുമായി പുലബന്ധംപോലുമില്ല - പക്ഷെ എഴുതിയത്, ഈ വല്ലാത്ത പൊല്ലാത്ത ആകാംക്ഷ എന്ന അവസ്ഥയെക്കുറിച്ചാണ്.
പത്രം വായിക്കുമ്പോൾ, വെറുതെ വാരഫലത്തിലൂടെ ഒന്ന് കണ്ണോടിക്കും. ഈ ആഴ്ചയിലെ വാരഫലത്തിൽ എഴുതിയിരിക്കുന്നു - ഒരു പ്രശസ്തവ്യക്തിയെ കാണാനും പരിചയപ്പെടാനും ഇടയാകും.
എനിക്ക് ആകാംക്ഷയായി. ആരായിരിക്കും അത്.
അങ്ങനെയിരിക്കെ, സുഹൃത്ത് സുരേഷ് ബാബു വിളിച്ചു ചോദിക്കുന്നു - മുരുകൻ കാട്ടാക്കടയെ പരിചയപ്പെടണമെന്നുണ്ടോ?
ഉണ്ടോ എന്നോ? കണ്ണടയുടെയും, രേണുകയുടെയും കവിയെ കാണണം എന്നുണ്ട്. ഓക്കേ. എന്നാൽ, നാളെ കാലത്ത് എന്റെ വീട്ടിൽ വരും. വന്നാൽ, ഫോൺ ചെയ്യാം.
അതെ, അത് സംഭവിച്ചു. ഞാനും, മണാലി(കുളു)യിലേക്കു പോകാനുള്ള തിടുക്കത്തിൽ ആയതിനാൽ, ഏതാനും നിമിഷങ്ങളിലെ കൂടിക്കാഴ്ച അവിസ്മരണീയമാക്കി.  അദ്ദേഹത്തിന്റെ സഹധർമ്മിണിയേയും, ഒരു സുഹൃത്തിനെയും കണ്ടു, പരിചയപ്പെട്ടു. കുറച്ചുനേരം സംസാരിച്ചു. ഏതാനും വർഷങ്ങൾക്കുമുമ്പ് ഞാൻ എഴുതിയ ''ദി നാച്ചുറൽ മെന്റൽ ഹെൽത്ത്'' അദ്ദേഹത്തിന് സമ്മാനിച്ചു.
നന്ദി, കവേ. നന്ദി, ബാബു.

2017, ഡിസംബർ 19, ചൊവ്വാഴ്ച

ക്ഷേത്രങ്ങൾ, ക്ഷേത്രങ്ങൾ...

Blog post no: 466-
ക്ഷേത്രങ്ങൾ, ക്ഷേത്രങ്ങൾ...


എൻറെ കുഞ്ഞനിയത്തി നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നു, ഏട്ടനും എടത്തിയമ്മക്കും ബുക്ക് ചെയ്തോട്ടെ, എൻറെ വീട് കണ്ടിട്ടില്ലല്ലോ എന്ന് പറഞ്ഞപ്പോൾ ഞാൻ ഭാര്യയോടും കൂടി ചോദിച്ച് ''ഓക്കെ'' ചെയ്തു. 

പാലക്കാട്ടിൽത്തന്നെയുള്ള, പട്ടാമ്പി  - കുമ്പിടിക്കടുത്ത് പെരുമ്പത്തുള്ള വീട്ടിൽ പോയി.  നവംബർ അവസാനത്തെ ആഴ്ചയിൽ പോകാനും കാരണമുണ്ട് - അവിടെയുള്ള വാമനമൂർത്തി അമ്പലത്തിൽ ഗുരുവായൂർ ഏകാദശി ഉത്സവമാണ്. 

കേരളത്തിന്റെ പല ഭാഗങ്ങളും ഇനിയും ഞാൻ കണ്ടിട്ടില്ല.  എന്തിനധികം ജന്മനാടായ പാലക്കാടിന്റെയും.  ഈ യാത്രയിൽ അങ്ങിനെ ചില സ്ഥലങ്ങളിൽ അവളും, അളിയനുമായി  പോകാൻ സാധിച്ചു, തറവാട്ടിലേക്കും ബന്ധുക്കളുടെയും അടുത്ത് പോകുന്നതിനുമുമ്പായി. 

പെരുമ്പലം ശ്രീകൃഷ്ണ ക്ഷേത്രം - ഒരു കൊച്ചു ക്ഷേത്രം.  അടുത്തുള്ള മൈതാനത്തിൽ ''എന്ജോയ് ബോയ്സ്'' കളിക്കുന്നു.  അതിനടുത്ത് പാതവക്കിലായി അവരുടെ ''ഏറുമാടം'' കാണാം.  അതിലിരുന്നു പത്രം വായിക്കാനും, മൊബൈൽ ഫോൺ നോക്കാനും, സംസാരിക്കാനും...

കൊടലിൽ വാമനമൂർത്തി അമ്പലം -  മൂന്നാലു പ്രാവശ്യം അവിടെ പോയി.  നാരായണീയം വായന, കൾച്ചറൽ പ്രോഗ്രാംസ് , ആന എഴുന്നള്ളത്ത്...




അതിനടുത്തുതന്നെയാണ് മൂലയാം പറമ്പത്ത് ഭഗവതി.  കുറെ പടവുകൾ കയറി പോകണം. 




പന്നിയൂർ വരാഹമൂർത്തി അമ്പലം, കേരളത്തിൽതന്നെയുള്ള ചുരുക്കം ചില ക്ഷേത്രങ്ങളിലൊന്നാണ്. മാത്രമല്ല ഈ ക്ഷേത്രത്തിനടുത്തുള്ള ചിറയിൽനിന്നാണ് വിഷ്ണുഭഗവാൻ വരാഹമായി അവതരിച്ച് ലോകത്തെ തേറ്റയിൽ എടുത്ത് രക്ഷിച്ചത് എന്ന് വിശ്വസിക്കപ്പെട്ടുവരുന്നു.  പറയിപെറ്റു പന്തിരുകുലത്തിലെ പെരുന്തച്ചന്റെ മുഴങ്കോലും ഉളിയുമൊക്കെ ഈ ക്ഷേത്രത്തിൽ അടയാളപ്പെടുത്തിവെച്ചിട്ടുണ്ട്. 







പെരുന്തച്ചന്റെ സഹോദരങ്ങളും ഇവിടെ സ്മരിക്കപ്പെടുന്നു.    രാ യ് ര  നെ ല്ലൂ ർ ഭഗവതി ക്ഷേത്രത്തിനോട് തൊട്ടുള്ള നാറാണത്ത് ഭ്രാന്തന്റെ ശിൽപം കാണേണ്ടതാണ്. 






ഭ്രാന്തൻ ഒരു കാലിലുള്ള മന്ത് വേറൊരു കാലിലേക്ക് മാറ്റാൻ വരം വാങ്ങിയ ഒരു കഥയുണ്ട്.  ഭഗവതിയും കൂട്ടരും ചുടലയിൽ പാതിരാത്രി എത്തുമ്പോൾ, അവിടെ ഭക്ഷണം പാകം ചെയ്തു കഴിക്കുന്ന നാറാണത്ത് ഭ്രാന്തനെ കാണുന്നു.  അയാളെ അവിടെ നിന്നും ഓടിക്കാൻ എല്ലാ അടവുകളും പയറ്റി, അവസാനം ഭഗവതി തോറ്റു.  ഭ്രാന്തനോട് എന്തെങ്കിലും വരം ചോദിക്കാൻ ആവശ്യപ്പെട്ടു.  ഒരു ഉപകാരവുമില്ലാത്ത വരം എന്ന് വരുത്തിത്തീർക്കാൻ തൻറെ ഒരുകാലിലുള്ള മന്ത് വേറെ കാലിലാക്കി തരാൻ പറയുന്നു! 

വേറൊരു സഹോദരനായ പാക്കനാരുണ്ട് ക്ഷേത്രവും ഉണ്ട്.  അവിടെ ഇതര മതത്തിലുള്ളവരെ കണ്ടു. 




പിന്നീട് നരസിംഹമൂർത്തി - അയ്യപ്പക്ഷേത്രത്തിൽ ദർശനം നടത്തി.  ഇവിടേയ്ക്ക് പോകുന്നത് ഒരു മനയുടെ ഉള്ളിലൂടെ ആയിരുന്നു.  അവിടെ എത്തിയപ്പോൾ എം.ടി.യുടെ   ജാനകിക്കുട്ടിയുടെയും, കുഞ്യാത്തോലിന്റെയും കഥ ഓർമ്മ വന്നു.




പിന്നീട് എം.ടി.യുടെതന്നെ നിർമ്മാല്യത്തിൽ കണ്ട കാവുകൾ - വാഴക്കാവ് ഭഗവതി ക്ഷേത്രം, കൊടിക്കുന്നത്ത് ഭഗവതി ക്ഷേത്രം, പിന്നെ മുത്തുവിളയാംകുന്ന് ക്ഷേത്രം  മുതലായതൊക്കെ കണ്ടു.






മൽമലക്കാവ് അയ്യപ്പൻകാവ് ക്ഷേത്രത്തിലും, ആൽത്തറയിലും, എം.ടി. യുടെ ''നീലത്താമര'' വിരിയുന്ന കുളത്തിലുമൊക്കെ പോയി.  ആൽത്തറയിൽ, മുല്ലനേഴി ഇരുന്നു, ''കുട്ടി, വെളുത്തേടത്തെയല്ലേ'' എന്നൊക്കെ ചോദിക്കുന്നതും മറ്റും മനസ്സിൽ കണ്ടു.






തൃപ്പൻകോട്ടു    മഹാദേവ ക്ഷേത്രത്തിൽ, ശിവൻ, മാർക്കണ്ഡേയനുവേണ്ടി യമനെ വധിച്ചശേഷം ശൂലം കഴുകിയ കുളം എന്ന് വിശ്വസിക്കപ്പെട്ടുപോരുന്ന കുളവും കണ്ടു.




തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രം, ആലത്തിയൂർ ഗരുഡൻകാവ് (കേരളത്തിലെ ഒരേ ഒരു ഗരുഡൻ പ്രതിഷ്ഠയുള്ള ക്ഷേത്രം) എന്നിവടങ്ങളിലും പോയി.





മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിച്ചതിന്, അവിടെനിന്നു വരുമ്പോൾ അളിയനോട് ഒരു നല്ല മൂഡിൽ സംസാരിക്കാനും, നന്ദി പറയാനും പറ്റിയില്ല - അയാൾ കസിന്റെ അസുഖവുമായി ബന്ധപ്പെട്ടു തിരക്കിലായി. പ്രഭേട്ടൻ, ഞങ്ങൾ അവിടെയുണ്ടാതിരുന്നപ്പോൾ ഇടയ്ക്കിടെ വന്നു വിശേഷങ്ങൾ തിരക്കിയിരുന്നു.  ഇപ്പോൾ, സുഖമായി എന്നറിഞ്ഞു.

കടപ്പാട് - ചിത്രങ്ങൾക്ക്, അനിയത്തിയോട്. 

2017, സെപ്റ്റംബർ 9, ശനിയാഴ്‌ച

പാതാളം എയർലൈൻസ്

Blog post no: 465 -



പാതാളം എയർലൈൻസ്



ശിഷ്യൻ: ഗുരോ, ഒരാൾ എനിക്ക് വാട്ട്സ്ആപ് വഴിക്കു ഒരു സന്ദേശം ഇട്ടിരിക്കുന്നു. പാതാളം എന്നെഴുതിയ ഒരു വിമാനത്തിൽ മഹാബലി യാത്ര പറഞ്ഞു പോകുന്നു!

ഗുരു: അതെ, ഇവിടെനിന്നും പാതാളത്തിലേക്കാണ് പോകുന്നത്. അവിടെയും ആഘോഷങ്ങളുണ്ട്. കേരളത്തിലെന്നപോലെ, ഇന്ത്യയിലെന്നപോലെ അവിടെയും രാജഭരണമല്ലല്ലോ. അവിടത്തെ പ്രജകളെ കണ്ട് സുതലത്തിലേക്കു മടങ്ങും.
ശിഷ്യൻ: സുതലത്തിലേക്കോ?
ഗുരു: അതെ. ഇന്ന് പ്രചരിച്ചുകാണുന്ന കഥ സത്യമല്ല - അതായത് ബലി പാതാളത്തിൽ ആണ്, വാമനൻ ബലിയെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തി എന്നത്. അത് ഒരു വികലമായ ചിന്തയാണ്. മനുഷ്യൻ സ്വപ്നജീവിയാണ്. കലാസ്വാദകനും ആസ്വാദകയുമൊക്കെയാണ്. ഭാവനാസമ്പന്നരാണ്. പുരാണങ്ങളും ഇതിഹാസങ്ങളും, ഐതിഹ്യങ്ങളും, പലപ്പോഴും ചരിത്രവും വരെ ഈ സത്യം ഉൾക്കൊള്ളുന്നു. എന്തായാലും നല്ലത് ഉൾക്കൊള്ളുക എന്ന് മാത്രം നാം തീരുമാനിച്ചാൽ മതി. വാസ്തവത്തിൽ, ബലിയുടെ തലയിൽ പാദസ്പര്ശമേല്പ്പിച്ച് സ്വർഗ്ഗത്തിന്റെ ഭാഗമായ സുതലത്തിലേക്ക് ഇന്ദ്രനുതുല്യമുള്ള സ്ഥാനം നൽകി അയക്കുകയാണുണ്ടായത്.
ഗുരു തുടർന്നു: ഒരു രാഷ്ട്രീയ സമ്പ്രദായം നല്ല നിലക്ക് മുന്നോട്ട് കൊണ്ടുപോകേണമെങ്കിൽ എത്ര നല്ല മനസ്ഥിതിയുള്ള രാഷ്ട്രീയക്കാരനും അല്പം നീതിയിൽനിന്നു വ്യതിചലിക്കേണ്ടി വരും - ധർമ്മം നിലനിർത്താൻ. ദേവന്മാരെയും, സ്വർഗ്ഗവും നിലനിർത്താൻ വിഷ്ണുവിന് ഇങ്ങനെ ചെയ്യേണ്ടിവന്നു. എങ്കിലും അതിലും ഞാനിപ്പോൾ പറഞ്ഞപോലെ ധർമ്മമുണ്ട്.
സുതലത്തിൽനിന്നും സ്വർഗ്ഗം എയർലൈൻസ് വഴിയാണ് ബലി ഇവിടെ എത്തിയത്. ആ വിമാനം തിരിച്ചുപോയി. നേരത്തെ ഏർപ്പാട് ആക്കിയപോലെ, പാതാളം എയർലൈൻസ് ബലിയെ പാതാളത്തിൽക്കു കൊണ്ടുപോകുന്നു. അവിടെനിന്നും സുതലത്തിലേക്ക് കൊണ്ടുപോകാൻ സ്വർഗ്ഗം എയർലൈൻസ് വരും.
Chithram: Courtesy: Whatsapp

2017, ഓഗസ്റ്റ് 26, ശനിയാഴ്‌ച

എന്റെ വായനയിൽ നിന്ന് (11)



Blog post no: 464 - 

എന്റെ വായനയിൽ നിന്ന് (11)

(ലേഖനം)

സി. എൽ. ജോസിന്റെ നാടകങ്ങളിൽ ഒന്നാണ് വിഷക്കാറ്റ്. ഈ നാടകം വായിക്കാനും കാണാനുമുള്ള ഭാഗ്യം ഉണ്ടായി. ഞാൻ പഠിച്ച സ്കൂളിൽ അവതരിപ്പിച്ച ഈ നാടകത്തിലെ നായിക തൃശ്ശൂർ എൽസി ആയിരുന്നു. ഇതൊരു സാമൂഹിക നാടകം - ജോസിന്റെ മറ്റു നാടകങ്ങളെപ്പോലെത്തന്നെ. ജീവിതത്തിലെ താളപ്പിഴകൾ ജീവിതഗന്ധിയായി അവതരിപ്പിച്ചു നാടകകൃത്ത്‌.
എനിക്കൊരിക്കലും മറക്കാനാവാത്ത അനുഭവം ആണ് ഈ നാടകം വായിച്ചതും കണ്ടതും.
+++
ശാരദ - ഓ. ചന്ദുമേനോന്റെ നോവൽ. മലയാളത്തിലെ ഒരു ആദ്യകാല നോവൽ. ആദ്യഭാഗം എഴുതി, രണ്ടാമത്തെ ഭാഗം എഴുതുന്നതിനുമുമ്പേ ഇദ്ദേഹം മരണമടഞ്ഞു. രണ്ടാമത്തെ ഭാഗം ഒന്നുരണ്ടുപേർ എഴുതി. എന്നാൽ അത് ആദ്യഭാഗവുമായി തട്ടിച്ചു നോക്കുമ്പോൾ ഒരു ഭംഗിയില്ലെന്ന് വിമർശകർ അഭിപ്രായപ്പെട്ടു. ഒരു കാലഘട്ടത്തിന്റെ കഥ. പഴയ സാഹിത്യ ശൈലി എങ്കിലും കഥയുടെ ഘടന, കാഥപാത്രങ്ങളുടെ പ്രത്യേകതകൾ... എല്ലാം ശാരദ വായിച്ചവർ മറക്കുകില്ല. ഉദാ: ഒരു വൈത്തിപ്പട്ടർ എന്ന സര്പ്പദൃഷ്ടിയുള്ള കഥാപാത്രം - ജീവിതത്തിൽ എവിടെയോ കണ്ടതായി എനിക്ക് തോന്നുന്നു. അത് സാന്ദർഭികമായി ഇടക്കൊക്കെ ഓർമ്മ വരാറുമുണ്ട്. മലയാളത്തെ സ്നേഹിക്കുന്നവർ, സാഹിത്യപ്രേമികൾ ശാരദ വായിക്കാതിരിക്കില്ല എന്ന് തോന്നുന്നു.
+++
വിജയലക്ഷ്മി പൂണോത്ത് എടുത്തു പറയുന്ന കഥകളെക്കുറിച്ച് ഓർത്തപ്പോൾ വിക്രമാദിത്യ കഥകൾ മനസ്സിലേക്ക് ഓടി എത്തി. പലരും പല രീതികളിൽ പ്രസിദ്ധപ്പെടുത്തിയ കഥകൾ. ''ഇതിനു ശരിയായ ഉത്തരം പറഞ്ഞില്ലെങ്കിൽ താങ്കളുടെ തല പൊട്ടി ചിന്നഭിന്നമാകു''മെന്ന് പറഞ്ഞു ചക്രവര്ത്തിയുടെ തോളിൽനിന്നു മരത്തിൽ പോയി തൂങ്ങുന്ന വേതാളം പറയുന്ന കഥകൾ നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നു. ഒരു അത്ഭുത ലോകത്തിലേക്ക്‌ കൊണ്ടുപോകുന്നു.

2017, ജൂൺ 27, ചൊവ്വാഴ്ച

ഇന്നത്തെ പത്രവായനയിൽനിന്ന് (3)


Blog post no: 463 -

ഇന്നത്തെ പത്രവായനയിൽനിന്ന് (3)


മുഖം - അങ്ങനെയും, ഇങ്ങനെയും! 


''ചികിൽസിച്ചു ഭേദമാക്കാനാവാത്ത അർബുദം ബാധിച്ചതിനാൽ ചൈനയിലെ സമാധാന നൊബേൽ സമ്മാനജേതാവ് ലിയു സിയാബോയെ തടവിൽനിന്നു മോചിപ്പിച്ചു.''

ചൈനയുടെ നല്ല മനസ്സ് അല്ലേ?

***

''സിക്കിം അതിർത്തിയിലേക്ക് ചൈനീസ് പട്ടാളത്തിൻറെ കടന്നുകയറ്റം. ഇന്ത്യൻ അതിർത്തിക്കുള്ളിലേക്കു കടന്നുകയറിയ സൈനികർ രണ്ടു താൽക്കാലിക ബങ്കറുകൾ തകർത്തു.''

ഇതോ, തല്ലു കൊള്ളിത്തരമല്ലേ?

2017, ജൂൺ 5, തിങ്കളാഴ്‌ച

ഔചിത്യം


ഔചിത്യം
.

''മലയാളത്തിൽ 'രണ്ടാമൂഴം', മറുഭാഷകളിൽ 'മഹാഭാരത' എന്ന് ഇന്നത്തെ പത്രത്തിൽ വായിച്ചു. എംടിയുടെ രണ്ടാമൂഴം, വിവാദങ്ങൾക്കൊടുവിൽ അങ്ങനെയാകുന്നു.

ആദ്യം പറഞ്ഞത് തികച്ചും ഉചിതം. അങ്ങനെതന്നെ വേണം. മലയാളി സാഹിത്യ/കലാസ്വാദകർ പറഞ്ഞപോലെതന്നെ. എന്നാൽ രാണ്ടാമതു പറഞ്ഞത് ഉചിതം അല്ല - തികച്ചും.

പുരാണകഥകളെക്കുറിച്ചു മലയാളികളെപ്പോലെതന്നെ മറ്റുള്ളവർക്കും ബോധമുണ്ട്. രണ്ടാമൂഴത്തിന്റെ അടിസ്ഥാനത്തിൽ ചിത്രമെടുത്ത് ''മഹാഭാരത'' എന്നുപറഞ്ഞാൽ എങ്ങനെ ശരിയാകും? എംടിക്ക് അദ്ദേഹത്തിന്റേതായ വീക്ഷണമുണ്ട്. ആ വീക്ഷണം ''ഒരു വടക്കൻ വീരഗാഥ''യിലും വൈശാലിയിലുമൊക്കെ നാം കണ്ടു. രണ്ടാമൂഴം എന്നതും അഭ്രപാളിയിൽ അതുപോലെയോ അതിലപ്പുറമോ തിളങ്ങും. ഇത് മലയാളിയുടെ പ്രതീക്ഷ.

തന്നെപ്പോലെ ബുദ്ധി മറ്റുള്ളവർക്കില്ല എന്ന് ചിലർ വിചാരിക്കുന്നുണ്ട്. എന്നാൽ മുഴുവൻ മലയാളികളും അങ്ങനെയല്ല. അപ്പോൾ? അത് വേണ്ട. ഭീമായണ്, ഭീമായണം, ഭീമായനം, അല്ലെങ്കിൽ അതുപോലെ വേറെന്തെങ്കിലും ആണെങ്കിൽ (ഭീമന്റെ കഥയായതുകൊണ്ട്), അതാണ് ഉചിതം. അതിന്റെ പേരാണ് ഔചിത്യം. അല്ലാതെ, മഹാഭാരതം എന്നല്ല. അത് മലയാളിക്കല്ല, മറ്റുള്ളവർക്കും അറിയാം. അപ്പോൾ? അത് വേണോ?

2017, മേയ് 13, ശനിയാഴ്‌ച

സ്ത്രീയും പുരുഷനും - ജീവിതത്തിലും കഥകളിലും.


Blog post no: 460 - 

സ്ത്രീയും പുരുഷനും - ജീവിതത്തിലും കഥകളിലും.



ജീവിതമില്ലാതെ കഥയില്ല.  കഥയില്ലാതെ ജീവിതവുമില്ല. കഥ ജീവിതഗന്ധിയാകുമ്പോൾ വായന സുഖകരമാവുന്നു.  അതിൽ ദു:ഖമുണ്ടാകാം, സന്തോഷമുണ്ടാകാം,  രണ്ടും കലർന്നതാകാം. സാധാരണനിലക്കു സ്ത്രീയും പുരുഷനുമുണ്ടാകാം. 

ജീവിതത്തിൽ സ്ത്രീക്കു പുരുഷനേക്കാൾ പ്രാധാന്യം ഉണ്ടാകാം.  സ്ത്രീ സാധാരണനിലക്കു കൂടുതൽ ബുദ്ധിമുട്ടുന്നുണ്ടാകാം.  അനുകമ്പ അർഹിക്കുന്നുണ്ടാകാം.  ഇവിടെ എടുത്തുപറയാനുള്ളത് - സാധാരണനിലേക്ക് എന്ന വാക്കാണ്.  അല്ലാതെ, അത് പുരുഷനുമാകാം.  അതുകൊണ്ടാണല്ലോ, ആരെപ്പറ്റി എഴുതിയാലും കഥ ജീവിതഗന്ധിയാകുമ്പോൾ നമുക്ക് വായനാസുഖം ലഭിക്കുന്നു. 

എത്രയോ മഹാന്മാർ സ്ത്രീയെക്കുറിച്ചു നല്ലതെഴുതി.  അത്രയും അല്ലെങ്കിലും തിരിച്ചും.  
  
ഈയിടെ വാട്ട്സപ്പിൽ സ്ത്രീയെക്കുറിച്ചു വളരെ നല്ലനിലക്ക് ഒരു സന്ദേശം  കണ്ടു.  നല്ലത്.  

എന്നാൽ, പുരുഷൻ അതിനു വിപരീതം ആണ് എന്ന് വരുന്നില്ല.  വിവാഹത്തിന് മുമ്പും പിമ്പും, സ്വന്തം അച്ഛനമ്മമാർക്കും, സഹോദരങ്ങൾക്കും,  ഭാര്യക്കും മക്കൾക്കും വേണ്ടി ബുദ്ധിമുട്ടുന്ന വെറും സാധാരണക്കാരായ പുരുഷന്മാരും, പിൽക്കാലത്തെങ്കിലും അതിലൊന്നും വലിയ കാര്യമില്ല എന്ന് വിചാരിക്കുന്ന സ്ത്രീകളും ഇല്ലേ?  

ആയതുകൊണ്ട്, സന്ദേശങ്ങൾ എന്തോ ആകട്ടെ.  അത് ഉൾക്കൊള്ളുക.  വ്യക്തിപരമായി തട്ടിച്ചുനോക്കുക, വിശകലനം ചെയ്യുക, നല്ല നിലക്ക് മുന്നോട്ടുപോകുക.  അല്ലാതെ, അതേക്കുറിച്ചു തർക്കിച്ചിട്ടു ഒരു കാര്യവുമില്ല. 

ഈ എഴുതിയതിനു അടിക്കുറിപ്പായി എഴുതാതെ വയ്യ: 

വർഷങ്ങൾക്കുമുമ്പ്, എന്നുവെച്ചാൽ ഒരു നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് ഞാൻ മുംബൈയിലെ ഒരു കൊച്ചു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്നു.  ഡോ. കഹൻചന്ദ് ഹണ്ട എന്ന ബോസ്സിന്റെ ഭാര്യ ഒരിക്കൽ ഓഫീസിൽ വന്നപ്പോൾ എന്നോട് കുശലം ചോദിച്ചു - അവർ അവരുടെ പഞ്ചാബി/ഉർദു ഹിന്ദിയിൽ.

ഒറ്റക്കാണോ താമസം? 

അല്ല, ഒരു ജ്യേഷ്ടസഹോദരനും (കസിൻ) രണ്ടു സുഹൃത്തുക്കളുമായി താമസിക്കുന്നു.   

ആഹാരം?

വെച്ച് കഴിക്കുന്നു. 

വീട്ടിലെ മറ്റു  പണികൾ - അലക്ക്, മുറി വൃത്തിയാക്കൽ.... ?

എല്ലാം ഞങ്ങൾതന്നെ ചെയ്യുന്നു. 

അവർ വിടർന്ന കണ്ണുകളോടെ നോക്കി.  

എല്ലാം ഒറ്റയ്ക്ക്? 

അതെ.   

പിന്നീടങ്ങോട്ടും കഥ തുടർന്നു - വര്ഷങ്ങളോളം...

2017, ഏപ്രിൽ 18, ചൊവ്വാഴ്ച

ഒരു സായംസന്ധ്യയിൽ..... മുംബൈ പാട്ടോളം സംഗീതസദ്യയിൽ.....


Blog post no: 459 -

ഒരു സായംസന്ധ്യയിൽ..... മുംബൈ പാട്ടോളം സംഗീതസദ്യയിൽ.....



ഞെരളത്ത് കലാശ്രമം മുംബൈ പാട്ടോളം - ഒരു തനി കേരളം സംഗീതോത്സവത്തിൽ ഒരു കാണിയാകാൻ, ശ്രോദ്ധാവാകാൻ ഭാഗ്യമുണ്ടായി - ഇന്നലെ.  കൂടെ സുഹൃത്തും ബന്ധുവുമായ ഗോപിയും (പി. ഗോവിന്ദൻകുട്ടി നായർ, പ്രസിഡന്റ്, മുംബൈ കണ്യാർകളി സംഘം).  അവിടെ എത്തിയപ്പോൾ കണ്യാർകളി സംഘത്തിന്റെ  ജീവനാഡികളായ ഉദയകുമാർ, നാരായണൻ കുട്ടി, ജയരാജ്,  അമ്പിളി (അരവിന്ദ്) തുടങ്ങിയവരെയൊക്കെ കണ്ടു. സിനിമ/സീരിയൽ/നാടക നടിയും  എന്റെ  ഒരു മരുമകളുമായ ജ്യോത്സ്നയെയും കുടുംബത്തെയും, പല പരിചയക്കാരെയും കണ്ടു.  

സ്ഥലത്ത് എത്തിയപ്പോൾത്തന്നെ നാടകനടനും, അവതാരകനുമായ പ്രസാദ്, ഷൊർണൂരിന്റെ പ്രൗഢഗംഭീരമായ ശബ്ദം മൈക്കിലൂടെ ഒഴുകുന്നുണ്ടായിരുന്നു. 


സുജിത്തിന്റെ ഇടക്കവാദ്യം ഗംഭീരമായി.  കലാശ്രമത്തിലെ ഞെരളത്ത് ഹരിഗോവിന്ദൻ പിന്നീട് ഒരു സന്ദർഭത്തിൽ വളരെ സരസമായി പറഞ്ഞപോലെ, വംശനാശം വന്നുപോകാനിടയുള്ള കലാകാരന്മാരിൽ  - ഇന്ന് ജീവിച്ചിരിക്കുന്ന ചുരുക്കം ചില പ്രഗത്ഭരിൽ  ഒരാൾ!   

മാപ്പിള ഷെഹനായി - വളരെ നന്നായിരുന്നു.  ചില കേട്ടു പരിചയമുള്ള മാപ്പിളപ്പാട്ടുകൾ അവർ സംഗീതമയമാക്കി. 

ഗോദാമുരിപ്പാട്ടും, തോറ്റംപാട്ടും അവതരിപ്പിച്ച കലാകാരന്മാർ ഇത്ര പ്രാചീനമായ, പ്രശസ്തമായ (എന്നാൽ ഇന്നത്തെ തലമുറയ്ക്ക് അത്രയ്ക്ക് പരിചയമില്ലാത്ത) അവരുടെ പ്രകടനം കാഴ്ചവെക്കാൻ സാധിച്ചതിലുള്ള സന്തോഷം പങ്കുവച്ചപ്പോൾ, അത് പറഞ്ഞപ്പോൾ വികാരാധീനനായി.  പാട്ടു തുടങ്ങുന്നതിനു മുമ്പായി, കഥ ചെറുതായി വിവരിച്ചു.  അസുരന്മാരാൽ, മനുഷ്യർക്ക് ജീവിക്കാൻ വയ്യാതായപ്പോൾ, ദേവന്മാർ അവരുടെ രക്ഷക്കായി കാമധേനുവിനെ ഭൂമിയിലേക്കയച്ചു.  അതുമായി ബന്ധപ്പെട്ടതാണ് ആദ്യം പറഞ്ഞത്.  ശങ്കരാചാര്യരും വേഷം മാറിവന്ന ശിവനും തോറ്റംപാട്ടിൽ കഥാപാത്രങ്ങളായി.  

കുത്തിയോട്ടപ്പാട്ടിൽ പ്രധാനമായി ശാകുന്തളം കഥയായിരുന്നു.  

പിന്നീട്, വാസുദേവനും (ശ്രീക്കുട്ടൻ) കൂട്ടരും കണ്യാര്കളിപ്പാട്ടു അവതരിപ്പിച്ചു.  അതിൽ, പരിചമുട്ടും (മുസ്ലിം കൂട്ടപ്പൊറാട്ട്) ചെറുമിപ്പൊറാട്ടും, വെള്ളക്കൊടിച്ചി-വേശക്കോടിച്ചിയും എനിക്ക് വളരെ ഇഷ്ടപ്പെട്ടു.  ഞങ്ങളുടെ ദേശത്തിൽ (തിരുവഴിയാട്) എന്റെ പതിനാറാം വയസ്സിനു മുമ്പ് (ഇന്ന് അത് തിരിച്ചിട്ടാൽ, അതിലധികം ആയി :) ) ഞാനും മുംബൈ കണ്യാർകളി സംഘത്തിന്റെ പ്രസിഡന്റ് ഗോപിയും ചെറുമിക്കുട്ടികൾ കളിച്ചത് എന്നും ഓർക്കും.  സവർണ്ണരെന്നോ അവര്ണ്ണരെന്നോ വ്യത്യാസം കാണാതിരുന്ന, സവർണ്ണരെന്നു പറയപ്പെടുന്നവർ അവർണ്ണരുടെ കൈകോർത്ത് ആടിപ്പാടുകയാണ് കണ്യാർകളിൽ.  അന്ന്, ചെറുമിക്കുട്ടികളെ ഒരുനോക്കു കാണാനായി (അതിനു ശേഷംവേണം പണിക്കു പോകാൻ) അക്ഷമരായി നിൽക്കുന്ന സാക്ഷാൽ ചെറുമികളെ, അവരുടെ സന്തോഷഭാവം ഞാൻ നിന്നെന്നപോലെ ഓർക്കുന്നു.... പോലല്ലാ ലല്ലേ......   കേട്ടപ്പോൾ, വാസ്തവത്തിൽ അടുത്തിരുന്ന ഗോപിയെയും കൂട്ടി സ്റ്റേജിൽ കയറി പഴയ ചെറുമിക്കുട്ടികളായി ആടിത്തകർത്താലോ എന്ന് തോന്നിപ്പോയി! 

അട്ടപ്പാടി സംഘത്തിന്റെ പാട്ട് മുഴുവൻ കേൾക്കാൻ പറ്റിയില്ല.  (വാഹന സൗകര്യം നോക്കി അല്പം നേരത്തെ ഇറങ്ങേണ്ടിവന്നു.) കഴിവുള്ള  കലാകാരന്മാർ!

അതെ, അവതാരകൻ സൂചിപ്പിച്ചപോലെ, പ്രാചീന കലകളുടെ, സംഗീതത്തിന്റെ എന്തെല്ലാം ഭാവങ്ങൾ! അതിൽ അറുപതോളം ''പാട്ടോളം'' നാട്ടിൽ അവതരിപ്പിച്ചു എന്ന് കേട്ടപ്പോൾ അത്ഭുതം തോന്നി.  

പാട്ടോളത്തിന്, കലാകാരന്മാർക്ക്, അണിയറപ്രവർത്തകർക്ക്, ആസ്വാദകർക്ക് കൂപ്പുകൈ. 

ചിത്രത്തിൽ: കണ്യാർകളിപ്പാട്ടുകൾ അവതരിപ്പിച്ച ശ്രീക്കുട്ടനും കൂട്ടരും ആദരിക്കൽ ചടങ്ങിനു ശേഷം.