2012, ഡിസംബർ 27, വ്യാഴാഴ്‌ച

ലഹരി (ചെറുകഥ)




ചെറുകഥ






നജീബ് തന്റെ മുറിക്കകത്ത് കടന്നു, പതുക്കെ വാതില്‍ ചാരിവെച്ചു. അവിടമാകെ പരിമളം പരന്നിരിക്കുന്നു - ഒരു ഹൂറിയെപ്പോലെ സുന്ദരിയായ തന്റെ പുതുമണവാട്ടിയുടെ സാമീപ്യം വിളിച്ചറിയിച്ചുകൊണ്ട്.

കട്ടിലില്‍ ഇരിക്കുകയായിരുന്ന മൈമുന നജീബിനെക്കണ്ടതും എഴുന്നേറ്റു നിന്നു.അടുത്തുപോയി, അവളുടെ തോളില്‍ ഒരു കൈ വെച്ചു, മറ്റേ കൈകൊണ്ടു മുഖം പിടിച്ചുയര്‍ത്തി, സുറുമയെഴുതിയ അഴകാര്‍ന്ന നയനങ്ങളില്‍ നോക്കിക്കൊണ്ട്‌ ചോദിച്ചു:

"ന്റെ മൈമുനാ, ന്നോട് ക്ഷമിക്കൂലെ?"

മൈമുന നിമിഷനേരത്തേക്ക് ഒന്നും ഉരിയാടിയില്ല. പിന്നീട് അവളുടെ വിറയാര്‍ന്ന ചെഞ്ചുണ്ടുകളില്‍ നിന്നും വാക്കുകള്‍ പുറത്തു വന്നു:

"പൊറുക്കേണ്ടത് ങ്ങടെ ഇക്കേല്ലേ, പിന്നെ പടച്ചോനും?"

നജീബ്, അതെ എന്നര്‍ത്ഥത്തില്‍ തലയാട്ടി. അയാള്‍ വളരെ പാശ്ചാത്താപവിവശനായി കാണപ്പെട്ടു. ഒരു ദുര്‍ബലനിമിഷത്തില്‍നജീബ് തന്റെ ഇക്കയെ തെറ്റിദ്ധരിച്ചു. അതിനെല്ലാം കാരണം ആ നശിച്ച ഉമ്മാച്ചുമ്മയാണ്. അവരുടെ സ്വഭാവം നല്ലപോലെ അറിയാം. ഇവിടെയുള്ളത് അവിടെ പറയും; അവിടെനടന്നത് മുഴുവന്‍ ഇവിടെ പറയും - മാത്രമോ അതൊക്കെ പൊടിപ്പും തൊങ്ങലുമൊക്കെ വെച്ചുകൊണ്ടായിരിക്കുകയും ചെയ്യും. ഓരോ ജന്മങ്ങള്‍ അങ്ങനെ. നജീബിന് അരിശം വന്നു. അതോടുകൂടി വിചാരം തന്നിലേക്ക് തിരിച്ചുവന്നു. അതെ, തന്നെവേണം പറയാന്‍ - മണ്ടന്‍, തിരുമണ്ടന്‍. വിദ്യാസന്ബന്നനെന്നു പറഞ്ഞിട്ടെന്തു കാര്യം? അയാള്‍ സ്വയം കുറ്റപ്പെടുത്തി. തന്നോളം വിദ്യാഭ്യാസം ഇക്കക്കില്ല.

മൈമുനയുമായി ചിരിച്ചുകൊണ്ട് വര്‍ത്തമാനം പറയുന്ന സലിമിനെ ദൂരെനിന്നു കണ്ടിരുന്നു.സീനത്ത് മന്സിലിന്റെ - വീടിന്റെ ഉമ്മറത്ത, നിറഞ്ഞ വെളിച്ചത്തില്‍ മൈമുന പൊട്ടിപ്പൊട്ടി ചിരിക്കുന്നു! അവിടെ എത്തുന്നതിനു മുമ്പായിത്തന്നെ ആ നശിച്ച ഉമ്മ ഓടിവന്നു വിഷം കുത്തിവെച്ചു.

"മോനെ നജീബെ, ജ്ജ് ഇപ്പഴാണാ ബര്ണത്? ന്റെ റബ്ബേ. അബടെ കണ്ടാ, ജ്ജ് ഇല്ലാത്തപ്പ.......

മധുവിധുവിന്റെ മാസ്മരലഹരി അയവിറക്കിക്കൊണ്ട് വരികയായിരുന്ന നജീബിന്റെ രക്തം പെട്ടെന്ന് തിളച്ചു. അത് സലിമിനോട് തികച്ചും നീരസത്തോടെ സംസാരിക്കാന്‍ ഇടയാക്കുകയാണ്‌ണ്ടായിരുന്നത്.

"ന്റെ നജീബെ, നീ എന്താ....കുടിച്ചിരിക്ക്ണാ?" പുതുമാരനെ കാണാതെ വിഷമിച്ചിരിക്കുന്ന മൈമുന എന്ന അനിയത്തിക്കുട്ടിയെ സമാധാനിപ്പിക്കാന്‍ കുറച്ചുനേരം തമാശകള്‍ പറയുകയായിരുന്നു എന്നും മറ്റും അതിന്റേതായ രീതിയില്‍ സലിം പറഞ്ഞപ്പോളാണ് നജീബിന് തലയ്ക്കു വെളിവ് വീഴുന്നത്.

ഇല്ലിക്കാ, ഞാന്‍ കുടിച്ചിരുന്നില്ല. എന്നാല്‍ അതിനേക്കാള്‍ വലിയഒരു ലഹരി തലയ്ക്കു പിടിച്ചിരിക്കയായിരുന്നു - പുതുമണവാട്ടിയെന്ന ലഹരി. അതിന്റെകൂടെ ആ നശിച്ച.... ഛെ, വളരെ മോശമായിപ്പോയി. ഇക്കയോട് മാപ്പ് ചോദിച്ചു. ആ നല്ല മനുഷ്യന് തന്നോട് ഒരു വിരോധവുമില്ല. അതങ്ങനെയാണ്. താന്‍ ഇക്കയുടെ മുമ്പില്‍ എത്രയോ ചെറിയവന്‍ - എട്ടും പൊട്ടും തിരിച്ചരിയാത്തവന്‍. തമ്മില്‍ രണ്ടുവയസ്സിന്റെ വ്യത്യാസമേ ഉള്ളൂ എന്നതുകൊണ്ടോ എന്തോ,ഒരു സുഹൃത്തിനെപ്പോലെ പേരും, പലപ്പോഴും ഇക്ക എന്നും താന്‍ വിളിക്കുന്ന ഒരു ശുദ്ധഹൃദയന്‍....നജീബിന്റെ ഹൃദയം വല്ലാതെ വേദനിച്ചു.

വീണ്ടുവിചാരമില്ലാതെ, എടുത്തുചാട്ടംകൊണ്ട്, അനിഷ്ടകാര്യങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. എടാ വിവരമില്ലതവനെ, ഈ വിവരം ഇക്കതന്നെ നിന്നോട് എത്ര പ്രാവശ്യം പല സന്ദര്‍ഭങ്ങളിലായി സൂചിപ്പിച്ചിട്ടില്ല? അയാള്‍ സ്വയം ചോദിച്ചു.

"ഇക്ക ക്ഷമിച്ചു, ഇനി നീ ക്ഷമിച്ചൂന്നു പറ ന്റെ കരളേ", നജീബ് ഒരുവിധം പറഞ്ഞൊപ്പിച്ചു. മൈമുന പുത്യാപ്ലയുടെ നെഞ്ചില്‍ മുഖമമര്ത്തിക്കൊണ്ട് തേങ്ങി. അവള്‍ മുഖമുയര്ത്തിക്കൊണ്ട്, നജീബിന്റെ മുഖത്തുനോക്കി ചോദിക്കുകതന്നെ ചെയ്തു:

"ഇത്രേം കാലായിട്ടും ങ്ങക്ക് ഇക്കേനെ മനസ്സിലായില്ല. അപ്പഴ് ഇന്നലെ മിനിഞ്ഞാന്ന് ബന്ന എന്നേങ്ങനെ മനസ്സിലാകും, ബിശ്വസിക്കും?"

നജീബ് ആ വാക്കുകളുടെ ആന്തരാര്‍ത്ഥം മനസ്സിലാക്കി, ഒന്ന് പകച്ചുപോയി. പിന്നീട്, തന്റെ പ്രേയസിയെ സ്നേഹപൂര്‍വ്വം ഒന്നുകൂടി തന്നിലേക്ക് ചേര്‍ത്തുപിടിച്ചു; സ്വപ്നത്തിലെന്നപോലെ പുലമ്പി - മനസ്സിലാകും, എനിക്കെല്ലാം മനസ്സിലാകും എന്റെ പൊന്നേ.

പരിസരബോധമുണ്ടായതുപോലെ നജീബ് പെട്ടെന്ന് വാതിലിനടുത്തേക്ക് നടന്നു. ചാരിയിട്ടിരുന്ന വാതില്‍ ശരിക്കടച്ചു. എന്നിട്ട്, മൈമുനയെനോക്കി. അവളുടെയും അതുവരെയുണ്ടായിരുന്ന മൂഡു മാറിത്തുടങ്ങിയിരിക്കുന്നു. അപ്പോള്‍, അയാള്‍ പെട്ടെന്നോര്‍മ്മ വന്നൊരു പഴയ ഗാനം ഒരു കള്ളച്ചിരിയോടെ പാടി:

ലഹരീ, ലഹരീ, ലഹരീ

ലാസ്യ ലഹരീ, ലാവണ്യ ലഹരീ

ലഹരി ലഹരി ലഹരി......

മൈമുന എല്ലാം മറന്നു ചിരിച്ചുതുടങ്ങി. അതെ, ലഹരിമയം! അവള്‍ യാന്ത്രികമായി മുന്നോട്ടുനീങ്ങി, തന്റെ മാരന്‍ നീട്ടിയ കരങ്ങളില്‍ ഒതുങ്ങി..............

13 അഭിപ്രായങ്ങൾ:

  1. നന്നായിട്ടുണ്ട് ലഹരിക്കഥ

    മറുപടിഇല്ലാതാക്കൂ
  2. ദാമ്പത്യജീവിതത്തില്‍ തെറ്റിദ്ധരിക്കാനും തെറ്റിദ്ധരിക്കപ്പെടാനും
    സന്ദര്‍ഭങ്ങള്‍ നിരവധിയാണ്!! എന്നാലും അവയെയൊക്കെ അതിജീവിച്ചു മുന്‍പോട്ടുപോകുമ്പോഴാണ് ദാമ്പത്യജീവിതം മാധുര്യമേറുന്നതാവുന്നത്!!!
    വായിച്ചു, ഇഷ്ടപ്പെട്ടു.
    ആശംസകള്‍!!

    മറുപടിഇല്ലാതാക്കൂ

  3. @Shahid & Mohan:
    കഥ വായിച്ചു അഭിപ്രായം പറഞ്ഞതില്‍ സന്തോഷം, നന്ദി സുഹൃത്തുക്കളേ.

    മറുപടിഇല്ലാതാക്കൂ
  4. ശുഭപര്യവസാനിയായ ഒരു നല്ല കഥ

    മറുപടിഇല്ലാതാക്കൂ
  5. അജിത്‌ ഭായ്, കഥ വായിച്ചു വിലയേറിയ അഭിപ്രായം പറഞ്ഞതില്‍ വളരെ സന്തോഷമുണ്ട്, നന്ദിയും.

    മറുപടിഇല്ലാതാക്കൂ
  6. താങ്കളുടെ കഥ അതിന്റെ ലാളിത്യം കൊണ്ട് എനിക്ക് ഇഷ്ടമായി....ഒരു തരത്തില് പറഞ്ഞാല് നെജീബിനെപ്പോലെയുളളവരെ അങ്ങനെയങ്ങ് കുറ്റപ്പെടുത്താനും കഴിയില്ല...അതു പോലെയുളള കാര്യങ്ങളാണല്ലോ ലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നത്

    മറുപടിഇല്ലാതാക്കൂ
  7. കഥ വായിച്ച് വിലയേറിയ അഭിപ്രായം അറിയിച്ചതില്‍ വളരെ സന്തോഷമുണ്ട് അനു രാജ്. നന്ദിയും.

    മറുപടിഇല്ലാതാക്കൂ
  8. ജീവിതം പരസ്പര ധാരണയില്‍ പോവേണ്ട ഒന്നാണ് ,അവിടെ കല്ല് കടികള്‍ ഉണ്ടാവുമ്പോള്‍ അത് തിരിച്ചറിയാതെ പോവുന്നതാണ് മിക്ക പ്രശ്നങ്ങള്‍ക്കും കാരണം ,,ഈ പോസ്റ്റ്‌ നന്നായി പറഞ്ഞു ട്ടോ ,,സന്തോഷം എഴുത്തിന്റെ ഗ്രാഫ് ഉയരുന്നതില്‍ ,,ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കഥ വായിച്ച് വിലയേറിയ അഭിപ്രായം അറിയിച്ചതില്‍ വളരെ സന്തോഷമുണ്ട്.
      Thank you, my friend.

      ഇല്ലാതാക്കൂ
  9. എപ്പോഴത്തെയും പോലെത്തന്നെ ഒരു 'മാലങ്കോട്-ടച്ച്'
    ഈ കഥയ്ക്കും ഉണ്ട്.
    കഥ പറഞ്ഞ ആ നാടന്‍ -മാപ്പിളശൈലി അവതരണത്തിന് മാറ്റുകൂട്ടി.
    പിന്നെ..!!! ദാമ്പത്യത്തിലെ പിണക്കങ്ങളും, ഇണക്കങ്ങളും
    വിശിഷ്യാ അനേകം മനസ്സുകളിട്ട് പന്താടുന്ന അങ്ങയെപ്പോലൊരു
    മാനസികാരോഗ്യ-ഡോക്ടറുടെ വിരല്‍ത്തുമ്പില്‍ ഭദ്രം...!!

    ഇഷ്ടമായി...
    ലാളിത്യമാര്‍ന്ന ഈ കൊച്ചുകഥ -ലഹരി-

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  10. അക്കാകുക്കാ, വളരെ സന്തോഷം. നന്ദി. വാസ്തവത്തിൽ, ഈ പ്രോത്സാഹനം തന്നെയാണ് എന്നെ വല്ലതും കുത്തിക്കുറിക്കാൻ പ്രചോദനമാകുന്നത്.

    മറുപടിഇല്ലാതാക്കൂ
  11. ഒരു സിനിമയില്‍ പാര്‍വതിയോട് ശ്രീനിവാസന്‍ ദേഷ്യപ്പെട്ട പോലെയായി ഇത്. സ്വന്തം സഹോദരന്‍ പോലും തന്റെ ഭാര്യയോട്‌ സംസാരിച്ചു കൂടെങ്കില്‍ അവളെ മുറിക്കുള്ളില്‍ അടച്ചു വക്കട്ടെ.
    നല്ല ഒരു കൊച്ചു കഥ

    മറുപടിഇല്ലാതാക്കൂ

.