2013, ജനുവരി 5, ശനിയാഴ്‌ച

ശ്രീധരായണം (നര്‍മ്മം)


ശ്രീധരായണം (നര്‍മ്മം)


വടക്കേമേട്‌ ദേശത്തിലെ വെളിച്ചപ്പാടിന്റെ മൂത്ത സന്തതിയാണ് ശ്രീധരന്‍... ശ്രീധരന്‍ ആള്‍ ഒരു രസികനാണ്. തന്റെയും തന്റെ അച്ഛന്‍ ശേഖര വെളിച്ചപ്പാടിന്റെയും തമാശകലര്ന്ന ചെയ്തികള്‍ സമയവും സന്ദര്ഭവും അനുസരിച്ച് കൂട്ടുകാരോട് തട്ടിവിടും. അതില്‍ മൂന്നാലെണ്ണം നോക്കാം.


***


നാട്ടില്‍ ഉണ്ടായിരുന്നപ്പോള്‍ ഒരിക്കല്‍ വെളിച്ചപ്പാട് കീഴേക്കാവില്‍ നിന്ന് മേലേക്കാവിലേക്ക് പാടവരമ്പിലൂടെ വരികയാണ്. തൊട്ടു പിന്നാലെ സഹായി ആയി പുത്രന്‍ ശ്രീധരന്‍ ഉണ്ട്, ഭസ്മപ്പെട്ടിയും പിടിച്ചുകൊണ്ട്. പിന്നാലെ ഭക്തശിരോമണികളായ കുറച്ചു നാട്ടുകാരും. ഉറഞ്ഞുകൊണ്ട് പോകുന്ന വെളിച്ചപ്പാട് വഴിയില്‍ പെട്ടെന്ന് നിന്നു. പുത്രന് കാരണം പിടികിട്ടിയില്ല. ഒന്നും ഉരിയാടാതെ, തുള്ളികൊണ്ടിരിക്കുന്ന വെളിച്ചപ്പാട് തന്റെ ഇടതുകാല്‍ വെച്ച ഇടം നോക്കാന്‍ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു. പുത്രന്‍ നോക്കി. വെറുതെയല്ല - അതാ, അവിടെ ഒരു എട്ടണത്തുട്ട് കിടക്കുന്നു! പുത്രന്‍ അതെടുത്തു പോക്കറ്റില്‍ നിക്ഷേപിച്ചു, വെളിച്ചപ്പാട് തുള്ളല്‍ നിര്ത്തി നടന്നു നീങ്ങുകയും ചെയ്തു.


***


ഒരിക്കല്‍, വെളിച്ചപ്പാടും പുത്രനും ഒരു ആവശ്യത്തിനായി പൊള്ളാച്ചിയില്‍ എത്തി. വെളിച്ചപ്പാട് മലയാളത്തില്‍ മറ്റുള്ളവരോട് വഴി ചോദിച്ചപ്പോള്‍, ശ്രീ പറഞ്ഞു: അച്ഛാ, ഇത് നമ്മുടെ നാട് അല്ല, തമിഴില്‍ ചോദിക്കണം. വെളിച്ചപ്പാട് അത് വകവെക്കാതെ മലയാളത്തില്ത്തന്നെ തട്ടിവിടാന്‍ തുടങ്ങി. തിരിച്ചുവരുമ്പോള്‍, ഒരു ബസ് കയറി വേറൊരു സ്ഥലത്തിറങ്ങി, അവിടെനിന്നു തങ്ങളുടെ സ്ഥലത്തേക്കുള്ള അടുത്ത വണ്ടി എപ്പോള്‍ കിട്ടും എന്ന് തമിഴില്‍ ചോദിക്കാന്‍ തുടങ്ങിയപ്പോള്‍, ശ്രീ പറഞ്ഞു: അച്ഛാ, നമ്മുടെ നാടെത്തി. ഇവിടെ മലയാളത്തില്‍ പറഞ്ഞാല്‍ മതി. വെളിച്ചപ്പാട് അങ്ങോട്ടു ഒരു കാച്ച്: "എനക്ക് നല്ലാ തെരിയുംടാ, നീ അങ്കെ ശുമ്മാ ഒക്കാര്."


***


ശ്രീധരന്‍ നന്നായി പാടും. പക്ഷെ പാട്ട് കേട്ടാല്‍, ഗാനരചയിതാവ് ആത്മഹത്യ ചെയ്തു എന്ന് വരും. ഒരു ദിവസം ശ്രീ ഈണത്തില്‍ പാടുന്നത് കേട്ടു:


മൊഞ്ചത്തി പെണ്ണേ നിന്‍ ചുണ്ട്
നല്ല ചുവന്ന താമര ചെണ്ട്
പറന്നു വന്നൊരു വണ്ട്
അതിന്‍ മധുവും കാത്തിരിപ്പുണ്ട്

സുറുമ കണ്ണിന്റെ തുമ്പ്
നെഞ്ചില്‍ തുളഞ്ഞിറങ്ങുന്നൊരമ്പ്‌
തൊടുത്തു വിട്ടിടും മുമ്പ്‌
പറ പറക്കും മാനിന്റെ കൊമ്പ്!


"
അയ്യോ, അങ്ങനെ അല്ല എന്റെ ശ്രീ അണ്ണാ, ആ നിന്റെ വമ്പ് എന്നാണ്."


"
അത്യോ, വെളിയില് മിണ്ടണ്ട." (ഒരു വായ്പൊത്തി ചിരി)


***

ഒരു ജോലിക്കുവേണ്ടി നാടുവിട്ട ശ്രീ, പുനെയിലെ ഒരു ഫാക്ടറിയില്‍ മഹാരാഷ്ട്രക്കാരനായ ഒരു ഫിറ്റരുടെ ഹെല്പ്പര്‍ ആയി കൂടി. പുതിയ ആള്‍ ആയതുകൊണ്ട്, ശ്രീക്ക് ഭാഷ വശമില്ല. ഫിറ്റര്‍, പണി ചെയ്യുന്നതിനിടയില്‍ സഹായിയോടു ഒരു ആയുധത്തിന്റെ പേര് പറഞ്ഞു അതെടുത്തുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. (ഹിന്ദിയില്‍ പറഞ്ഞാല്‍ അറിയുമായിരിക്കും, മറാത്തിയില്‍ വേണ്ട എന്നയാള്‍ക്ക് തോന്നി.) അത് ശ്രീക്ക് മനസ്സിലായില്ല എങ്കിലും കിട്ടിയ ഒരെണ്ണം കൊണ്ടുവന്നു കൊടുത്തു. "യെ നഹി യാര്‍."'' (ഇതല്ല മാഷേ). ശ്രീ വേറൊന്നു കൊടുത്തു. അതും അല്ല. വീണ്ടും വേറൊന്ന്. ഫിറ്റര്ക്ക് ദേഷ്യം പിടിച്ചു. "വോ കുച്ച് നഹി രേ, യെ." (അതൊന്നുമാല്ലെടോ, ഇതാ ഇത്.) ഏത്? ഞാന്‍ പറയില്ല. ശേഷം ഭാഗം ചിന്ത്യം. നമ്മുടെ കഥാനായകന്‍ ചമ്മിപ്പോയി എന്ന് മനസ്സിലാക്കിയാല്‍ മതി. അത് അങ്ങിനെതന്നെ കൂട്ടുകാര്ക്ക് വിളമ്പി. അവര്‍ വലിയ വായില്‍ ചിരിക്കുകയും ചെയ്തു. നിങ്ങളോ? അതാലോചിച്ച് മനസ്സിലാക്കി, ചിരിച്ചു കൊള്ളുക. എനിക്ക് വേറെ പണിയുണ്ടേ....


- =o0o= -



 കടപ്പാട്: ചിത്രത്തിന് ഗൂഗിളിനോട്.

13 അഭിപ്രായങ്ങൾ:

  1. ശ്രീധരന്‍റെ കഥകള്‍ ഇനിയും ഉണ്ടാവും. പോരട്ടെ.

    മറുപടിഇല്ലാതാക്കൂ
  2. സ്റ്റോക്കൊക്കെ ഇങ്ങ്‌ പോരട്ടെ. കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  3. @Ajithbhai, Vettathan Sir, Madhusudanan Sir:
    നര്‍മ്മം ഇഷ്ടപ്പെട്ടു എന്നറിഞ്ഞു സന്തോഷിക്കുന്നു. നന്ദി.

    മറുപടിഇല്ലാതാക്കൂ
  4. രസകരമായിരിക്കുന്നു ശ്രീധരായണം(നര്‍മ്മം}
    യാത്ര തുടരട്ടെ......
    ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
  5. @Thankappan Sir: നര്‍മ്മം ഇഷ്ടപ്പെട്ടു എന്നറിഞ്ഞു സന്തോഷിക്കുന്നു. നന്ദി

    മറുപടിഇല്ലാതാക്കൂ
  6. പ്രിയ ഡോക്ടര്‍,
    പിരിമുറുക്കം ഏറെയുള്ള ഇന്നത്തെ യാന്ത്രീക ജീവിതത്തില്‍ നാമൊക്കെ ചിരിക്കാന്‍ മറക്കുന്നു.
    ഇത്തിരി നര്‍മ്മത്തിലൂടെ ഒരിത്തിരി ചിരിപ്പിക്കാനുള്ള ഈ ഉദ്യമം തികച്ചും സ്വാഗതാര്‍ഹം!!
    ആശംസകളോടെ,

    മറുപടിഇല്ലാതാക്കൂ
  7. @Mohan:നന്ദി. അതെ, ഇടയ്ക്കിടെ ചിരി മരുന്ന് കൊടുക്കുക എന്നതാണ് എന്റെ ഒരു രീതി. അതിന്റെ ഇഫ്ഫെക്റ്റ് കഴിയാറാകുമ്പോള്‍ അടുത്തത്. നമുക്ക് ചിരിക്കണം, കരയുന്നവരെ അറിയണം, നവ രസങ്ങളും മനസ്സിലാക്കിയാലെങ്കിലും അല്ലേ ഈ ജീവിതം എന്താണെന്നരിയൂ (ഈ ''രി'' എന്റെ കുഴപ്പമല്ലാട്ടോ മംഗ്ലീഷ് പറ്റിച്ച പണി ആണ്.)

    മറുപടിഇല്ലാതാക്കൂ
  8. @Nalina: നന്ദി.
    ഫിറ്റര്‍ക്ക് ദേഷ്യം വന്നു. പിന്നെ തെമ്മാടിത്തരം ആയി. ശ്രീ ചമ്മി. പിന്നെ അത് ഒരു തമാശയായി തോന്നി, കൂട്ടുകാരോട് പറഞ്ഞു.

    മറുപടിഇല്ലാതാക്കൂ
  9. ശ്രീധരായണം ചിരിപ്പിച്ചു, മാഷേ

    :)

    മറുപടിഇല്ലാതാക്കൂ
  10. @Shree: ബ്ലോഗ്‌ വായിച്ചു അഭിപ്രായം പറഞ്ഞതില്‍ സന്തോഷം, നന്ദി.

    മറുപടിഇല്ലാതാക്കൂ
  11. ഈ ശ്രീധര്‍ജി ആളൊരു തമാശക്കാരനാണല്ലോ..
    ചിരിച്ചു!!

    മറുപടിഇല്ലാതാക്കൂ

.