2013, മാർച്ച് 6, ബുധനാഴ്‌ച

ഓര്‍മ്മകള്‍, ഓര്‍മ്മകള്‍ - ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍.



ഓര്‍മ്മകള്‍, ഓര്‍മ്മകള്‍ - ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍.



ഞാന്‍ ആറാം ക്ലാസ്സില്‍ പഠിച്ചിരുന്ന സമയത്തു മറക്കാന്‍ പറ്റാത്ത ഒരനുഭവം ഉണ്ടായി:
മലയാളം ക്ലാസ്സ്‌ എടുത്തത്‌ സാറാമ്മ ടീച്ചര്‍ ആയിരുന്നു. തിരുവല്ലക്കാരി ആയിരുന്ന അവര്‍ തിരുവഴിയാട്ടുകാരി ആയി മാറി. ടീച്ചര്‍ ഇന്നില്ല. ടീച്ചറുടെ മലയാളം ക്ലാസുകള്‍ നല്ല രസമുള്ളവ ആയിരുന്നു.

"ദാഹിക്കുന്നു ഭഗിനീ കൃപാരസ
മോഹനം കുളിര്‍ തണ്‍ണീരിതാശു നീ"

ടീച്ചര്‍ രീതിയില്‍ പദ്യം ചൊല്ലി, പരാവര്‍ത്തനം പറയുന്നത് കേട്ട്, മഹാകവി കുമാരനാശാന്റെ ആത്മാവ് സന്തോഷിച്ചിരിക്കണം.

സാറാമ്മ ടീച്ചര്‍, ദമയന്തീ സ്വയംവരം എന്ന രണ്ടു ഭാഗങ്ങളുള്ള പാഠം വിശദമായിത്തന്നെ പഠിപ്പിച്ചു. സുന്ദരിയായ ദമയന്തിയുടെയും വീരനായ നളന്റെയും പ്രണയകഥ. പഠനം അവസാനിപ്പിച്ചു, ടെക്സ്റ്റ് ബുക്കിലുള്ള അഭ്യാസത്തിലേക്ക് കടന്നു. "ദമയന്തീസ്വയംവരകഥ നിങ്ങളുടെ സ്വന്തം ഭാഷയില്‍ ചുരുക്കി പറയുക."

"പ്രേമകുമാരന്‍''" - ടീച്ചര്‍ പേര് വിളിച്ചുകൊണ്ട്, എന്റെ നേരെ തിരിഞ്ഞു. കഥ നല്ലപോലെ അറിയാം. മലയാളത്തിലും, ഹിന്ദിയിലും, സോഷ്യല്‍ സ്ടഡീസിലും മിക്കവാറും ഞാന്‍ തന്നെയായിരിക്കും ഒന്നാമന്‍. പക്ഷെ, ഒരു കൊച്ചു നാണംകുണുങ്ങി ആയിരുന്നതുകൊണ്ട് കഥ മാറി. "കഥ പറയാനൊന്നും പോകണ്ട കുട്ടീ, നീ അറിയില്ല എന്ന് പറഞ്ഞോ" എന്ന് എന്റെ അന്ത:ക്കരണം എന്നോട് മന്ത്രിച്ചത് ഞാന്‍ അങ്ങോട്ട്‌ അനുസരിച്ചു. പതുക്കെ തല രണ്ടു വശത്തേക്കും ആട്ടി. ടീച്ചറുടെ ഭാവം ഒന്ന് മാറി. "ശരി, ഇനി ആര്‍ക്കാണ് പറയാന്‍ അറിയാത്തത് - അവര്‍ എഴുന്നേറ്റു നില്‍ക്കുക."

എന്റെ അടുത്തിരുന്ന, ഉണ്ണി എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എഴുന്നേറ്റു. പഠിപ്പില്‍ മോശമല്ലാതിരുന്ന തിരുമേനി, പിന്നീട് ഞാന്‍ ചോദിച്ചപ്പോള്‍ പറഞ്ഞത്, "ഹായ്, തനിക്കു അറ്യാന്‍ പാടില്ലാത്തത് പിന്നെ എനിക്കാണോടോ അറ്യാ?" എന്നായിരുന്നു!

"അപ്പോള്‍ അങ്ങിനെയാണ് കാര്യം അല്ലെ? ശരി, എച് എമ്മിന്റെ ഓഫീസില്‍ പോയി ചൂരല്‍ എടുതുകൊണ്ടുവാ, പ്യൂണിനോട് ചോദിച്ചാല്‍ മതി." ടീച്ചര്‍ ഒരു കുട്ടിയോട് പറഞ്ഞു.

അങ്ങിനെ, നീട്ടിയ കരങ്ങളിലേക്ക് ഈരണ്ടു ചൂരല്‍ പഴങ്ങള്‍ നല്ല ചൂടോടെ ടീച്ചര്‍ എല്ലാവര്ക്കും സമ്മാനിച്ചു. ആദ്യത്തെ ഭാഗ്യവാന്‍ ഞാന്‍ തന്നെ ആയിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. ചിലര്‍, ആണ്‍ പെണ്‍ ഭേദമില്ലാതെ, അടി കിട്ടുന്നതിനു മുമ്പുതന്നെ കരച്ചിലിന്റെ വക്കിലെത്തി.

എന്റെ മനസ്സ് വിങ്ങിപ്പൊട്ടി. എങ്കിലും, പിന്നീട് ഈ സംഭവം എന്റെ അകക്കണ്ണ് തുറപ്പിച്ചു. അറിയാവുന്ന കാര്യങ്ങള്‍ ഒരു സങ്കോചവും കൂടാതെ അവതിരിപ്പിക്കാനും അത് പ്രകാരം മുന്നോട്ടു പോകാനും തയ്യാര്‍ ആയില്ലെങ്കില്‍, നാം മാത്രമല്ല കൂടെ ഉള്ളവരോ വേണ്ടപ്പെട്ടവരോ ആരായാലും അതിന്റെ തിക്തഫലം അനുഭവിക്കും. പ്രത്യേകിച്ച്, ഞാന്‍ കാരണം, അന്ന് മറ്റുള്ളവര്‍ക്കും കിട്ടി അടി.

വര്‍ഷങ്ങള്‍ക്കു ശേഷം, പല അവസരങ്ങളില്‍, ഞാന്‍ കുടുംബസമേതനായി ടീച്ചറെ വീട്ടില്‍പ്പോയി കാണുകയുണ്ടായി. എന്റെ ഭാര്യയേയും ടീച്ചര്‍ പഠിപ്പിച്ചിട്ടുണ്ട്. വയസ്സായ മാതാപിതാക്കള്‍ക്ക് പരിചയപ്പെടുത്തുമ്പോള്‍ ആ മുഖത്ത് എന്തൊരു സന്തോഷമായിരുന്നു എന്നോ. "ഇത് രണ്ടും ഞാന്‍ പഠിപ്പിച്ച പിള്ളരാ." ആ സംസാരത്തിന്റെ രീതിയില്‍ പിന്നീട് ചെറിയൊരു മാറ്റം വന്നത് ഞാന്‍ ശ്രദ്ധിച്ചു. അല്‍പ്പം നീട്ടിക്കൊണ്ടുള്ള രീതി പോയി, പാലക്കാടന്‍ രീതിയില്‍ ഒന്ന് "കുറുക്കി" പറയുന്ന രീതിയില്‍ ആയി. ഞാന്‍ അത് പറഞ്ഞപ്പോള്‍ ടീച്ചര്‍ പൊട്ടിച്ചിരിച്ചു.

മുകളില്‍ വിവരിച്ച, ദമയന്തീ സ്വയംവരം അടിയില്‍ കലാശിച്ച ആ സംഭവം ഒരിക്കല്‍ ടീച്ചറെ ഓര്‍മിപ്പിച്ചപ്പോള്‍,


''എന്തുകൊണ്ടോ ശൌരി കണ്ണുനീരണിഞ്ഞു, ധീരനായ 
ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളൂ''


എന്ന പദ്യശകലം, ടീച്ചര്‍തന്നെ പഠിപ്പിച്ചത്, എന്നെ ഓര്‍മ്മിപ്പിക്കുമാറു, അവര്‍ കണ്ണു തുടക്കുന്നത് കണ്ടു. ബഹുമാനപ്പെട്ട ആ അദ്ധ്യാപികയെകുറിച്ചുള്ള ഓര്‍മ്മയ്ക്ക്‌ മുമ്പില്‍ ഈയുള്ളവന്‍ ശിരസ്സ്‌ നമിക്കുന്നു. എന്റെ കണ്ണുകള്‍ പതുക്കെ ഈറന്‍ അണിയാനുള്ള പുറപ്പാടാണെന്നു തോന്നുന്നു. തല്‍ക്കാലം ഇവിടെ നിര്‍ത്തട്ടെ.

27 അഭിപ്രായങ്ങൾ:

  1. ഗുരുസ്മരണ നന്നായിരിക്കുന്നു.ജീവിതത്തില്‍ നിന്നും പകര്‍ത്തപ്പെട്ട ഒരേട്..ആശംസകളോടെ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആദ്യം വന്നു, വായിച്ചു അഭിപ്രായം പറഞ്ഞതില്‍ സന്തോഷമുണ്ട് സര്‍, നന്ദിയും.

      ഇല്ലാതാക്കൂ
  2. നല്ല ഓര്‍മശക്തി , ആറാം ക്ലാസ്സിലെ കാര്യങ്ങള്‍ ഓര്‍ക്കുന്നത് എന്നെ സംബന്ധിച്ച് അസംഭവ്യം തന്നെ ... (കണ്ണ് തട്ടെണ്ട .... ഇത്തിരി മുളക് ഉഴിഞ്ഞു അടുപ്പിലിടൂ ) ഹി ഹി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി, സുഹൃത്തേ. ''കണ്ണ് തട്ടുന്നതില്‍'' ഒന്നും എനിക്ക് വിശ്വാസമില്ല. :) അഞ്ചു വയസ്സുമുതല്‍ ഓര്‍മ്മയുള്ള കാര്യങ്ങള്‍ ഞാന്‍, എന്റെ ഗ്രാമവും മരിക്കാത്ത കുറെ സ്മരണകളും'' (ഈ പേജില്‍ ഏറ്റവും താഴെ അതിന്റെ ലിങ്ക് ഉണ്ട്) എന്നതില്‍ എഴുതിയിട്ടുണ്ട്. ഈ ബ്ലോഗ്‌ അതിന്റെ ഒരു ഭാഗം ആണ്. എന്നാല്‍, പ്രായം കൂടുന്തോറും, അച്ഛനെപ്പോലെ ഓര്‍മ്മശക്തി കുറയുമോ എന്നൊരു ശങ്ക ഇല്ലാതില്ല.

      ഇല്ലാതാക്കൂ
  3. പ്രിയ ഡോക്ടര്‍,

    നമ്മുടെ ഗുരുക്കന്മാരേപ്പറ്റിയുള്ള ഏതു ഓര്‍മകളും നമുക്ക് പ്രിയമുള്ളതാണ്‌. ഒരു പക്ഷെ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് നമുക്ക് അതൊക്കെ അത്ര ഹൃദ്യമായി അനുഭവപ്പെട്ടില്ലെങ്കിലും, വര്‍ഷങ്ങള്‍ക്ക് ശേഷം പിന്തിരിഞ്ഞു നോക്കുമ്പോള്‍ അന്നത്തെ അവരുടെ ഓരോ പ്രവൃത്തികളും, നമ്മുടെ തന്നെ നന്മക്കായിരുന്നു എന്നുള്ള സത്യം നമ്മള്‍ വൈകിയെങ്കിലും മനസ്സിലാക്കുന്നു!!
    ഓര്‍മ്മകള്‍ നന്നായിരുന്നു, ഡോക്ടര്‍!!

    മറുപടിഇല്ലാതാക്കൂ
  4. അതെ, മൂത്തവര്‍ ചൊല്ലും മുതുനെല്ലിക്കാ ആദ്യം കയ്ക്കും, പിന്നെ മധുരിക്കും. നന്ദി, മോഹന്‍.

    മറുപടിഇല്ലാതാക്കൂ
  5. ഗുരുസ്മരണയുടെ ആർദ്രനിമിഷങ്ങൾ സമ്മാനിച്ച എഴുത്ത്.
    നന്ദി ഡോക്ടർ..


    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ
  6. എന്തുകൊണ്ടോ ഡോക്ടർ കണ്ണു നീരണിഞ്ഞു ധീരനായ
    പ്രേമകുമാരൻ നായരുണ്ടോ കരഞ്ഞിട്ടുള്ളൂ ?

    മറുപടിഇല്ലാതാക്കൂ
  7. :) നന്ദി, സര്‍. ഈയുള്ളവന്‍ ധീരനൊന്നുമല്ലേ - ഇന്നും ഒരു തൊട്ടാവാടി ആണേ.

    മറുപടിഇല്ലാതാക്കൂ
  8. ഇത്തരം ബാല്യകാല സ്മരണകള്‍ ഇപ്പോള്‍ ഓര്‍ക്കുമ്പോഴാണ് മധുരം ഏറുന്നത്

    മറുപടിഇല്ലാതാക്കൂ
  9. ബാല്യകാലസ്മരണകളില്‍ എന്നും എപ്പോഴും തെളിമയോടെ മനോദര്‍പ്പണത്തില്‍ പ്രതിബിംബിച്ചു നില്‍ക്കുന്നത് വിദ്യാഭ്യാസഘട്ടങ്ങളില്‍
    നടന്ന സംഭവങ്ങളും ഗുരുക്കന്മാരുടെ സ്മരണകളുമാണ്.ജിവിതത്തിലേക്കുള്ള
    പാതയില്‍ വെളിച്ചം വിതറാനും സധൈര്യം മുന്നോട്ടുപോകാനും അവര്‍നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ശക്തി പകരുന്നു.അന്നൊക്കെ പഠിപ്പിന്‍റെ
    സമര്‍ദ്ദത്തിലുള്ള വൈരസ്യം ഇഷ്ടക്കേട് തോന്നിച്ചിരുന്നുവെങ്കിലും കാലംപോകെ ആ നന്മകള്‍ ഹൃദയത്തില്‍ അമൃതായി നിറയുന്നു!
    (അപൂര്‍വ്വം ചില ഗുരുക്കന്മാരുടെ പെരുമാറ്റം മനസ്സില്‍ മായാത്ത
    വേദനയുടെ പാടുകളും...)
    എന്നാല്‍ സാറമ്മ ടീച്ചറെ പോലെ എത്രയോ ടീച്ചര്‍മാര്‍,മാഷുമാര്‍...,....

    ഗതകാലസ്മരണകള്‍ ഉണര്‍ത്തുന്ന നല്ലൊരു പോസ്റ്റ്.
    നന്ദി ഡോക്ടര്‍
    ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി, സര്‍. മധുരിക്കുന്ന ബാല്യം - അതില്‍ വിദ്യാഭ്യാസജീവിതം ഓര്‍മ്മിക്കുവാനും, ചിന്തിക്കുവാനും, അതിനനുസരിച്ച് പെരുമാറു വാനുമുള്ള കാലംതന്നെയാണ്.

      ഇല്ലാതാക്കൂ
  10. ഡോക്ടര്‍ ,
    നമ്മുടെ മനസ്സില്‍ നിന്ന് മാഞ്ഞു പോവാത്ത വിധം ചില അദ്ധ്യാപകര്‍ സ്ഥാനം പിടിച്ചിരിക്കും. എത്ര കാലം അവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മധുരം നല്‍കും. പോസ്റ്റ് വളരെ ഇഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
  11. നല്ല അദ്ധ്യാപകരെ കിട്ടുന്നത് വലിയ പുണ്യമാണ്.മനസ്സില്‍ തട്ടുന്ന പല അനുഭവങ്ങളും ഓര്മയില്‍ വന്നു.നല്ല രചന.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇഷ്ടമുള്ള വിഷയം പഠിപ്പിക്കുന്ന റ്റീചെര്‌സ് നമുക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്തവര്‍ ആയി തീരുന്നു
      എന്റെ മലയാളം ടീചെര്സ്‌ ആണ് ഇപ്പോഴും മനസ്സില്‍ മായാതെ നില്‌ക്കുന്നതു.
      നന്നായി ഈ ബാല്യകാല സ്മരണ
      ആശംസകള്‍

      ഇല്ലാതാക്കൂ
  12. വളരെ നന്നായിട്ടുണ്ട് എട്ടെ .
    ഓര്‍മ്മ മങ്ങാതെ നോക്കുക
    കമലാക്ഷി ടീച്ചര്‍ എന്നോട് ഒരിക്കല്‍ ചോദിച്ചത് ഓര്‍മ്മ വന്നു
    ആരാ കൊച്ചെ കണ്ണെഴുതി തന്നത് - ഞാന്‍ പറഞ്ഞു എന്റെ അമ്മ
    ഓ - അതുശരി - അമ്മയോട് പറയു ഒരു തീപ്പെട്ടികോല്‍ കൊണ്ട്
    വരച്ചു തരാന്‍ ട്ടോ . കാരണം അമ്മയുടെ ചൂണ്ടാണി വിരല്‍ കൊണ്ടുള്ള
    പ്രയോഗം ടീച്ചര്‍ക്ക്‌ അത്ര രസിച്ചില്ല. (കഥകളി)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ സന്തോഷം. ആദ്യമായിട്ടാണ് നീ ഏട്ടയുടെ ബ്ലോഗില്‍ കമെന്റ് ഇടുന്നത് എന്ന് തോന്നുന്നു! എന്റെ ബ്ലോഗ്സില്‍ സ്വന്തം അനുഭവവും, മറ്റുള്ളവരുടെ അനുഭവവും, ഭാവനയും ഒക്കെ കാണാം. ഏറ്റവും വേണ്ടപ്പെട്ടവര്പോലും, അറിയുന്നവര്പോലും ഇതൊന്നും വായിക്കാന്‍ കൂട്ടാക്കാറില്ല - ചൂണ്ടിക്കാണിച്ചിട്ട് പോലും - എന്നതാണ് സത്യം. വായിച്ചു നോക്കിയാല്‍ ഇഷ്ടപ്പെടാതെ വരില്ല. ഒരുപക്ഷെ അവരും ഇതില്‍ കാഥാപാത്രങ്ങള്‍ ആയിരിക്കും. ഏതായാലും ഇന്ന് ഇവിടെ വന്നു വായിച്ചു കമെന്റ്സ് ഇട്ടതില്‍ അതിയായ സന്തോഷം. വീണ്ടും ശ്രമിക്കുക.

      ഇല്ലാതാക്കൂ
  13. പ്രേമെട്ട കൊള്ളാം അനുഭവം സുന്ദരം വര്‍ഷങ്ങള്‍ പിന്നിലേക്ക്‌ ഓര്‍മ്മകള്‍ ഓടുമ്പോ അവിടെ ചിരിക്കും ചിന്തക്കും കനീരിനുമൊക്കെ വക നല്‍കുന്ന ഒരുപാട് അനുഭവങ്ങള്‍ കിട്ടും അധികമാരും അത്രയ്ക്ക് പുറകിലോട്ടു പോയി ഓര്‍ത്തെടുക്കാന്‍ ശ്രമിക്കാറില്ല എന്നത് വാസ്തവം ..പക്ഷെ പ്രേമേട്ടന്‍ പോയി അവിടെ കണ്ടൊരു ചിത്രം ഇവടെ അവതരിപ്പിച്ചു അതിനു ഒരു ബല്യ നന്ദി .. പിന്നെ അടി കിട്ടിയതില്‍ എനിക്ക് യാതൊരു മനപ്രയാസവും തോന്നണില്ല വടി കൊടുത്തു വാങ്ങിച്ചതല്ലേ ....കണക്കായി പോയി ...

    മറുപടിഇല്ലാതാക്കൂ
  14. ഒരു നല്ല അധ്യാപകന് എന്നും ശിഷ്യര്ക്കു പ്രിയപ്പെട്ടവന് തന്നെ.........

    മറുപടിഇല്ലാതാക്കൂ
  15. എന്ത് കൊണ്ടോ എന്റെയും കണ്ണ് നിറഞ്ഞു ഏട്ടാ .. ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ

.