2013, മാർച്ച് 24, ഞായറാഴ്‌ച

തന്നെപ്പോലെ ഒരു ചങ്ങാതിയെ കിട്ടിയാൽ......



തന്നെപ്പോലെ ഒരു ചങ്ങാതിയെ കിട്ടിയാ......


എന്റെ കുട്ടിക്കാലത്ത്, യുവജനസംഘം (YOUNG MEN’S ASSOCIATION - ചുരുക്കത്തില്‍, YMA) എന്ന പേരില്‍ ഒരു കലാസംഘടന ഉണ്ടായിരുന്നു. അന്നത്തെ ചെറുപ്പക്കാരായ, പരേതനായ വേലുമാസ്റ്റര്, കെ. രാമചന്ദ്രന്‍ എന്നിവരൊക്കെ അതിന്റെ സജീവപ്രവര്ത്തകരും. വര്‍ഷംതോറും ഒരിക്കൽ, നൃത്തനൃത്യങ്ങളും നാടകവും മറ്റുമായി ആഘോഷിക്കും. നാടകം തിരഞ്ഞെടുക്കുന്നതില്‍ മെമ്പര്‍മാര്‍ക്ക് അതീവശ്രദ്ധയുണ്ടായിരുന്നു. മതപരമായ പശ്ചാത്തലവും, ആചാരാനുഷ്ടാനങ്ങളും ഒന്നും വലിയ പരിചയമില്ലെങ്കിലും C.L. ജോസിന്റെ നാടകങ്ങളും മറ്റും തിരഞ്ഞെടുത്ത് വളരെ നല്ലരീതിയില്‍ അവര്‍ അവതരിപ്പിച്ചിരുന്നു. അന്ന് ഞങ്ങളുടെ ഗ്രാമത്തില്‍ വിരലില്‍ എണ്ണാവുന്ന ക്രിസ്ത്യന്‍ കുടുംബങ്ങളെ ഉണ്ടായിരുന്നുള്ളൂ. ഒരു സുഹൃത്ത് അന്ന് തമാശക്ക് ചോദിക്കുകയും ചെയ്തു - ഇത് YMAയോ, അതോ YMCAയോ (YOUNG MEN’S CHRISTIAN ASSOCIATION).

മുകളില്‍ പറഞ്ഞ വസ്തുത എഴുതാന്‍ കാരണം വേറൊന്നുമല്ല. YMAയുടെ മെമ്പര്‍മാരുടെ തുറന്ന മന സ്ഥിതിയെയാണ് അത് കാണിക്കുന്നത്. ഞങ്ങള്‍ക്ക് ഇവിടെ ജാതിയോ, മതമോ, ആചാരങ്ങളോ ഒന്നും പ്രശ്നമല്ലെന്നും, ഞങ്ങള്‍ മനുഷ്യരും കലാസ്നേഹികളുമാണ് എന്നുറക്കെ പ്രഖ്യാപിക്കുന്ന വിധത്തിലുള്ള പെരുമാറ്റം. ഇതൊക്കെ നടത്തിയതോ, കോഴിക്കാട്ടു ഭഗവതിയുടെ മന്ദത്തിന്റെ തൊട്ടുകിടക്കുന്ന ഒഴിഞ്ഞ സ്ഥലത്തും!

YMAയുടെ ഓഫീസ്, ഗ്രാമത്തിലെ പേരുകേട്ട വ്യാപാരിയായ അഹമ്മദ് കബീറിന്റെ കടയുടെ തൊട്ടായിരുന്നു. ഞാന്‍, നമ്മുടെ നാട്ടുകാരുടെ തുറന്ന മന സ്ഥിതിയെപ്പറ്റി (ജാതിയോ, മതമോ ഒന്നും ഞങ്ങള്‍ക്ക് പ്രശ്നമല്ല എന്നമട്ടിലുള്ള) പറയുമ്പോള്‍, എന്റെ സുഹൃത്തും അഹമ്മദ് കബീറിന്റെ മകനുമായ അബ്ബാസിനെപ്പറ്റി പറയാതിരിക്കാന്‍ വയ്യ. അബ്ബാസ് ഒരു മുസല്‍മാനാണെങ്കിലും, സംസ്കൃതം ആയിരുന്നു മുഖ്യവിഷയമായി തിരഞ്ഞെടുത്തത്. പില്‍ക്കാലത്ത്, നമ്മുടെ നാട്ടിലെ വര്‍ത്തമാനങ്ങളില്‍ ഇടം നേടിയ അറബിക് ടീച്ചര്‍ ഗോപാലിക അന്തര്‍ജനത്തെയും, കഥകളി ആലാപനത്തില്‍ പേരുകേട്ടിരുന്ന കലാമണ്ഡലം ഹൈദെരാലിയെയും മറ്റും ഞാന്‍ ഓര്‍ത്തുപോയി.

അബ്ബാസ്, സ്കൂള്‍ സമയം കഴിഞ്ഞാല്‍, ബാപ്പയുടെ കടയില്‍ ഉണ്ടായിരിക്കും. ഞാന്‍, ഒരാഴ്ച - പത്തു ദിവസങ്ങള്‍ കൂടുമ്പോള്‍ അവിടെനിന്നും പലചരക്ക് സാധനങ്ങള്‍ വാങ്ങാറുണ്ടായിരുന്നു. ഒരിക്കല്‍, അബ്ബാസ് എന്നോട് അല്‍പ്പം വെയിറ്റ് ചെയ്യാന്‍ പറഞ്ഞു, സ്റ്റവ്വില്‍ ചായ തിളപ്പിക്കാന്‍ പോയി. അബദ്ധവശാല്‍ സ്റ്റവ്വിലെ തീ അടുത്തുള്ള വെല്ലപ്പായയില്‍ കടന്നു പിടിച്ചു. അബ്ബാസ് നിലവിളിച്ചുകൊണ്ട് പുറത്തേക്കു ഓടി. പന്തികേട്‌ മനസ്സിലാക്കി, പരിഭ്രമിച്ച ഞാനും കടയില്നിന്നിറങ്ങി ഓടി. അയല്‍ക്കാരെല്ലാം കൂടി ഒരുവിധം തീ അണച്ചു. ഞാന്‍ പതുക്കെ തിരിച്ചു കടയില്‍ വന്നു. അപ്പോള്‍ അബ്ബാസ് പറഞ്ഞ വാചകം ഞാന്‍ ഓര്‍ക്കുന്നു: "എടോ നായരെ, തന്നെപ്പോലെ ഒരു ചങ്ങാതിയെ കിട്ട്യാ......" എനിക്കൊന്നും പറയുവാനുണ്ടായിരുന്നില്ല.  

ഞാന്‍ രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് അബ്ബാസിനെ കണ്ടപ്പോള്‍ മുകളില്‍ പറഞ്ഞ സംഭവം ഓര്‍മിപ്പിച്ചു. അയാള്‍ ചിരിച്ചു. ഞാന്‍ എഴുതിയ ഒരു ബുക്കിന്റെ കോപ്പിയും സമ്മാനിച്ചു. അത് തിരിച്ചും മറിച്ചും നോക്കി, അബ്ബാസ് നന്ദി പറഞ്ഞു


24 അഭിപ്രായങ്ങൾ:

  1. നാട്ടിന്പുറം നന്മകളാൽ സമൃദ്ധം....
    എന്നല്ലേ അജിത്‌ ഭായ് ഉദ്ദേശിച്ചത്?
    അതോ, തന്നെപ്പോലെ ഒരു ചങ്ങാതിയെ കിട്ടിയാൽ... എന്ന് അബ്ബാസ് വ്യംഗ്യാര്ത്ഥത്തിൽ പറഞ്ഞതോ? ഹ ഹ അബ്ബാസ് പേടിച്ചു പുറത്തേക്ക് ഓടി. പിന്നെ ഞാനാണോ ബാക്കി? ഞാനും ഓടി. പിന്നെന്താ ഒരു ''കുമാരൻ'' ചെയ്യേണ്ടത്? നാട്ടുകാര് - ലോകം കണ്ടവര് ഓടിക്കൂടി വേണ്ടത് ചെയ്തു. :)
    ആദ്യം വന്നു കമന്റ്‌ ഇട്ടതിനു അജിത്‌ ഭായ് - സന്തോഷം, നന്ദി. വീണ്ടും വരിക.

    മറുപടിഇല്ലാതാക്കൂ
  2. ചില നാടുകൾ അങ്ങനെയാ.അക്ഷരാർദ്ധത്തിൽത്തന്നെ നന്മകളാൽ സമൃദ്ധമായിരിക്കും.
    എന്തായാലും ഡോക്ടർ അക്കാര്യത്തിൽ ഭാഗ്യവാൻ തന്നെ.
    ഇതു വായിച്ചപ്പോൾ സംസ്കൃതത്തിൽ മണി മണിയായി കവിതകളെഴുതുന്ന ശ്രീ.യൂസഫലി കേച്ചേരി സാറിനെയോർമ്മ വന്നു.
    ഇതിന്റെ വേറൊരുവശം ഞാനൊന്നു പറഞ്ഞോട്ടേ..? ഒരാൾ, അയാൾ വളർന്നു വന്ന സാഹചര്യത്തിൽ നിന്നും (പ്രത്യേകിച്ച്,സാമുദായിക സഹചര്യം)വേറിട്ട ഒരു കലാരംഗത്ത് ശോഭിക്കാൻ തുടങ്ങുമ്പോൾ എല്ലാവരും, വിശിഷ്യ മാധ്യമങ്ങൾ അതൊരു 'വേറിട്ട കാഴ്ച'യായി അവതരിപ്പിക്കാനാരംഭിക്കും.ഉദാ:കർണ്ണാട്ടിക് സംഗീതമഭ്യസിക്കുന്ന
    മുസ്ലീം കുട്ടി,അറബിക് പഠിപ്പിക്കുന്ന ബ്രാഹ്മണ യുവതി,കഥകളി സംഗീതമാലപിക്കുന്ന മുസ്ലീം..
    ആ 'അസാധാരണത്വം' പലപ്പോഴും ആ കലയുടെ മഹനീയതയെ അതിശയിക്കുന്നില്ലേ..? കാരണം,
    പിൻതലമുറ ആരാധിക്കുന്നത്/ആകർഷിക്കപ്പെടുന്നത് വേറിട്ട വഴിയിലൂടെ കൈവരുന്ന ആ അസാധാരണ പരിവേഷത്തെ(ത്തിലേക്ക്)യായിരിക്കും.ഒരു പരിധി വരെയെങ്കിലും.മാപ്പിളപ്പാട്ടെഴുതിയ വി.എം.കുട്ടി സാറിനേക്കാൾ പ്രശംസ പിടിച്ചുപറ്റിയത്,
    സംസ്കൃത ശ്ലോകങ്ങൾ രചിച്ച യൂസഫലി സാറാണെന്നു തോന്നുന്നു.ഏതു വിഭാഗത്തിൽപ്പെട്ട ആളായിക്കോട്ടെ..
    ഏതു കലയുമായിക്കോട്ടെ .... വിലയിരുത്തലിൽ ആ വ്യക്തിയുടെ മികവിനൊപ്പം,സമുദായമൊരു ഘടകമാകാതിരിക്കുന്നതാണ്
    നല്ലത്.അല്ലേ..? ഇത്രയും എന്റെ വ്യക്തിപരമായ അഭിപ്രായമാണേ ഡോക്ടർ.തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം.

    ഓർമ്മക്കുറിപ്പ് ഏറെയിഷ്ടമായി.

    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ
  3. അന്യം നിന്നു പോകുന്ന സൗഹൃദങ്ങളുടെ പുതുവെളിച്ചം പൂര്‍വോപരി പ്രസരിക്കട്ടെ 'അണുകുടുംബ'പശ്ചാത്തലങ്ങളില്‍ !ഈദൃശ ഓര്‍മ്മക്കുറിപ്പുകള്‍ അവ സുസാധ്യമാക്കട്ടെ!ആശംസകള്‍ -ഹൃദയപൂര്‍വ്വം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ബ്ലോഗ്‌ വായിച്ചു, ഉചിതമായ അഭിപ്രായം ഇട്ടതിൽ സന്തോഷം, നന്ദി സർ.

      ഇല്ലാതാക്കൂ
  4. സുഹൃത്തേ സൌഗന്ധികം, താങ്കള് എഴുതിയത് എനിക്ക് നന്നേ ഇഷ്ടപ്പെട്ടു. നന്ദി. മനുഷ്യസ്നേഹത്തിന്റെ മുമ്പിൽ, ജാതിയോ, മതമോ, വേറെ എന്തെങ്കിലുമോ ഒരു പ്രശ്നമേ അല്ല. അതൊക്കെ വേണമെങ്കിൽ അതിന്റെ വഴിക്ക് പൊക്കോട്ടെ. പോകണം. അപ്പോൾ, അതില്നിന്നു ഉരുത്തിരിഞ്ഞു വരുന്ന നല്ല കാര്യങ്ങൾ, സംസ്കാരം, കല.. എല്ലാം മറ്റുള്ളവരും ഉള്ക്കൊള്ളുന്നു. ഞങ്ങളുടെ നാട്ടിലെ കണ്യാർകളിയെക്കുറിച്ച് ഞാൻ ബ്ലോഗ്‌ ഇട്ടിരുന്നു. ഇവിടെ ഒരു സമുദായത്തിലുള്ളവർ ഭഗവത് പ്രീതിക്കുവേണ്ടി (കാരണം, ദൈവത്തിനു മുമ്പിൽ എല്ലാവരും ഒന്നാണ്!) പല ജാതി-മതങ്ങളിൽ പെട്ടവരുടെ കലകൾ-കളികൾ അവതരിപ്പിക്കുന്നു. വായിക്കാത്തവർ വായിച്ചു നോക്കണേ. ഇതാ ലിങ്ക്: ഈ പ്രത്യേക അയ്‌റ്റത്തിൽ ഞാൻ ചക്കിലിയൻ (ചെരുപ്പുകുത്തി) ആയിട്ടാണ് വേഷമിടുന്നത്!
    http://drpmalankot0.blogspot.com/2012/12/blog-post_18.html

    മറുപടിഇല്ലാതാക്കൂ
  5. പ്രിയമുള്ള ഡോക്ടര്‍,

    ആത്മാര്‍ഥ സൌഹൃദങ്ങള്‍ക്ക് ഒരിക്കലും ജാതി മത ഭേദങ്ങളില്ല എന്ന് തന്നെയാണ് എന്റെയും വിശ്വാസവും അനുഭവങ്ങളും!!

    ഓര്‍മ്മക്കുറിപ്പുകള്‍ നന്നായി എഴുതി...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ബ്ലോഗ്‌ വായിച്ചു, അഭിപ്രായം എഴുതിയതിൽ സന്തോഷം, മോഹൻ. നന്ദി.

      ഇല്ലാതാക്കൂ
  6. ഡോക്ടറുടെ ഈ ഓര്‍മ്മക്കുറിപ്പ് കാലികപ്രാധാന്യമുള്ളതാണ്............
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  7. കൂടെ ഓടിയില്ലേ? അതാണ്‌ ഒരുമ. തീ പടർന്നാലെന്ത്‌, വെള്ളപ്പൊക്കമുണ്ടായാലെന്ത്‌ ?
    ഒരേ നുകത്തിനു പറ്റിയ കൂട്ടുകാർ !

    മറുപടിഇല്ലാതാക്കൂ
  8. പഴയകാലഓര്‍മ്മകളില്‍ കളിയും കാര്യവും ഉണ്ട്.നിഷ്കളങ്കമായ മനസ്സുകളില്‍ നര്‍മ്മമുണ്ട്.ഒരുമയും.

    മറുപടിഇല്ലാതാക്കൂ
  9. ആ പ്രായത്തില്‍, ആ സന്ദര്‍ഭത്തില്‍ പേടിച്ച് കൂടെ ഓടുകയേ പറ്റുമായിരുന്നുള്ളൂ, അല്ലേ? :)

    മറുപടിഇല്ലാതാക്കൂ
  10. ഇത്‌ പോലെ ഹിന്ദു ആയ, അറബി പഠിച്ച സജീഷ്‌ എന്ന കൂട്ടുകാരനെ ഞാൻ ഓർക്കുന്നു. എന്തായാലും സൗഹൃദങ്ങൾ അതെന്നും ഒരു മുതൽകൂട്ട്‌ തന്നെ

    മറുപടിഇല്ലാതാക്കൂ
  11. ബ്ലോഗ്‌ വായിച്ചു കമെന്റിയതിൽ സന്തോഷം, നന്ദി സുഹൃത്തേ.

    മറുപടിഇല്ലാതാക്കൂ
  12. ഏട്ടന്റെ നാടിനെയും നാട്ടുകാരെയും ഇഷ്ടായി .. ശരിക്കും ഇത് തന്നെയാണ് വേണ്ടത്.. പക്ഷെ ഇപ്പോള്‍ ഇതൊക്കെ നഷ്ടപ്പെടാന്‍ തുടങ്ങിയോ എന്നൊരു സംശയം..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശരിയാണ്, ആശ്വതിക്കുട്ടീ. കാലം മാറുമ്പോൾ കോലവും മാറിത്തുടങ്ങുന്നു. ബ്ലോഗ്‌ വായിച്ചു അഭിപ്രായമെഴുതിയതിൽ സന്തോഷം, നന്ദി.

      ഇല്ലാതാക്കൂ
  13. എന്നാലും, എന്‍റെ ഡോക്ടര്‍ സാറേ...!!!
    ഇങ്ങളെ എങ്ങനെ നമ്പാനാ?... പാവം ആ അബ്ബാസ്‌....
    ഇട്ടിട്ടോടിക്കളഞ്ഞില്ലേ.. ആ പാവത്തിനെ..?..

    ഇപ്പൊ ആ തീപിടുത്തത്തില്‍ത്തന്നെ ഒരു ദുരൂഹത
    അക്കാകുക്കാക്ക് തോന്നുന്നു.
    സാര്‍ കുറഞ്ഞ പുള്ളിയോന്നുമല്ലല്ലോ?..

    എന്നിട്ടും ഇത്രേം നാള്‍ കഴിഞ്ഞ് അബ്ബാസിനെക്കണ്ടപ്പോള്‍
    സാര്‍ എഴുതിയ പുസ്തകോം കൂടി കൊടുത്ത് ആ പാവത്തിനെ
    ദ്രോഹിക്കേണ്ടായിരുന്നു.
    പാവം അബ്ബാസ്..!!!
    ----------------------------------
    ങാ..!!!, ഇനി തമാശ പോട്ടെ...,
    കാര്യത്തിലേയ്ക്ക് വരാം...

    സത്യായിട്ടും, കണ്ണ് നിറഞ്ഞു ഡോക്ടര്‍ സാറേ..!!!
    അബ്ബാസിന്‍റെ കാര്യമോര്‍ത്തിട്ട്. എന്നാലും സാര്‍ കക്ഷിയേ ഒറ്റയ്ക്കിട്ട്
    ഓടിക്കളഞ്ഞില്ലേ?...!! ഹ ഹ ഹാ...!!!

    ഇനി സാറായിട്ട് ഒരു കൂട്ടും ഇല്ലാ...
    ഒക്കെ നിര്‍ത്തി
    ----------------------------------------------------------
    ഇനി ശരിക്കും കാര്യത്തിലേയ്ക്ക് വരാം...

    നന്നായി ആസ്വദിച്ചു.,
    നന്മ നിറഞ്ഞ ഗ്രാമം,കൂട്ടുകാര്‍...,.. രസകരമായ ഓര്‍മ്മകള്‍
    എല്ലാം താങ്കളുടെ തനതായ ശൈലിയില്‍.
    ഒന്നും പറയാനില്ല.
    ഇഷ്ടമായി.. നൂറുവട്ടം...!!!

    താങ്കളെപ്പോലൊരു സുഹൃത്തിനെ ലഭിച്ചതില്‍ ഏറെ ആഹ്ലാദമുണ്ട്.
    അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അബ്ബാസ്, പറഞ്ഞുവന്നാൽ, എന്നെക്കാൾ വയസ്സുകൊണ്ടു അല്പ്പം സീനിയറും ധൈര്യശാലിയുമാണ്. (അബ്ബാസ്‌ സാധങ്ങളുടെ വില ഇട്ടു കൂട്ടി കണക്കെഴുതുന്ന വേഗത എന്നെ അതിശയിപ്പിച്ചിട്ടുണ്ട്‌. ഇന്നത്തെ കാലത്ത് അക്കൌണ്ടന്റ്സിന് കാൽക്കുലേറ്ററിൽ അത്ര വേഗത്തിൽ കൂട്ടാനാവില്ല!) അങ്ങിനെയുള്ള അബ്ബാസ് പേടിച്ചു പുറത്തേക്കു ഓടിയപ്പോൾ, ഈയുള്ളവൻ എന്ത് ചെയ്യാനാണ്? അതും, ''ശവ്ശർ'' [ :) ] വിട്ടു മുണ്ടിലേക്ക് മാറുന്ന ആ പിഞ്ചു പ്രായം!
      അതേ, ആക്കുകാക്ക എന്ന സുഹൃത്തും അബ്ബസിനെപ്പോലെത്തന്നെ എന്റെ സുഹൃത്താണ്. നന്ദി.

      ഇല്ലാതാക്കൂ

.