2013, ഒക്‌ടോബർ 7, തിങ്കളാഴ്‌ച

അലമേലു

Blog post No: 120 - അലമേലു

(ചെറുകഥ)

പ്രകൃതിരമണീയമായ പാലക്കാടൻ ഗ്രാമങ്ങളിലൊന്ന് - കണിമംഗലം.   അവിടത്തെ ശ്രീകൃഷ്ണക്ഷേത്രം സന്ധ്യാദീപങ്ങളുടെ പ്രകാശധാരയിൽ തിളങ്ങിനില്ക്കുന്നു.  ഭക്തിസാന്ദ്രമായ അന്തരീക്ഷം.

മധ്യവയസ്ക്കയായ അലമേലുഅമ്മാൾ എന്നും കാലത്തും വൈകീട്ടും അവിടെ എത്തും.  പച്ചനിറവും,  അതിൽ കറുത്ത കള്ളി വരകളു മുള്ള ചേല തമിഴ്ബ്രാഹ്മണരീതിയിൽ ചുറ്റിയ, മൂക്കത്തി ധരിച്ച, ഇപ്പോഴും സുന്ദരിയായ അമ്മ്യാർ അതാ അവിടെ നിന്നു പ്രാര്ത്ഥിക്കുന്നുണ്ട്. 

അഗ്രഹാരത്തിന്റെ തുടക്കത്തിൽതന്നെയാണ്ക്ഷേത്രം.  അവിടെനിന്നും നാലഞ്ചു മഠങ്ങൾ കഴിഞ്ഞാൽ വെങ്ക്ടിഅയ്യരും അലമേലുവും താമസിക്കുന്ന മഠം ആയി. പ്രാര്ത്ഥന കഴിഞ്ഞു തിരിഞ്ഞു നടന്ന അമ്മ്യാര്ക്ക് ഒരു തോന്നൽ - തോഴുത്തതു പോരാ  എന്ന്!  വലിയ തിരക്കും ഇല്ല.  അപ്പോൾ, ഒരിക്കൽക്കൂടി തൊഴുതുകളയാം എന്നവർ കരുതി.  അലമേലു തന്റെ തമിഴ്-മലയാളത്തിൽ ശബ്ദം താഴ്ത്തി വീണ്ടും പ്രാര്ത്ഥിച്ചു:

''നീയും തിരുടിയിട്ടില്ലേ കണ്ണാ? പൊയ് ചൊല്ലിയിട്ടുമുണ്ടല്ലോ.  നാൻ ചെയ്ത തപ്പുക്ക്  മന്നിപ്പ് താ.   കാപ്പാത്തണം.''

പാവം.  എന്തോ തപ്പ് (തെറ്റ്) ചെയ്തതു മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ട്.  അതാണ്‌ കണ്ണന്റെ മുമ്പിൽ ഏറ്റു പറഞ്ഞു, മനസ്സമാധാനം നേടാൻ നോക്കുന്നത്!

ക്ഷേത്രത്തിൽ നിന്നും വന്നശേഷം നേരത്തെതന്നെ ഇഡലിയും കാപ്പിയും ശാപ്പിട്ടു, രണ്ടുപേരും ''തൂങ്കാനുള്ള'' തയ്യാറെടുപ്പായി.  പെണ്മക്കളെ രണ്ടു പേരെയും കല്യാണം കഴിപ്പിച്ചയച്ചു.  ഇപ്പോൾ വെങ്ക്ടിയും അലമേലുവും മാത്രമായി. 

അലമേലുവിനു ഉറക്കം വന്നില്ല. ഇന്നലെ രാത്രി ഉണ്ടായ കാര്യങ്ങൾ വീണ്ടും മനസ്സിലേക്ക് വരുന്നു.  വെള്ളിത്തിരയിലെ ഫ്ലാഷ്ബാക്ക് പോലെ............

ഒരുറക്കം കഴിഞ്ഞപ്പോൾ,  അടുത്ത വീട്ടില്നിന്ന് അടക്കിപ്പിടിച്ച സംസാരം കേള്ക്കുന്നു!   ശ്രദ്ധിച്ചപ്പോൾ,  നല്ല മലയാളത്തിലാണ് പറയുന്നതെന്ന്  മനസ്സിലായി.  അതായത് അവിടെ താമസിക്കുന്നവർ അല്ല. എന്തൊക്കെയോ സാധനങ്ങൾ എടുക്കുന്നതിന്റെയും വെക്കുന്നതിന്റെയും ചെത്തം കേള്ക്കുന്ന പോലെ!  ശരിത്താനേ - പാർവതിയും മക്കളും രാത്രി അവിടെ ഉണ്ടാവില്ല ഏന്പറഞ്ഞിരുന്നത് ഓര്ക്കുന്നു. കടവുളേ.   അലമേലു വെങ്ക്ടിയെ തട്ടി വിളിച്ചു, വിവരം പറഞ്ഞു. 

വെങ്ക്ടി ഒന്ന്കണ്ണുരുട്ടി, ഏതാനും സെക്കൻഡുകൾ ആലോചിച്ചശേഷം പറഞ്ഞു: യാരോടും ഒണ്ണുമേ ചൊല്ല വേണ്ടാ. ചുമ്മാ പടുത്തുക്കോ.
അലമേലുവിനു അത് ദഹിച്ചില്ല.  എന്നാൽ എന്ത്ചെയ്യാൻ പറ്റും. തന്റെ കണവനെന്നു പറയുന്നയാൾ,  അതാ എരുമമാടിനെപ്പോലെ ഉറക്കം തുടങ്ങിക്കഴിഞ്ഞു. അമ്മ്യാർ നെടുവീര്പിട്ടു.

സംശയിച്ചതു സംഭവിച്ചു. പാർവതിയും മക്കളും പകൽ തിരിച്ചെത്തിയപ്പോൾ മനസ്സിലായി – ആരോ ഉള്ളില്ക്കടന്നു വിലപ്പിടിപ്പുള്ളതെല്ലാം കൊണ്ടു പോയിരിക്കുന്നു!

അലമേലുവിനു അത്കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി - മനസ്സാക്ഷിക്കുത്ത്!  പണ്ടൊക്കെ, തന്റെ കുട്ടിക്കാലത്ത്, ഈ ഗ്രാമത്തിലേക്ക് പുറത്തുനിന്നും അങ്ങിനെ ആരും വരാറില്ല.  വന്നാൽ എല്ലാവരും അറിയും.  ഇന്ന്കാലം മാറി.  പല വീടുകളും മറ്റു സമുദായത്തിലുള്ളവർ വാങ്ങി, താമസം തുടങ്ങി.  എല്ലാവരും നല്ലവർ. എന്നാൽ, കുറെയായി ഗ്രാമത്തിൽ ഇങ്ങിനെ കളവു നടക്കുന്നതായി കേള്ക്കുന്നു.

വൈകുന്നേരം, കൃഷ്ണനെ തൊഴുതു വരുന്ന വഴിക്ക് ആ ആട്ടക്കാരി മുത്തുലച്മി ചോദിച്ചതു തികട്ടി  തികട്ടി വരുന്നു:

പക്കത്തെ വീട്ടില്നടന്നതൊന്നും അറിഞ്ഞില്ല്യോ മാമീ?  ഓ, അവളുടെ ഒരു തൊളയാരം.  ആട്ടക്കാരി, വായാടി.  നീ പോടീ നെന്റെ പാട്ടിന് – അലമേലു പിറുപിറുത്തു. 

പാതിരാകൂഴി കൂവുന്നു.  നിദ്രാദേവി കനിയുന്നില്ല. അലമേലു വീണ്ടും വീണ്ടും കണ്ണനെ മനസ്സില്ധ്യാനിച്ച്‌,  തന്റെ കണവന്റെ ഭീരുത്വത്തിനും, അതുവഴി തന്റെ ഭാഗത്ത്‌ വന്ന തെറ്റിനും മാപ്പു ചോദിച്ചുകൊണ്ട് ഉറങ്ങാൻ ശ്രമിച്ചു. 

Published by Mazhavillu Oct. 7, 2013: http://mazhavillumagazine.blogspot.com/
Page no: 89

26 അഭിപ്രായങ്ങൾ:

  1. അലമേലു പാവം എന്തുചെയ്യും അല്ലേ?

    മറുപടിഇല്ലാതാക്കൂ
  2. മനസ്സാക്ഷിയുള്ളൊരു സാധു വീട്ടമ്മ, അതാണ്‌ അലമേലു!!
    തീര്‍ച്ചയായും കണ്ണന്‍ ആ പ്രാര്‍ത്ഥന സ്വീകരിച്ചിട്ടുണ്ടാവും!!

    മറുപടിഇല്ലാതാക്കൂ
  3. സന്മനസ്സുള്ളവരില്‍ ഇത്തരം കുറ്റബോധം മന്സ്സിനെ എപ്പോഴും
    നൊമ്പരപ്പെടുത്തികൊണ്ടിരിക്കും.
    തല്‍സമയം അതിലൊന്ന് ഇടപ്പെട്ടിരുന്നെങ്കില്‍......
    എന്ന വ്യാകുലത ഉള്ളില്‍ നീറികൊണ്ടിരിക്കും...
    നന്നായിരിക്കുന്നു ഡോക്ടര്‍ ഈ ചെറുകഥ.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. അലമേലു മിണ്ടാതെ കിടന്നത് ഭാഗ്യമായി. ഇല്ലെങ്കിൽ ഇപ്പോൾ രണ്ടാളും അവിടെ ശവമായി കിടപ്പുണ്ടായേനെ...!
    നന്നായിരിക്കുന്നു കഥ.
    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  5. നല്ല കഥ.ഇഷ്ടമായി ഡോക്ടർ.

    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ
  6. കഥ ഇഷ്ടപ്പെട്ടു ഏട്ടാ ...ഇനിയും ഒരുപാട് എഴുതാനാവട്ടെ ...

    മറുപടിഇല്ലാതാക്കൂ
  7. കണവന് ബുദ്ധിയുണ്ട്.. വെറുതെ ശവം ആകണ്ടല്ലോ.

    മറുപടിഇല്ലാതാക്കൂ
  8. മനശാസ്ത്രപരമായ നിരീക്ഷണം ഡോക്ടരിലെ നിരീക്ഷണ പാടവ ത്തിനാണ് ഇവിടെ ഫുൾ മാര്ക്ക് കൂടാതെ അലമേലുവിനെ വളരെ സൂക്ഷ്മമായി ആയി വരച്ചു ആ ചേല മൂക്കൂത്തി പോലും

    മറുപടിഇല്ലാതാക്കൂ
  9. അലമേലു എന്ത് തെറ്റാണു ചെയ്തതെന്ന് എനിക്ക് മനസിലാകുന്നില്ല ....?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Thanks.
      നാം സ്ഥലത്ത് ഇല്ലെങ്കിൽ അയല്പക്കക്കാരോട് വീട് ഒന്ന് സൂക്ഷിച്ചോളാൻ - ഒന്ന് ശ്രദ്ധിക്കാൻ പറയാറുണ്ടല്ലോ. ഇവിടെ, അയല്ക്കാരി പാർവതി അങ്ങിനെ പറഞ്ഞത് അലമേലുവിനു ഒര്മ്മവന്നു. എന്നിട്ടും, കണവനോടൊപ്പം അവിടെ പോയി ഒന്ന് നോക്കാൻ പറ്റിയില്ലല്ലോ. സംശയിച്ചപോലെ, അവിടെ കള്ളന്മാര് കടന്നതായിരുന്നു. അപ്പോൾ, അലമെലുവിനെ ആ കുറ്റബോധം ഗ്രസിച്ചു. അത് കഥയിൽ വ്യക്തമാണല്ലോ.

      ഇല്ലാതാക്കൂ
  10. കൊള്ളാമല്ലോ ഡോക്ടര്‍ സര്‍ :) ,. നമുക്കും പലപ്പോഴും ഇങ്ങനെ കുഞ്ഞു കുഞ്ഞു കുറ്റബോധം തോന്നാറുണ്ട് അല്ലെ?

    മറുപടിഇല്ലാതാക്കൂ
  11. ചെയ്യേണ്ടത് ചെയ്യേണ്ടപ്പോള്‍ ചെയ്യാണ്ടിരുന്നാല്‍ ഇങ്ങനെയും ഒരലമേലു :)

    മറുപടിഇല്ലാതാക്കൂ
  12. അലമെലുവിനു വന്ന വിന...കഥ നന്നായി അവതരിപ്പിച്ചു...കഥ നേരെ പറയുന്ന രീതി ..

    മറുപടിഇല്ലാതാക്കൂ

.