Blog post no: 166
താളം തെറ്റിയ ജീവിതങ്ങൾ
(ലേഖനം)
''കിടന്ന പായിൽ നിന്നെണീറ്റാലേ
കുളിർമ്മയുള്ളൂ മനസ്സിന്.''
എന്റെ കുട്ടിക്കാലത്ത്, മനസ്സിന്
സമനില തെറ്റിയ ഒരു ഹാജി ഇങ്ങനെ പാടിക്കൊണ്ട് കാലത്ത് എഴുന്നേൽക്കുന്നത് കാണാൻ ഇടയായി. നല്ല അറിവുള്ള ആൾ ആയിരുന്നു എന്ന് ആർക്കും മനസ്സിലാകും. ഖുറാനിലെ വചനങ്ങൾ മണിമണിയായി പറയുന്നത് കേട്ടിട്ടുണ്ട്. എന്നാൽ, മൊത്തത്തിൽ എവിടെയോ ഒരു പാളിച്ച
പറ്റിപ്പോയി. പാവം.
''കാട്ടാന, കാട്ടുപോത്ത്......''
അതുപോലെതന്നെ, ഒരമ്മ, പാതയുടെ
ഒത്ത നടുവിൽ, കയ്യിൽ വടി പിടിച്ചു, ഒരുകാൽ മുമ്പിലും, ഒരുകാൽ പിമ്പിലുമായി വെച്ചുകൊണ്ട് പാടുന്നു!
എല്ലാവരും അത് കണ്ടുകൊണ്ടു നിൽക്കുന്നു!
മനസ്സിന് സമനില തെറ്റിയവരെക്കുറിച്ച്
ഓർത്തപ്പോൾ എന്റെ മനസ്സിലൂടെ ഈ രണ്ടു രംഗങ്ങളും കടന്നുപോയി.
നമുക്കാണ് ഈ നില വരുന്നതെങ്കിലോ? എത്രപേർ ഇങ്ങനെ ചിന്തിക്കും? തീർച്ചയായും, ഒരു അസുഖവും, ഒരു താളപ്പിഴയും മുഴുവനായി തുടച്ചുനീക്കാൻ നമുക്ക്
പറ്റി എന്ന് വരില്ല. എന്നാൽ, അത് അനുഭവിക്കാൻ തുടങ്ങുന്നു എന്ന് മനസ്സിലായാൽ, സ്വയം ശ്രദ്ധിക്കുന്നതോടൊപ്പം വേണ്ടപ്പെട്ടവരും
ശ്രദ്ധിച്ചാൽ ഒരു പരിധിവരെയെങ്കിലും എല്ലാം നമുക്ക് ചെറുക്കാൻ സാധിക്കും. ഒരു നല്ല മനസ്സ്, ക്ഷമ - ഇതൊക്കെ ആവശ്യം.
മുകളിൽ പറഞ്ഞപോലെ അല്ലെങ്കിൽത്തന്നെ, ഏതവസ്ഥയിലും വേണ്ടപ്പെട്ടവർ, സഹൃദയർ മനസ്സ് വെച്ചാൽ, കാര്യങ്ങൾ വഷളാകാതെ നോക്കാം.
കാരണം അറിഞ്ഞുള്ള ചികിത്സയാണ്
ശരിയായ ചികിത്സ. ശാരീരികമായും, മാനസികമായും ''താളം തെറ്റുന്ന തുലനാവസ്ഥ''യിൽ (അസുഖം/രോഗം!) എല്ലാത്തിനും ഇത് ബാധകമാണ് എന്ന് അടിവര ഇട്ടുകൊണ്ട്
പറയട്ടെ. അതിനു, വേണ്ടപ്പെട്ട ചികിത്സകരുടെ സഹായം യഥാക്രമം തേടുക, സ്വയം മനസ്സ് വെക്കുക, വേണ്ടപ്പെട്ടവർ ശ്രദ്ധിക്കുക - ശുഭാപ്തി
വിശ്വാസത്തോടെ മുന്നോട്ടു പോവുക..... ഇതൊക്കെ
നമുക്ക് ചെയ്യാവുന്നതേയുള്ളൂ.
പറഞ്ഞുവന്നാൽ, മുകളിൽ പറഞ്ഞ കാര്യങ്ങളിൽ ശ്രദ്ധിക്കാതിരിക്കുമ്പോൾ, കാര്യങ്ങൾ കൂടുതൽ വഷളാകുന്നു. ''സൂചി കൊണ്ട് എടുക്കേണ്ടത്, തൂമ്പകൊണ്ട് എടുക്കേണ്ടി'' വരുന്നു - എന്നിട്ടും രക്ഷയില്ലാതാവുന്നു!
''ആരാന്റമ്മക്ക് ഭ്രാന്തു പിടിച്ചാൽ
കാണാനെന്തൊരു ചേല്''
എന്നത് മാറണം. നമ്മെപ്പോലെ നമ്മുടെ വേണ്ടപ്പെട്ടവരെയും, പറ്റുമെങ്കിൽ അല്ലാത്തവരെയും സഹായിക്കുക.
അപ്പോൾ, ഇങ്ങനെ വിഷമം പിടിച്ച അവസ്ഥകളിൽനിന്ന് കുറെയൊക്കെ
മോചനം ഉറപ്പ്.
ഒരുപക്ഷെ, ഒരു ചികിത്സകനായ ഞാൻ ഇതേക്കുറിച്ച് എഴുതിയത് വായിച്ചുതുടങ്ങിയപ്പോൾ, ചികിത്സാവിധികളെക്കുറിച്ച് പറയാനാവാം എന്ന് ചിലരെങ്കിലും വിചാരിച്ചിരിക്കും. ആ വിഷയം കുറേക്കൂടി വിപുലമാണ്. എന്തുകൊണ്ടോ, മനസ്സിന് താളം തെറ്റിയവരെക്കുറിച്ച് ഓർമ്മവന്നപ്പോൾ, ഒന്ന് രണ്ടു അനുഭവങ്ങൾ കുത്തിക്കുറിക്കുന്നതോടൊപ്പം നാം എങ്ങനെയാണ് ചിന്തിക്കേണ്ടത്, ശ്രദ്ധിക്കേണ്ടത് എന്നതൊക്കെ ഇക്കാര്യത്തിൽ തുടങ്ങി എല്ലാ അവസ്ഥകളിലും (ശാരീരികമായ, മാനസികമായ താളം തെറ്റിയ അവസ്ഥകളിൽ അഥവാ
അസുഖങ്ങളിൽ) എന്ന് ചൂണ്ടിക്കാണിച്ചു എന്ന് മാത്രം.
''ലോകാ സമസ്താ സുഖിനോ ഭവന്തു.''